ഇന്നലത്തെ തകർച്ചയെ പിന്തുടർന്ന് ഓഹരി വിപണിയിൽ ഇന്നും നഷ്ടത്തിന്റെ ദിനത്തിന് തുടക്കം. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ നിഫ്റ്റി 10 ശതമാനത്തിലധികം ഇടിഞ്ഞു. ഇതോടെ 45 മിനിറ്റോളം വ്യാപാരം സ്തംഭനാവസ്ഥയിലായി. ഒരു സൂചിക 10 ശതമാനത്തിൽ കൂടുതൽ ഇടിയുമ്പോഴോ 10 ശതമാനത്തിലധികം നേട്ടമുണ്ടാക്കുമ്പോഴോ 45 മിനിട്ട് നേരം വ്യാപാരം നിർത്തി വയ്ക്കുന്നത് പതിവാണ്. സർക്യൂട്ട് ഫിൽട്ടർ എന്നാണ് ഇതിനെ ഈ രീതിയെ വിളിക്കുന്നത്. 12 വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യൻ ഓഹരി വിപണിയിൽ സർക്യൂട്ട് ഫിൽട്ടർ പ്രയോഗിച്ചത്.
കഴിഞ്ഞ രാത്രിയിൽ യുഎസ് വിപണികളിലും ഓഹരികളിൽ കനത്ത നഷ്ടമുണ്ടായി. ഡോവ് ജോൺസ് വ്യാവസായിക ശരാശരി 10 ശതമാനം ഇടിഞ്ഞു, മിക്ക നിക്ഷേപകരും മുമ്പ് കണ്ടിട്ടില്ലാത്ത സ്ഥിതിയിലായിരുന്നു ഡോവ് ജോൺസിന്റെ തകർച്ച. ഏഷ്യൻ വിപണികൾ വീണ്ടും കനത്ത ഇടിവിന് സാക്ഷ്യം വഹിക്കുകയാണ്. ജാപ്പനീസ് നിക്കി ഏകദേശം 9 ശതമാനം ഇടിഞ്ഞു, ഹോങ്കോങ്ങിന്റെ ഹാംഗ് സാംഗ് വ്യാപാരത്തിൽ 6 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി 9,000 പോയിന്റിന് താഴെയായി, സെൻസെക്സ് ഉടൻ 30,000 പോയിൻറിൽ എത്തും.
കൊറോണ 'മഹാമാരി': സെൻസെക്സിൽ കനത്ത ഇടിവ്, 1700 പോയിന്റ് നഷ്ടം; നിഫ്റ്റി 10000ന് താഴെ
എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ വമ്പന്മാർക്കും അടിപതറി തുടങ്ങിയതാണ് വിപണിയിലെ കനത്ത നഷ്ടത്തിന് കാരണം. ക്രൂഡ് വില കുറയുന്നത് കണക്കിലെടുത്ത്, ഓഹരി പങ്കാളിത്തത്തിനായി സൗദി അരാംകോയുമായുള്ള കരാർ നടക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ 52 ആഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
കൊട്ടക് മഹീന്ദ്ര ബാങ്ക് 20 ശതമാനം ഇടിഞ്ഞു. ഇന്ത്യൻ ഐടി ഭീമനായ ടിസിഎസ് 14 ശതമാനം ഇടിവ് രേഖപ്പെടുത്തി. വിദേശ പോര്ട്ട്ഫോളിയോ നിക്ഷേപകരുടെ നിരന്തരമായ വിൽപ്പന രൂപയുടെ കരുത്തിനെയും ഇന്നലെ ബാധിച്ചു. ഡോളറിനെതിരെ 58 പൈസ ദുർബലമായി 74.22 എന്ന നിലയിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്. എക്കാലത്തെയും താഴ്ന്ന നിരക്കാണ് ഇത്. ആഗോള വിപണികൾ നേട്ടം കൈവരിച്ചില്ലെങ്കിൽ ഇന്ത്യൻ ഓഹരി വിപണിയിലും നേട്ടത്തിന് സാധ്യതയില്ലെന്ന് വിദഗ്ധർ പറയുന്നു.
ഓഹരി വിപണിയിൽ ഇന്ന് നേരിയ നേട്ടം മാത്രം, യെസ് ബാങ്ക് ഓഹരി വില ഉയർന്നു