കുറെ നാളുകള്‍ക്കു ശേഷം വിപണികളെല്ലാം ഇന്ന് നേട്ടത്തിന്റെ പാതയിലേക്ക് തിരിച്ചുവന്നു. നിഫ്റ്റി 250-ലേറെ പോയിന്റും സെന്‍സെക്‌സ് 900-ഓളം പോയിന്റും കുതിച്ചുയര്‍ന്നു. എല്ലാ സെക്ടറിലും ഉണര്‍വ് പ്രകടമായിരുന്നു. പ്രധാനമായും ധനകാര്യ മേഖലയിലെ ഓഹരികളുടെ കുതിച്ച് ചാട്ടമാണ് സൂചികകളെ നേട്ടത്തിന്റെ നെറുകയിലേക്ക് എത്തിച്ചത്. ഇത് പ്രധാനമായും നാളെ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പ്രഖ്യാപിക്കാനിരിക്കുന്ന ഒരു സുപ്രധാന തീരുമാനത്തില്‍ അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണിയും ബാങ്കിംഗ് ഓഹരികളും കുതിപ്പ് നടത്തിയത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് റിസര്‍വ് ബാങ്കിന്റെ തീരുമാനം വിപണിക്ക് അനുകൂലമാകുമെന്നാണ് റിപ്പോര്‍ട്ട്.
വിപണിയുടെ പ്രതീക്ഷ
തിങ്കളാഴ്ച മുതല്‍ മുംബൈയില്‍ നടന്നു കൊണ്ടിരിക്കുന്ന മൂന്ന് ദിവസത്തെ പണനയ അവലോകന യോഗത്തില്‍, നിലവിലെ പണനയം തുടരാന്‍ തന്നെ തീരുമാനം എടുത്തേക്കുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ. ഇരട്ടയക്കത്തില്‍ തുടരുന്ന പണപ്പെരുപ്പത്തിന്റെ വെല്ലുവിളികളുണ്ടെങ്കിലും പലിശ നിരക്കില്‍ മാറ്റമില്ലെന്ന പ്രഖ്യാപനം തന്നെയായിരിക്കും ബുധനാഴ്ച നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലൂടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിക്കുകയെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഇത് തുടര്‍ച്ചയായ ഒമ്പതാമത്തെ ദ്വൈമാസ പണനയ അവലോകന യോഗമായിരിക്കും നിരക്കുകൡ മാറ്റം വരുത്താതെ കടന്നു പോകുന്നത്.
ഒമിക്രോണ്‍ ഭീഷണി
വിലക്കയറ്റം സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തിലും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടുമെന്ന നിലപാട് സ്വീകരിച്ചതിനാലും ഡിസംബറില്‍ ചേരുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തെ അഞ്ചാം ദ്വൈമാസ പണനയ അവലോകന യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് മിക്കാവാറും തയ്യാറായേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. നേരത്തെ, കണക്കാക്കിയിരുന്ന 7.9 ശതമാനത്തില്‍ നി്ന്നും ആഭ്യന്തര മൊത്ത ഉത്പാദനം (GDP) രണ്ടാം പാദത്തില്‍ 8.4 ശതമാനം വളര്‍ച്ച നേടിയതും ഉത്തേജന പദ്ധതികളില്‍ നിന്ന് ഘട്ടംഘട്ടമായി പിന്മാറാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുമെന്നും കരുതിയിരുന്നു. എന്നാല്‍ പൊടുന്നനേ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതോടെ റിസര്‍വ് ബാങ്ക് ആ തീരുമാനം മരവിപ്പിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.
സര്‍വേ ഫലം
രാജ്യാന്തര ബിസിനസ് മാധ്യമമായ ബ്ലൂംബര്‍ഗ്, രാജ്യത്തെ 28 സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ നത്തിയ സര്‍വേയിലും സമാന അഭിപ്രായമാണ് ഉയര്‍ന്നത്. നിലവിലെ റിപ്പോ നിരക്കായ നാലു ശതമാനത്തില്‍ തന്നെ റിസര്‍വ് ബാങ്ക് നിലനിര്‍ത്തിയേക്കും എന്നാണ് സര്‍വേ ഫലവും വ്യക്തമാക്കുന്നത്. റിവേഴ്സ് റിപ്പോ നിരക്കും നിലവിലെ 3.35 ശതമാനത്തില്‍ തന്നെ തുടര്‍ന്നേക്കാമെന്നും സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടു. റിവേഴ്സ് റിപ്പോ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിവേഴ്സ് റിപ്പോനിരക്കും റിപ്പോനിരക്കും തമ്മില്‍ 0.25 ശതമാനത്തിന്റെ വ്യത്യാസമാണ് സാധാരണ നിലനിര്‍ത്താറുള്ളത്. നിലവില്‍ ഈ വ്യത്യാസം 0.65 ശതമാനമാണ്.
പണപ്പെരുപ്പ ഭീഷണി
കോവിഡിനെ തുടര്‍ന്ന് തുടര്‍ച്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ്, സമ്പദ്ഘടനക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെ പണലഭ്യത വര്‍ധിപ്പിക്കാനായി റിവേഴ്സ് റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് കറവു വരുത്തിയത്. ഇതോടെ, കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് സമ്പദ് വ്യവസ്ഥ കരകയറാന്‍ തുടങ്ങിയെങ്കിലും പണപ്പെരുപ്പം ഭീഷണിയായി ഉയര്‍ന്നു വന്നു. ഇന്ധനവില ഉയര്‍ന്നു നിന്നതും പണപ്പെരുപ്പം കുതിച്ചുയരാ്ന്‍ ഇടയാക്കി. ഈ പശ്ചാത്തലത്തില്‍, റിവേഴ്സ് റിപ്പോ നിരക്ക് ആദ്യം ഉയര്‍ത്തി, ഘട്ടംഘട്ടമായി റിപ്പോ നിരക്കിലും വര്‍ധന വരുത്താനായിരുന്നു റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഒമിക്രോണ്‍ ആശങ്കയായി ഉയര്‍ന്നു വന്നതിനാലും കഴിഞ്ഞ മാസം കേന്ദ്ര -സസ്ഥാന സര്‍ക്കാരുകള്‍ ഗണ്യമായ രീതിയില്‍ ഇന്ധന നികുതിയില്‍ കുറവ് വരുത്തിയതിന്റെയും പശ്ചാത്തലത്തില്‍ നാളത്തെ യോഗത്തില്‍ റിവേഴ്‌സ് റി്‌പ്പോ നിരക്കും മാറ്റമില്ലാതെ നിലനിര്‍ത്തിയേക്കുമെന്നും കരുതപ്പെടുന്നു.
പണനയം
സമ്പദ് വ്യവസ്ഥയ്ക്ക് സ്ഥിരതയുള്ള വളര്‍ച്ച കൈവരിക്കാനും ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത നിയന്ത്രിക്കാനുമായി ഒരു രാജ്യത്തെ കേന്ദ്രബാങ്ക് കൈക്കൊള്ളുന്ന ഇടക്കാല നടപടികളെയാണ് പണനയമെന്ന് പറയുന്നത്. ഇന്ത്യയില്‍ റിസര്‍വ് ബാങ്കും അതിന്റെ ഭാഗമായ പണനയ സമിതിയുമാണ് (MPC) പണനയത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. അതാത് സമയങ്ങളില്‍ വളര്‍ച്ച താഴോട്ടു പോകുമ്പോള്‍ സമ്പദ്ഘടനയ്ക്ക് ഊര്‍ജ്ജം പകരാനായി പണലഭ്യത കൂട്ടുകയും വളര്‍ച്ചാ വേഗം കുറയുമ്പോള്‍ പലിശ നിരക്ക് കുറച്ച് വായ്പയുടെ ചെലവു ചുരുക്കാനും റിസര്‍വ് ബാാങ്ക് ശ്രമിക്കും.


Click it and Unblock the Notifications