ഇന്ത്യന്‍ ഓഹരി വിപണിയിൽ ഒരിക്കല്‍ക്കൂടി നെഗറ്റീവ് വികാരം രൂപപ്പെടുകയാണ്. അമേരിക്കയില്‍ നിന്നുള്ള സംഭവവികാസങ്ങളാണ് ദലാല്‍ സ്ട്രീറ്റിലെ പുതിയ വിറ്റഴിക്കലുകള്‍ക്ക് കാരണം. അമേരിക്കയിലെ വന്‍കിട വാണിജ്യ ബാങ്കായ സിലിക്കണ്‍ വാലി ബാങ്കിന്റെ (SVB - Silicon Valley Bank) തകര്‍ച്ച ആഗോള വിപണികളില്‍ കരിനിഴല്‍ പടര്‍ത്തുകയാണ്.
ബാലന്‍സ് ഷീറ്റിലെ ഭീമമായ നഷ്ടം കുറയ്ക്കുന്നതിനായി ഓഹരികള്‍ വില്‍ക്കാനുള്ള എസ്വിബി ഫൈനാന്ഷ്യല്സിന്റെ തീരുമാനത്തില്‍ നിക്ഷേപകര്‍ ആശങ്ക പങ്കുവെയ്ക്കുന്നു; പിന്നാലെയാണ് ഓഹരി വിപണിയില്‍ എസ്വിബി ഗ്രൂപ്പിന്റെ കടപുഴകിയുള്ള വീഴ്ച്ചയും.

അമേരിക്കന്‍ വിപണിയില്‍ ഉടലെടുത്തിട്ടുള്ള പുതിയ അനിശ്ചിതത്വത്തിന്റെ അലയൊലികളാണ് ഇന്ത്യന്‍ വിപണിയില്‍ കാണുന്നത്. ഫലമോ, വെള്ളിയാഴ്ച്ച ബാങ്ക് നിഫ്റ്റി 1.87 ശതമാനം ഇടറി; 40,485 പോയിന്റ് നിലവാരത്തിലേക്ക് സൂചിക ക്രമപ്പെട്ടു.
തുടരെ രണ്ടാം ദിനമാണ് ബാങ്ക് നിഫ്റ്റിയില്‍ ചോര്‍ച്ച സംഭവിക്കുന്നത്. എക്സ്പയറി ദിനമായ വ്യാഴാഴ്ച്ചയും 0.77 ശതമാനം ഇടിവിന് സൂചിക സാക്ഷിയായിരുന്നു. മാര്‍ച്ച് ആദ്യവാരം നിഫ്റ്റിക്കൊപ്പം കുത്തനെ കയറിയ ശേഷമാണ് ബാങ്ക് നിഫ്റ്റിയുടെ ഇപ്പോഴത്തെ തിരിച്ചിറക്കം. പുതിയ സാഹചര്യത്തില്‍ ബാങ്ക് നിഫ്റ്റി എങ്ങോട്ട്? ചാര്‍ട്ടുകള്‍ സൂക്ഷ്മമായി പരിശോധിച്ച് സൂചികയുടെ ദിശ കണ്ടെത്താനുള്ള ശ്രമത്തിലാണ് ട്രേഡര്‍മാര്‍.

വാസ്തവത്തില്‍ നെഗറ്റീവ് ട്രെന്‍ഡിലൂടെയാണ് ബാങ്ക് നിഫ്റ്റി തുഴയെറിയുന്നത്. കാരണം ഫെബ്രുവരി 16 -ന് കയ്യടക്കിയ 41,979 പോയിന്റ് എന്ന സ്വിംഗ് ഉയരം തകര്‍ക്കാന്‍ സൂചികയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ടെക്നിക്കല്‍ ചാര്‍ട്ടില്‍ 'ലോവര്‍ ലോ / ലോവര്‍ ഹൈ' രൂപീകരണവും തിരുത്തപ്പെടാതെ തുടരുന്നു. ശക്തമായ ഡൗണ്ട്രെന്ഡിനുള്ള ഉത്തമ ഉദ്ദാഹരണമാണ് ഈ സ്ഥിതിവിശേഷം.
താഴെത്തട്ടില്‍ അടുത്തെങ്ങും പിന്തുണയില്ലെന്ന കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. തിരുത്തലുണ്ടായാല്‍ 39,600 പോയിന്റ് നിലവാരത്തിലായിരിക്കും ബാങ്ക് നിഫ്റ്റി ഇടത്താവളം കണ്ടെത്തുക. അതായത്, 750 പോയിന്റ് വീഴ്ച്ചയ്ക്ക് തൊട്ടരികിലാണ് ബാങ്ക് നിഫ്റ്റി നിലകൊള്ളുന്നത്.
മറുഭാഗത്ത് തൊട്ടുമുന്‍പ് രേഖപ്പെടുത്തിയ 41,671 സോണ്‍ പ്രതിരോധം തീര്‍ക്കുന്നുണ്ട്. ഈ കടമ്പ കടന്നാല്‍ മാത്രമേ ബാങ്ക് നിഫ്റ്റി പോസിറ്റീവ് ട്രെന്‍ഡില്‍ ചുവടുവെയ്ക്കുകയുള്ളൂ. 41,671 -ന് താഴെ തുടരുന്നതുവരെ 'സെല്‍ ഓണ്‍ റൈസ്' (Sell On Rise) പ്രതിഭാസത്തിന് സൂചിക സാക്ഷ്യം വഹിക്കും.
എന്തായാലും കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ശക്തമായ തിരുത്തല്‍ കണ്ട സ്ഥിതിക്ക് പുതിയ വാരം ബാങ്ക് നിഫ്റ്റി തിരിച്ചുവരവിന് ശ്രമം നടത്താനിടയുണ്ട്. എന്നാല്‍ മാര്‍ച്ച് 6 -ന് രേഖപ്പെടുത്തിയ 41,671 സോണ്‍ മറികടക്കുംവരെ സൂചികയുടെ മൊത്തത്തിലുള്ള വികാരം നെഗറ്റീവായിരിക്കും.
ഇതേസമയം, ഓപ്ഷന് ഡാറ്റ പരിശോധിക്കുമ്പോള്‍ നടപ്പുവാരം എക്സ്പയറിയില്‍ കരടികള്ക്കാണ് കൂടുതല്‍ പിടി. കാരണം ഏറ്റവും ഉയര്‍ന്ന തോതില്‍ കോള്‍ ഓപ്ഷനുകള്‍ എഴുതപ്പെടുന്നത് 40,500 സ്ട്രൈക്കിലാണ്. ഈ സ്ട്രൈക്കില്‍ എഴുതപ്പെട്ട 1.38 ലക്ഷം കോണ്ട്രാക്ടുകളില് 1.35 ലക്ഷവും വെള്ളിയാഴ്ച്ച ഒറ്റ ദിവസം കൊണ്ട് രൂപപ്പെട്ടതാണുതാനും.
അതായത്, മാര്‍ച്ച് 16 -ന് അവസാനിക്കുന്ന എക്സ്പയറി വരെ ബാങ്ക് നിഫ്റ്റി 40,500 നിലവാരത്തിന് മുകളില്‍ പോകില്ലെന്ന് ഭൂരിപക്ഷം പേരും കരുതുന്നു.
എന്നാല്‍ പുതിയ വാരം ശക്തമായ തിരിച്ചുവരവുണ്ടായാല്‍ കോള്‍ റൈറ്റര്‍മാര്‍ 'കയ്യില്‍ കിട്ടിയതും വെച്ച് ഓടി രക്ഷപ്പെടേണ്ടി വരും'. മറുഭാഗത്ത് 40,500 സ്ട്രൈക്കിലാണ് ഏറ്റവുമധികം പുട്ട് ഓപ്ഷനുകളും എഴുതപ്പെടുന്നത്. അതായത്, ഈ നിലവാരം ശക്തമായ പിന്തുണ സൂചികയ്ക്ക് സമര്‍പ്പിക്കും. ചുരുക്കത്തില്‍ എണ്ണമറ്റ ഷോര്‍ട്ട് സ്ട്രാഡിലുകള്‍ 40,500 നിലവാരത്തില്‍ രൂപംകൊണ്ടെന്ന സൂചനയാണ് ഈ പശ്ചാത്തലം പറഞ്ഞുവെയ്ക്കുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി ബോണസ് ഓഹരികൾ: നിക്ഷേപകർക്ക് വമ്പൻ നേട്ടമോ അതോ ചതിക്കുഴിയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ അനിശ്ചിതത്വം; നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഓഹരി വിപണി അവധി; നാളെ കുതിക്കുമോ അതോ വീഴുമോ?

ഇന്ത്യൻ ഓഹരി വിപണി അവധി; ബുധനാഴ്ച വൻ മാറ്റങ്ങളോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ കുതിപ്പിന് ഈ രണ്ട് കമ്പനികൾ



Click it and Unblock the Notifications