ഐടി ഓഹരികളും റിലയൻസ് ഇൻഡസ്ട്രീസും മികച്ച പ്രകടനം കാഴ്ച്ച വച്ചെങ്കിലും ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയിലെ നഷ്ടം സൂചികയുടെ ഇടിവിന് കാരണമായി. സെൻസെക്സ് 11 പോയിന്റ് കുറഞ്ഞ് 38,129 ൽ എത്തി. നിഫ്റ്റി 21 പോയിന്റ് കുറഞ്ഞ് 11,194ൽ ക്ലോസ് ചെയ്തു. എന്നിരുന്നാലും, ഈ ആഴ്ചയിൽ, രണ്ട് സൂചികകളും 2.5 ശതമാനത്തിലധികം ഉയർന്നു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ (ആർഐഎൽ) വിപണി മൂല്യം വെള്ളിയാഴ്ച 14 ലക്ഷം കോടി രൂപ കടന്നു. വിപണി മൂല്യത്തിൽ 14 ലക്ഷം കോടി രൂപയിലെത്തിയ ആദ്യത്തെ ഇന്ത്യൻ കമ്പനിയാണ് ആർഐഎൽ, രണ്ടാമത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായ ടിസിഎസിന്റെ വിപണി മൂല്യത്തേക്കാക്ഷ 75 ശതമാനം നേട്ടമാണ് റിലയൻസ് കൈവരിച്ചിരിക്കുന്നത്. ചൈന-യുഎസ് സംഘർഷങ്ങൾക്കിടയിലും ആഗോള ഓഹരികൾ അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകളിൽ നിന്ന് പിന്നോട്ട് പോയപ്പോൾ സ്വർണവും റെക്കോർഡ് ഉയരത്തിലെത്തി.
ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കും, സെൻസെക്സ് 38000 ലെവൽ വീണ്ടെടുത്തു
ജപ്പാന് പുറത്തുള്ള എംഎസ്‌സിഐയുടെ ഏഷ്യ-പസഫിക് ഓഹരികളുടെ വിശാലമായ സൂചികയ്ക്ക് 1.9 ശതമാനം നഷ്ടം നേരിട്ടു. നിക്കി ഫ്യൂച്ചേഴ്സ് ഒരു ശതമാനം കുറവിലാണ് വ്യാപാരം നടത്തുന്നത്. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഇൻഫോസിസ് എന്നിവ 1.5 മുതൽ 5 ശതമാനം വരെ ഉയർന്നു. നിഫ്റ്റി ഐടി സൂചിക 1.5 ശതമാനം ഉയർന്നു.
അതേസമയം, മെറ്റൽ സൂചിക ഏറ്റവും കൂടുതൽ ഇടിഞ്ഞു. മെറ്റൽ സൂചിക രണ്ട് ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിൻ സർവീസസ് 1.8 ശതമാനം വീതം ഇടിഞ്ഞു. നിഫ്റ്റി ഓട്ടോയ്ക്കും ഒരു ശതമാനത്തിലധികം നഷ്ടമുണ്ടായി. ഫാർമ സൂചികയിൽ രാവിലത്തെ നേട്ടങ്ങൾ നഷ്ടപ്പെട്ട് 0.8 ശതമാനം കുറഞ്ഞു. നിഫ്റ്റി 50 സൂചികയിൽ ആർഐഎൽ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, സൺ ഫാർമ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. സീ, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, എസ്‌ബിഐ, ഗെയിൽ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
തുടക്കത്തിലെ നേട്ടം മായ്ച്ചു; ഓഹരി വിപണിയിൽ നഷ്ടത്തിൽ ക്ലോസ് ചെയ്തു