ലോകത്തെ ഏറ്റവും വലിയ ടെലികോം വിപണികളിലൊന്നാണ് ഇന്ത്യ. ആദ്യകാലത്ത് മിനിറ്റിന് 16 രൂപ വരെ ചെലവുണ്ടായിരുന്ന സ്ഥാനത്തു നിന്നും ഇന്ന് ഫോണ്‍ വിളിയൊക്കെ സൗജന്യവും ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകുന്ന വിപണിയുമായി മാറി. ഇന്റര്‍നെറ്റ് സേവനങ്ങളാണ് ഇന്ന് ടെലികോം കമ്പനികളുടെ വരുമാനത്തിന്റെ ഉറവ നീരൊഴുക്കുന്നത്. 2016-ല്‍ അംബാനിയുടെ ജിയോ കടന്നു വന്നതും ഇന്ത്യന്‍ ടെലികോം മേഖലയാകെ ഉടച്ചുവാര്‍ക്കപ്പെട്ടതും ചരിത്രം. പത്തിലേറെ സേവനദാതാക്കള്‍ ഇന്ന് നാലിലേക്ക് ചുരുങ്ങി. എങ്കിലും വിപണി മേധാവിത്വത്തിനുളള മത്സരം പ്രധാനമായും എയര്‍ടെല്ലും ജിയോയും തമ്മിലാണ്. മത്സരം കൊടുമ്പിരികൊണ്ടിരിക്കെയാണ് തികച്ചും അപ്രതീക്ഷിത നീക്കവുമായി എയര്‍ടെല്‍ എതിരാളികളെ ഞെട്ടിച്ചിരിക്കുന്നത്.
ഭാരതി എയര്‍ടെല്‍
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം സേവന ദാതാവാണ് ഭാരതി എയര്‍ടെല്‍ (BSE: 532454, NSE : BHARTIARTL). 1995-ലാണ് തുടക്കം. ഏഷ്യയിലും ആഫ്രിക്കയിലുമായി 18 രാജ്യങ്ങളില്‍ വിവിധ ടെലികോം സേവനങ്ങള്‍ നല്കുന്നു. 2-ജി, 4-ജി എല്‍ടിഇ, 4-ജി++ മൊബൈല്‍ സേവനങ്ങള്‍, ബ്രോന്‍ഡ് ബാന്‍ഡ് എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ഡിഷ് ടിവി, പേയ്മെന്റ് ബാങ്ക് തുടങ്ങിയ രംഗങ്ങളിലും കമ്പനിക്ക് ബിസിനസ് സംരംഭങ്ങളുണ്ട്. ടെലികോം കമ്പനിയായ ടെലിനോര്‍ 2017-ലും ടാറ്റ ഡൊക്കോമൊ 2019-ലും എയര്‍ടെല്ലില്‍ ലയിച്ചു. ഏറ്റവും പുതിയ ടെലികോം സാങ്കേതിക വിദ്യയായ 5-ജി, ഇന്ത്യയില്‍ ആദ്യമായി പരീക്ഷണം നടത്തിയതും എയര്‍ടെല്ലാണ്.
പുതിയ സംഭവ വികാസം
മുന്‍ഗണന വിഭാഗത്തിലുള്ള ഓഹരികള്‍ വിതരണം ചെയ്ത് ഫണ്ട് സമാഹരിക്കുമെന്ന എയര്‍ടെല്ലിന്റെ ചൊവ്വാഴ്ചത്തെ പ്രഖ്യാപനമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. അമേരിക്കന്‍ ടെക് ഭീമന്മാരായ ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഇ-കൊമേഴ്സ് വമ്പനായ ആമസോണ്‍ എന്നിവര്‍ ഓഹരിയെടുക്കുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ പ്രവര്‍ത്തന മൂലധനത്തിന് എയര്‍ടെല്ലിന് ആവശ്യകത ഇല്ലാതിരിക്കെയുള്ള സമയത്തെ അപ്രതീക്ഷിത പ്രഖ്യാപനമാണ് വിപണിയില്‍ ചലനം സൃഷ്ടിച്ചിരിക്കുന്നത്. മാധ്യമ റിപ്പോര്‍ട്ടുകളോട് ഒരു കമ്പനിയും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടുമില്ലാത്തത് ആകാംക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ എയര്‍ടെല്ലിന്റെ ഓഹരികളില്‍ ചൊവ്വാഴ്ച 3 ശതമാനത്തിലേറെ കുതിപ്പുണ്ടായി. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ജനുവരി 28-നാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നത്.
വിശകലനം
നിലവില്‍ ഭാരതി എയര്‍ടെല്ലിന്റെ ബാലന്‍സ് ഷീറ്റ് ശക്തമാണ്. അടുത്തിടെ സ്പെക്ട്രം കുടിശികയില്‍ 15,500 കോടി രൂപ സര്‍ക്കാരിന് കൈമാറിയിരുന്നു. കൂടാതെ അവകാശ ഓഹരികളിലൂടെ 21,000 കോടി രൂപ കമ്പനി സമാഹരിച്ചു. വിപണി മേധാവിത്വത്തിനും 5-ജി മേഖലയിലും മത്സരം രൂക്ഷമായിരിക്കെ ആഗോള ടെക് കമ്പനിയുമായുള്ള തന്ത്രപരമായ കൂട്ടുകെട്ട് എയര്‍ടെല്ലിന് കുതിപ്പിനുളള ഊര്‍ജവും മൂല്യവും ഉയര്‍ത്തും. എങ്കിലും സമാഹരിക്കുന്ന തുകയുടെ വലിപ്പം കൂടിയാല്‍ പ്രമോട്ടറുടെ വിഹിതത്തില്‍ കുറവുണ്ടാകുന്നത് സമീപകലായളവിലേക്ക് ഓഹരി വിലയെ ബാധിച്ചേക്കാം. എന്നാല്‍ ടെക് കമ്പനിയുമായുളള കൂട്ടുകെട്ട് എതിരാളിയായ ജിയോയുടെ മത്സരം നേരിടാനുളള കരുത്ത് എയര്‍ടെല്ലിന് നല്‍കുമെന്നാണ് വിപണി നിരീക്ഷകരും അഭിപ്രായപ്പെട്ടത്. ചൊവ്വാഴ്ച 711.85 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
സാമ്പത്തികം
അടുത്തിടെ 6,000 കോടി മുടക്കി ഡിടിഎച്ച് സേവനദാതാവായ വാര്‍ബര്‍ഗ് പിന്‍കസിന്റെ 20 ശതമാനം ഓഹരി ഏറ്റെടുത്തു. കൂടാതെ, ടെലികോം ഇന്‍ഫ്രാ കമ്പനിയായ ഇന്‍ഡസ് ടവേഴ്സില്‍ 5 ശതമാനം പങ്കാളിത്തം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ പാദത്തില്‍ എയര്‍ടെല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് അനുമാനം. മൂന്നാം പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 19.7 ശതമാനം ഉയര്‍ന്ന് 14,431 കോടിയായും വരുമാനം 10.7 ശതമാനം വര്‍ധിച്ച് 29,357 കോടിയാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ അനുമാനം. അടുത്തിടെ നിരക്കുകള്‍ വര്‍ധിപ്പിച്ചതിലൂടെ അടുത്ത സാമ്പത്തിക വര്‍ഷം 20 ശതമാനം വരുമാന വളര്‍ച്ച കൈവരിക്കുമെന്നാണ് വിലിയിരുത്തല്‍. എയര്‍ടെല്ലിന്റെ പ്രമോട്ടര്‍മാരായ മിത്തല്‍ കുടുംബത്തിനും സിഗ്ടെല്ലിനും 55.93 ശതമാനം ഓഹരികളാണുളളത്. ഇതില്‍ മിത്തല്‍ കുടുംബത്തിന് നേരിട്ടും പരോക്ഷമായും 24.13 ശതമാനം ഓഹരികളാണ് കൈവശമുളളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications