ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ നൽകിയില്ലെങ്കിൽ ഇരട്ടി തുക നഷ്ടമാകും. ടിഡിഎസ് ഇനത്തിലാകും ബാങ്കുകൾ നിങ്ങളിൽ നിന്ന് ഈ തുക ഈടാക്കുക. ഈ വർഷം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരമൻ അവതരിപ്പിച്ച ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നു. ജൂലൈ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.
2018-19, 2019-20 സാമ്പത്തിക വർഷത്തിൽ റിട്ടേൺ ഫയൽചെയ്യാത്തവരിൽനിന്നാണ് കൂടിയ തുക ഈടാക്കുക. ഓരോ സാമ്പത്തിക വർഷവും 50,000 രൂപയിലധികം ടിഡിഎസ് വരുന്നവർക്കാണിത് ബാധകം. അതായത്, സ്ഥിര നിക്ഷേപം, ഡിവിഡന്റ്, ആർഡിയിൽനിന്നുള്ള പലിശ എന്നിവ ലഭിക്കുന്നവർ ശ്രദ്ധിക്കണമെന്ന് ചുരുക്കം.
ഇത്തവണ സമയം നീട്ടി നല്‍കിയിട്ടുണ്ട് എങ്കിലും ഇപ്പോള്‍ തന്നെ നികുതി ഫയല്‍ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും സാധിക്കുന്ന അത്രയും നേരത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുമാണ് അഭികാമ്യം. നികുതി റീ ഫണ്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക എന്നത് മാത്രമല്ല അതുകൊണ്ടുള്ള നേട്ടം. നേരത്തെ ചെയ്യുന്നത് വഴി നിങ്ങളുടെ ഭാഗത്ത് നിന്നും സംഭവിച്ചേക്കാവുന്ന പരമാവധി തെറ്റുകള്‍ ഒഴിവാക്കാനും സാധിക്കും.