മികച്ച ലാഭത്തിന് ഐസിഐസിഐ സെക്യുരിറ്റീസ് നിര്‍ദേശിക്കുന്ന 7 സ്റ്റോക്കുകള്‍

ദീപാവലി നാളുകളില്‍ വാങ്ങാന്‍ പറ്റിയ സ്റ്റോക്കുകള്‍ ഏതെല്ലാം? ഈ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ സെക്യുരിറ്റീസ്. ഏഴു സ്റ്റോക്കുകളില്‍ ഇവര്‍ 'ബൈ' റേറ്റിങ് നല്‍കുന്നുണ്ട്. ബാറ്റ ഇന്ത്യ, ടിസിഎന്‍എസ് ക്ലോത്തിങ്, ബാങ്ക് ഓഫ് ബറോഡ, ഗേറ്റ്‌വേ ഡിസ്ട്രിപാര്‍ക്ക്‌സ്, മഹീന്ദ്ര ലൈഫ്‌സ്‌പേസ്, ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ ഇക്വിപ്പ്‌മെന്റ്, വിഎസ്എസ്എല്‍ എന്നീ സ്റ്റോക്കുകളാണ് ദീപാവലിക്ക് മുന്നോടിയായി ബ്രോക്കറേജിന്റെ 'ടോപ്പ് പിക്ക്' പട്ടികയിലുള്ളത്. ഓരോ സ്‌റ്റോക്കിലെയും ടാര്‍ഗറ്റ് വില സംബന്ധിച്ച വിവരങ്ങള്‍ ചുവടെ അറിയാം.

ബാറ്റ ഇന്ത്യ

ബാറ്റ ഇന്ത്യ

വരുമാനം കൂട്ടാനായി പുതിയ ബിസിനസ് തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണ് ബാറ്റാ ഇന്ത്യ ലിമിറ്റഡ്. ഉത്പന്ന നിരയില്‍ കമ്പനി കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഉയര്‍ന്ന ഡിമാന്‍ഡുള്ള കാഷ്വല്‍ ഫൂട്ട്‌വെയര്‍ രംഗത്ത് ഹഷ് പപ്പീസ്, പവര്‍, നോര്‍ത്ത് സ്റ്റാര്‍ തുടങ്ങിയ യുവ ബ്രാന്‍ഡുകളിലൂടെ സാന്നിധ്യം ശക്തപ്പെടുത്താന്‍ ബാറ്റ നീക്കം ആരംഭിച്ചുകഴിഞ്ഞു. ഓഗസ്റ്റ് - സെപ്തംബര്‍ കാലയളവില്‍ ആരോഗ്യകരമായ വില്‍പ്പനയാണ് കമ്പനി കുറിച്ചത്. കോവിഡിന് മുന്‍പുള്ള വില്‍പ്പനയുടെ 80 ശതമാനത്തോളമെത്താന്‍ കഴിഞ്ഞ പാദത്തില്‍ ബാറ്റയ്ക്ക് സാധിച്ചു.

ടാർഗറ്റ് വില

ഇ-കൊമേഴ്‌സ് വില്‍പ്പനയിലും കമ്പനി പിടിമുറുക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം മൊത്തം വില്‍പ്പനയുടെ 15 ശതമാനത്തോളം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ബാറ്റ കണ്ടെത്തിയത്. ഫ്രാഞ്ചൈസി മാര്‍ഗമുള്ള റീടെയില്‍ ശൃഖലയുടെ വിപുലപ്പെടുത്തല്‍, തുടരുന്ന ചെലവ് ചുരുക്കല്‍ നടപടികള്‍, ഉത്പന്നനിരയില്‍ കൊണ്ടുവരുന്ന വൈവിധ്യം, ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ വില്‍പ്പനയില്‍ ചെലുത്തുന്ന ശ്രദ്ധ എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഐസിഐസിഐ സെക്യുരിറ്റീസ് ബാറ്റ ഇന്ത്യയ്ക്ക് പച്ചക്കൊടി കാട്ടുന്നത്. 1,900 - 2,200 രൂപ നിലവാരത്തില്‍ ബാറ്റ സ്റ്റോക്കുകള്‍ വാങ്ങാമെന്നാണ് ബ്രോക്കറേജിന്റെ പക്ഷം. ടാര്‍ഗറ്റ് വില 2,380 രൂപ.

നേട്ടം ഇതുവരെ

ചൊവാഴ്ച്ച 1.95 ശതമാനം നേട്ടത്തിലാണ് ബാറ്റ ഇന്ത്യ ലിമിറ്റഡ് വിപണിയില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത് (ഒക്ടോബര്‍ 26). 1,957 രൂപയില്‍ തുടങ്ങിയ വ്യാപാരം അവസാന മണി മുഴങ്ങുമ്പോള്‍ 1,995 രൂപയില്‍ അവസാനിച്ചു. അഞ്ച് ദിവസത്തെ ചിത്രത്തില്‍ 7.35 ശതമാനം ഇടിവ് സ്റ്റോക്ക് നേരിടുന്നുണ്ട്. ഒരു മാസത്തെ ചിത്രത്തില്‍ 11.24 ശതമാനം നേട്ടം കാണാം.

ആറു മാസം കൊണ്ട് 48.23 ശതമാനം ഉയര്‍ച്ചയാണ് ബാറ്റ ഇന്ത്യ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഏപ്രില്‍ 26 -ന് 1,345.85 രൂപയായിരുന്നു ഓഹരി വില. ഈ വര്‍ഷം ഇതുവരെ 26.76 ശതമാനം വളര്‍ച്ച കമ്പനി കുറിച്ചു. ജനുവരി 1 -ന് 1,573.90 രൂപയായിരുന്നു ബാറ്റ ഇന്ത്യയുടെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 2,212.75 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1,263.60 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കമ്പനി സാക്ഷിയായിട്ടുണ്ട്.

ടിസിഎന്‍എസ് ക്ലോത്തിങ്

ടിസിഎന്‍എസ് ക്ലോത്തിങ്

വനിതകള്‍ക്കായുള്ള ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡഡ് അപ്പാരല്‍ കമ്പനിയാണ് ടിസിഎന്‍എസ് ക്ലോത്തിങ്. 'ഡബ്ല്യു', 'ഓറേലിയ', 'വിഷ്ഫുള്‍' എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴിലാണ് കമ്പനി ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.

ഫ്യൂഷന്‍ ബ്രാന്‍ഡായി അറിയപ്പെടുന്ന 'ഡബ്ല്യു' പാശ്ചാത്ത്യ - സ്വദേശി വസ്ത്രസങ്കല്‍പ്പങ്ങള്‍ കൂട്ടിയിണക്കി ശ്രദ്ധനേടുമ്പോള്‍, സമകാലിക വസ്ത്രശൈലികള്‍ക്കാണ് ഓറേലിയ ബ്രാന്‍ഡ് പ്രാധാന്യം കല്‍പ്പിക്കുന്നത്. ടിസിഎന്‍എസിന്റെ മൊത്തം വരുമാനത്തിന്റെ 58 ശതമാനം ഡബ്ല്യു ബ്രാന്‍ഡിന്റെ സംഭാവനയാണ്. 33.7 ശതമാനം വരുമാനം ഓറേലിയയും സമര്‍പ്പിക്കുന്നു. കുറച്ചുകൂടി പ്രീമിയം ബ്രാന്‍ഡാണ് വിഷ്ഫുള്‍. വരുമാനത്തിന്റെ 8.6 ശതമാനം വിഷ്ഫുള്ളിലൂടെയും ടിസിഎന്‍എസ് കണ്ടെത്തുന്നുണ്ട്.

എന്തായാലും ദീപാവലി കാലത്ത് ടിസിഎന്‍എസിന്റെ കച്ചവടം വളരുമെന്നാണ് ഐസിഐസി സെക്യുരിറ്റീസിന്റെ വിലയിരുത്തല്‍. 720-760 രൂപ നിലവാരത്തില്‍ സ്റ്റോക്ക് വാങ്ങാമെന്ന് ഇവര്‍ നിര്‍ദേശിക്കുന്നു. ടാര്‍ഗറ്റ് വില 860 രൂപ.

ആറു മാസം കൊണ്ട്

ചൊവാഴ്ച്ച 7.06 ശതമാനം നേട്ടത്തിലാണ് കമ്പനി വിപണിയില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത് (ഒക്ടോബര്‍ 26). 730.40 രൂപയില്‍ തുടങ്ങിയ വ്യാപാരം അവസാന മണി മുഴങ്ങുമ്പോള്‍ 790 രൂപയില്‍ അവസാനിച്ചു. അഞ്ച് ദിവസത്തെ ചിത്രത്തില്‍ 9.92 ശതമാനവും ഒരു മാസത്തെ ചിത്രത്തില്‍ 22.25 ശതമാനവും ഉയര്‍ച്ച ടിസിഎന്‍എസ് കുറിക്കുന്നുണ്ട്.

ആറു മാസം കൊണ്ട് 61.31 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഏപ്രില്‍ 26 -ന് 489.75 രൂപയായിരുന്നു ഓഹരി വില. ഈ വര്‍ഷം ഇതുവരെ 76.48 ശതമാനം വളര്‍ച്ചയും ടിസിഎന്‍എസ് ക്ലോത്തിങ് രേഖപ്പെടുത്തിയത് കാണാം. ജനുവരി 1 -ന് 447.65 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 800 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 365.15 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ടിസിഎന്‍എസ് സാക്ഷിയായിട്ടുണ്ട്.

 
ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡ

നിലവില്‍ 16.42 എന്ന പിഇ റേഷ്യോയിലാണ് (ഓഹരി വിലയും വരുമാനവും തമ്മിലുള്ള അനുപാതം) ബാങ്ക് ഓഫ് ബറോഡ ഓഹരികള്‍ വ്യാപാരം നടത്തുന്നത്. പ്രൈസ്-ടു-ബുക്ക് അഥവാ പുസ്തകമൂല്യമാകട്ടെ, 0.61 ഉം. കമ്പനിയുടെ ഭൗതിക ആസ്തികളില്‍ നിന്നും ബാധ്യത കുറച്ചുള്ള മൂല്യത്തെയാണ് പുസ്തകമൂല്യം എന്നു വിളിക്കുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അറ്റ ആസ്തി. ഇപ്പോഴത്തെ പുസ്തകമൂല്യത്തില്‍ നിന്ന് എത്രയിരട്ടിയാണ് ഓഹരി വില എന്നു കണക്കാക്കുന്ന അനുപാതമാണ് പിബി റേഷ്യോ. കഴിഞ്ഞ പാദങ്ങളില്‍ ലാഭവളര്‍ച്ചയ്‌ക്കൊപ്പം ലാഭമാര്‍ജിന്‍ ഉയര്‍ത്താനും ബാങ്ക് ഓഫ് ബറോഡ സ്‌റ്റോക്കിന് സാധിച്ചിട്ടുണ്ട്.

പ്രമോട്ടർമാരുടെ പക്കൽ

നിലവില്‍ ബാങ്കിന്റെ 63 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ പക്കലാണുള്ളത്. പ്രമോട്ടര്‍മാരാരുംതന്നെ ബാങ്കിന്റെ ഷെയറുകള്‍ ഈടുവെച്ച് വായ്പയെടുത്തിട്ടില്ല. വിദേശ നിക്ഷേപകര്‍ക്ക് 7.82 ശതമാനവും സ്വദേശി നിക്ഷേപകര്‍ക്ക് 10.4 ശതമാനവും ഓഹരികളാണ് ബാങ്ക് ഓഫ് ബറോഡയിലുള്ളത്. ഒക്ടോബര്‍ 29 -ന് സെപ്തംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടാനിരിക്കെ ബാങ്ക് ഓഫ് ബറോഡ സ്‌റ്റോക്കില്‍ 120 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഐസിഐസിഐ സെക്യുരിറ്റീസ് നിര്‍ദേശിക്കുന്നത്. 90 - 100 രൂപ നിലയില്‍ സ്റ്റോക്കുകള്‍ വാങ്ങാമെന്നും ഇവര്‍ പറയുന്നു.

വില ചരിത്രം

ചൊവാഴ്ച്ച 3.83 ശതമാനം നേട്ടത്തിലാണ് കമ്പനി വിപണിയില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത് (ഒക്ടോബര്‍ 26). 96.90 രൂപയില്‍ തുടങ്ങിയ വ്യാപാരം അവസാന മണി മുഴങ്ങുമ്പോള്‍ 100.20 രൂപയില്‍ അവസാനിച്ചു. അഞ്ച് ദിവസത്തെ ചിത്രത്തില്‍ 13.67 ശതമാനവും ഒരു മാസത്തെ ചിത്രത്തില്‍ 28.46 ശതമാനവും ഉയര്‍ച്ച ബാങ്ക് ഓഫ് ബറോഡ കുറിക്കുന്നുണ്ട്.

ആറു മാസം കൊണ്ട് 53.45 ശതമാനം നേട്ടമാണ് ബാങ്ക് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഏപ്രില്‍ 26 -ന് 56.30 രൂപയായിരുന്നു ഓഹരി വില. ഈ വര്‍ഷം ഇതുവരെ 55.35 ശതമാനം വളര്‍ച്ചയും ബാങ്ക് ഓഫ് ബറോഡ രേഖപ്പെടുത്തി. ജനുവരി 1 -ന് 64.50 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 103.40 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 41.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ബാങ്ക് ഓഫ് ബറോഡ സാക്ഷിയായിട്ടുണ്ട്.

ഗേറ്റ്‌വേ ഡിസ്ട്രിപാര്‍ക്ക്‌സ്

ഗേറ്റ്‌വേ ഡിസ്ട്രിപാര്‍ക്ക്‌സ്

അടിയുറച്ച ബാലന്‍സ് ഷീറ്റാണ് ഗേറ്റ്‌വേ ഡിസ്ട്രിപാര്‍ക്ക്‌സ് അവകാശപ്പെടുന്നത്. വരുംഭാവിയിലെ വളര്‍ച്ചാ അവസരങ്ങള്‍ മുതലെടുത്ത് റിട്ടേണ്‍ അനുപാതം മെച്ചപ്പെടുത്താന്‍ ജിഡിഎല്ലിന് കഴിയുമെന്ന് ഐസിഐസിഐ സെക്യുരിറ്റീസ് പ്രവചിക്കുന്നു. 255 - 275 രൂപ നിലവാരത്തില്‍ ജിഡിഎല്‍ സ്റ്റോക്കുകള്‍ വാങ്ങാമെന്നാണ് ബ്രോക്കറേജിന്റെ പക്ഷം. 350 രൂപ വരെയ്ക്കും ഓഹരി വില ഉയരാമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. ടാര്‍ഗറ്റു വിലയും ഇതുതന്നെ.

ഉയർച്ചയും താഴ്ച്ചയും

ചൊവാഴ്ച്ച 4.17 ശതമാനം നേട്ടത്തിലാണ് കമ്പനി വിപണിയില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത് (ഒക്ടോബര്‍ 26). 266 രൂപയില്‍ തുടങ്ങിയ വ്യാപാരം അവസാന മണി മുഴങ്ങുമ്പോള്‍ 273.80 രൂപയില്‍ അവസാനിച്ചു. അഞ്ച് ദിവസത്തെ ചിത്രത്തില്‍ 3.32 ശതമാനവും ഒരു മാസത്തെ ചിത്രത്തില്‍ 19.17 ശതമാനവും ഉയര്‍ച്ച ജിഡിഎല്‍ ഓഹരികള്‍ കുറിക്കുന്നുണ്ട്.

ആറു മാസം കൊണ്ട് 40.70 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഏപ്രില്‍ 26 -ന് 194.60 രൂപയായിരുന്നു ഓഹരി വില. ഈ വര്‍ഷം ഇതുവരെ 125.91 ശതമാനം വളര്‍ച്ചയും ജിഡിഎല്‍ രേഖപ്പെടുത്തി. ജനുവരി 1 -ന് 121.20 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 325 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 87.15 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ജിഡിഎല്‍ സാക്ഷിയായിട്ടുണ്ട്.

 
മഹീന്ദ്ര ലൈഫ്‌സ്‌പേസ്

മഹീന്ദ്ര ലൈഫ്‌സ്‌പേസ്

റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ബിസിനസുകളില്‍ മഹീന്ദ്ര ഗ്രൂപ്പ് സാന്നിധ്യമറിയിക്കുന്നത് മഹീന്ദ്ര ലൈഫ്‌സ്‌പേസിലൂടെയാണ്. സെപ്തംബര്‍ പാദത്തില്‍ 6.5 കോടി രൂപ അറ്റാദായം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ജൂലായ് - സെപ്തംബര്‍ കാലയളവില്‍ കമ്പനിയുടെ മൊത്തം വരുമാനം 65.7 കോടി രൂപയാണ്. ജൂണില്‍ ഇത് 154.2 കോടി രൂപയായിരുന്നു. സ്റ്റോക്കില്‍ 325 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഐസിഐസിഐ സെക്യുരിറ്റീസ് നിര്‍ദേശിക്കുന്നത്. 255 - 280 രൂപ നിലവാരത്തില്‍ മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഓഹരികള്‍ വാങ്ങാമെന്നും ബ്രോക്കറേജ് അറിയിക്കുന്നു.

വ്യാപാരം

ചൊവാഴ്ച്ച 3.56 ശതമാനം നേട്ടത്തിലാണ് കമ്പനി വിപണിയില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത് (ഒക്ടോബര്‍ 26). 270 രൂപയില്‍ തുടങ്ങിയ വ്യാപാരം അവസാന മണി മുഴങ്ങുമ്പോള്‍ 274.95 രൂപയില്‍ അവസാനിച്ചു. അഞ്ച് ദിവസത്തെ ചിത്രത്തില്‍ 3.36 ശതമാനം നേട്ടവും ഒരു മാസത്തെ ചിത്രത്തില്‍ 0.81 ശതമാനം ഇടിവുമാണ് മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഓഹരികള്‍ കുറിക്കുന്നത്.

ആറു മാസം കൊണ്ട് 66.11 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമര്‍പ്പിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. ഏപ്രില്‍ 26 -ന് 165.52 രൂപയായിരുന്നു ഓഹരി വില. ഈ വര്‍ഷം ഇതുവരെ 125.04 ശതമാനം വളര്‍ച്ചയും സ്റ്റോക്ക് രേഖപ്പെടുത്തി. ജനുവരി 1 -ന് 122.18 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 289.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 84.03 രൂപ വരെയുള്ള താഴ്ച്ചയ്ക്കും മഹീന്ദ്ര ലൈഫ്‌സ്‌പേസ് സാക്ഷിയായിട്ടുണ്ട്.

ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ ഇക്വിപ്പ്‌മെന്റ്

ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ ഇക്വിപ്പ്‌മെന്റ്

കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോഴും നിര്‍മാണ രംഗത്തെ ഡിമാന്‍ഡും കയറ്റുമതിയും വെച്ച് പിടിച്ചുനിന്ന കമ്പനിയാണ് ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ ഇക്വിപ്പ്‌മെന്റ്. നടപ്പു സാമ്പത്തിക വര്‍ഷം 20 ശതമാനം വരുമാന വളര്‍ച്ച കണ്ടെത്തുമെന്ന ആത്മവിശ്വാസം കമ്പനി പങ്കുവെയ്ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ 300 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഐസിഐസിഐ സെക്യുരിറ്റീസ് ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ ഇക്വിപ്പ്‌മെന്റ് ഓഹരിയില്‍ നിര്‍ദേശിക്കുന്നത്. 215 - 240 രൂപ നിലവാരത്തില്‍ സ്റ്റോക്കുകള്‍ വാങ്ങാമെന്നും ഇവര്‍ അറിയിക്കുന്നു.

ഓഹരി വിപണിയിലെ ചിത്രം

ചൊവാഴ്ച്ച 8.30 ശതമാനം നേട്ടത്തിലാണ് കമ്പനി വിപണിയില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത് (ഒക്ടോബര്‍ 26). 232.20 രൂപയില്‍ തുടങ്ങിയ വ്യാപാരം അവസാന മണി മുഴങ്ങുമ്പോള്‍ 246.60 രൂപയില്‍ അവസാനിച്ചു. അഞ്ച് ദിവസത്തെ ചിത്രത്തില്‍ 0.06 ശതമാനം നേട്ടവും ഒരു മാസത്തെ ചിത്രത്തില്‍ 3.20 ശതമാനം ഇടിവുമാണ് ഓഹരികള്‍ കുറിക്കുന്നത്.

ആറു മാസം കൊണ്ട് 66.51 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമര്‍പ്പിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. ഏപ്രില്‍ 26 -ന് 148.10 രൂപയായിരുന്നു ഓഹരി വില. ഈ വര്‍ഷം ഇതുവരെ 72.75 ശതമാനം വളര്‍ച്ചയും സ്റ്റോക്ക് രേഖപ്പെടുത്തി. ജനുവരി 1 -ന് 142.75 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 291.75 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 68.30 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ ഇക്വിപ്പ്‌മെന്റ് ലിമിറ്റഡ് സാക്ഷിയായിട്ടുണ്ട്.

വിഎസ്എസ്എല്‍

വിഎസ്എസ്എല്‍

മൂലധന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലാണ് വര്‍ധമാന്‍ സ്‌പെഷ്യല്‍ സ്റ്റീലിന്റെ ഇപ്പോഴത്തെ ശ്രദ്ധ. 2025 സാമ്പത്തിക വര്‍ഷത്തോടെ ഇബിഐടിഡിഎ 25 ശതമാനത്തിലേക്ക് കൊണ്ടുവരാനും മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ 340 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് വര്‍ധമാന്‍ സ്‌പെഷ്യല്‍ സ്റ്റീലില്‍ ഐസിഐസിഐ സെക്യുരിറ്റീസ് നിര്‍ദേശിക്കുന്നത്. 250 - 270 രൂപ നിലവാരത്തില്‍ സ്റ്റോക്കുകള്‍ വാങ്ങാമെന്നും ബ്രോക്കറേജ് പറയുന്നു.

ചൊവാഴ്ച്ച 2.35 ശതമാനം നേട്ടത്തിലാണ് കമ്പനി വിപണിയില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത് (ഒക്ടോബര്‍ 26). 266 രൂപയില്‍ തുടങ്ങിയ വ്യാപാരം അവസാന മണി മുഴങ്ങുമ്പോള്‍ 268.15 രൂപയില്‍ അവസാനിച്ചു. അഞ്ച് ദിവസത്തെ ചിത്രത്തില്‍ 4.03 ശതമാനവും ഒരു മാസത്തെ ചിത്രത്തില്‍ 13.82 ശതമാനവും ഉയര്‍ച്ചയാണ് ഓഹരികള്‍ കുറിക്കുന്നത്.

ആറു മാസം കൊണ്ട് 48.77 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമര്‍പ്പിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. ഏപ്രില്‍ 26 -ന് 180.25 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ഈ വര്‍ഷം ഇതുവരെ 736.57 ശതമാനം വളര്‍ച്ചയും സ്റ്റോക്ക് രേഖപ്പെടുത്തി. ജനുവരി 1 -ന് 113.35 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 309 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 66.35 രൂപ വരെയുള്ള താഴ്ച്ചയ്ക്കും വിഎസ്എസ്എല്‍ സാക്ഷിയായിട്ടുണ്ട്.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X