ഇന്ന് മുതൽ കേരളത്തിലെ ബാങ്കുകൾ സാധാരണനിലയിൽ പ്രവർത്തിക്കും. ഇതു സംബന്ധിച്ച് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി. ഇതനുസരിച്ച് എല്ലാ ബാങ്കുകൾക്കും രാവിലെ പത്തു മുതൽ നാലു മണി വരെ ഇടപാട് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവും ആയിരിക്കും. എല്ലാ ജില്ലകളിലും ഈ നിയമം ബാധകമാണെങ്കിലും കൊവിഡ് കണ്ടെയിൻമെന്റ് സോണുകളിൽ ജില്ലാ ഭരണകൂടത്തിൻ്റെ പ്രത്യേക നിർദ്ദേശങ്ങളനുസരിച്ചാണ് ബാങ്കുകൾ തുറക്കുന്നതും പ്രവർത്തിക്കുന്നതും.
ലോക്ക്ഡൌൺ രണ്ടാം ഘട്ടം: എന്തൊക്കെ തുറക്കും, ഏതെല്ലാം ജോലികൾ ചെയ്യാം?
ധനകാര്യ സ്ഥാപനങ്ങൾ
മൈക്രോഫിനാൻസ് സ്ഥാപനങ്ങളും (എംഎഫ്‌ഐ) ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്‌സി) സുരക്ഷിതമായ മേഖലകളിൽ ഇന്ന് മുതൽ പൂർണ്ണമായ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. കൊറോണ വൈറസ് മൂലം രാജ്യവ്യാപകമായി ലോക്ക്ഡൌണിന്റെ മൂന്നാം ഘട്ടം ഇന്ന് ആരംഭിച്ചു. മെയ് 17 വരെയാണ് ലോക്ക്ഡൌൺ കാലാവധി നീട്ടിയിരിക്കുന്നത്. മുംബൈ, പൂനെ, ഡൽഹി എന്നിവിടങ്ങളുൾപ്പെടെ റെഡ് സോണുകളിൽ ആസ്ഥാനമുള്ള ഏതാനും എൻബിഎഫ്‌സികൾ നിർണായക അഡ്മിനിസ്ട്രേറ്റീവ്, ബാക്ക് എൻഡ് ജീവനക്കാർക്ക് ജോലി പുനരാരംഭിക്കാൻ അധികാരികളുടെ പ്രത്യേക അനുമതി തേടുന്നുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇളവുകൾ
കൊറോണ വൈറസ് ലോക്ക്ഡൗൺ ആരംഭിച്ചതിന് ശേഷം ഏപ്രിൽ 17 നാണ് സർക്കാർ ബാങ്ക് ഇതര ധനകാര്യ കമ്പനികൾ (എൻബിഎഫ്‌സി), ഹൌസിംഗ് ഫിനാൻസ് കമ്പനികൾ (എച്ച്എഫ്സി), മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ (എംഎഫ്‌ഐ) എന്നിവയ്ക്ക് മിനിമം സ്റ്റാഫുകളുമായി പ്രവർത്തിക്കാൻ അനുമതി നൽകിയത്. എന്നാൽ ബാങ്കുകളെ ലോക്ക്ഡൌണിന്റെ തുടക്കം മുതൽ അവശ്യ സർവ്വീസായി കണക്കാക്കിയിരുന്നു. സഹകരണ ക്രെഡിറ്റ് സൊസൈറ്റികൾക്കും പ്രവർത്തിക്കാൻ അനുവാദമുണ്ടായിരുന്നു.
ലോക്ക്ഡൌൺ
കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് മെയ് 3 ന് ശേഷം രണ്ടാഴ്ച കൂടി രാജ്യവ്യാപകമായി ലോക്ക്ഡൌൺ നീട്ടുന്നതായി സർക്കാർ വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. മൂന്നാം ഘട്ട ലോക്ക്ഡൌൺ കാലയളവിൽ വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. രാജ്യത്തെ ജില്ലകളെ റിസ്ക് അടിസ്ഥാനമാക്കി റെഡ് (ഹോട്ട്‌സ്പോട്ട്), ഗ്രീൻ, ഓറഞ്ച് മേഖലകളായി തരംതിരിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഗണ്യമായ ഇളവ് നൽകാൻ മാർഗ്ഗനിർദ്ദേശങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.