ഇന്ന് ഓഹരി വിപണിയിൽ വമ്പൻ തകർച്ചയാണ് കാണാൻ സാധിക്കുന്നത്. വ്യാപാര യുദ്ധം ആരംഭിച്ചതിനു ശേഷം ലോകത്തെ എല്ലാ വിപണികളിലും കനത്ത ഇടിവാണ് പ്രകടമാവുന്നത്. ഇന്ന് തിങ്കളാഴ്ച ഇന്ത്യൻ വിപണിയിൽ സെൻസെക്സും നിഫ്റ്റിയും ചരിത്രത്തിലെ ഏറ്റവും മോശം തകർച്ചയിലേക്കാണ് വീണത്. അതിനാൽ തന്നെ ഇന്നത്തെ ദിവസം 'ബ്ലാക്ക് മൺഡേ' എന്നറിയപ്പെടുന്നു.
ട്രംപിൻ്റെ താരിഫ് ഭീഷണി ലോകമെമ്പാടും അലയടിക്കുന്നു. അതോടെ ഇന്ന് ഏഷ്യൻ വിപണി 10 ശതമാനം വരെ ഇടിഞ്ഞു. യുഎസും സാമ്പത്തിക മാന്ദ്യ ഭീഷണിയിലേക്ക് എത്തിയിരിക്കുന്നു. ട്രംപിൻ്റെ താരിഫ് നയങ്ങളിൽ പ്രതികാര നടപടിയുമായി ചൈന യുഎസിനു നേരെയും ഇറക്കുമതി താരിഫ് ഇറക്കിയിരുന്നു. ഇതോടെ ട്രംപിനും തളർച്ചയായി.
ഇന്ന് ബിഎസ്ഇ സെൻസെക്സ് 3,158.66 പോയിന്റ് അഥവാ 4.19 ശതമാനം ഇടിഞ്ഞ് 72,206.03 ലെത്തി. നിഫ്റ്റി 1,010.95 പോയിന്റ് അഥവാ 4.41 ശതമാനം ഇടിഞ്ഞ് 21,893.50 ലേക്ക് വീണു. ഇന്ന് വിപണിയിൽ നിരവധി ഓഹരികളാണ് തകർന്നടിയുന്നത്. വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎൽ ടെക്, ടെക്‌എം എന്നിവ സെൻസെക്‌സിൽ 10 ശതമാനം വരെ ഇടിഞ്ഞു. ഇത് നിക്ഷേപകർക്കിടയിൽ ആശങ്കയുണർത്തുന്നു. നിക്ഷേപകർക്ക് ഏകദേശം 21 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
നിക്ഷേപകർക്ക് വൻ നഷ്ടം....
ഓഹരി വിപണിയിലെ വിറ്റഴിക്കൽ നിക്ഷേപകർക്ക് വലിയ നഷ്ടം സൃഷ്ടിക്കുന്നു. ആദ്യ മിനിറ്റുകളിൽ ഏകദേശം 21 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. കാരണം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ മൊത്തം വിപണി മൂലധനം രാവിലെ 9:25 ന് 382.61 ലക്ഷം കോടി രൂപയായി കുറഞ്ഞു. വെള്ളിയാഴ്ച വിപണി അവസാനിച്ചപ്പോൾ ഇത് 403.41 ലക്ഷം കോടി രൂപയായിരുന്നു എന്നതാണ് പേടിപ്പെടുത്തുന്ന കാര്യം. ഇത് നിക്ഷേപകരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.

ആഗോളതലത്തിലും തകർച്ച...
ചൈനയും യുഎസും തമ്മിലുള്ള പുതിയ യുദ്ധം ആഗോള വിപണിയെ ഇളക്കി മറിക്കുന്നു. ചൈനയോട് കൊമ്പ് കോർത്തപ്പോൾ അമേരിയുടെ സാമ്പത്തിക രംഗത്തിന് തന്നെ ക്ഷതം സംഭവിച്ചു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഹോങ്കോങ്ങിലെ ഹാങ് സെങ് 10 ശതമാനം ഇടിഞ്ഞു, ചൈനീസ് ഓഹരികൾ 6-7 ശതമാനം ഇടിഞ്ഞു. ജപ്പാനിലെ ടോപിക്സും നിക്കി 225 ഉം 7 ശതമാനം വീതം ഇടിഞ്ഞു.
"താരിഫ് പ്രതിസന്ധികൾ കാരണം യുഎസ് ഓഹരികൾ ഇടിഞ്ഞു, അതേസമയം ഏഷ്യൻ ഓഹരികളും തകർച്ചയിലായി. വിപണിയിലെ സ്ഥാനത്തിൽ മാറ്റം വന്നിട്ടുണ്ട്. അതിനാൽ നിലവിലെ നിലവാരത്തിൽ നിന്ന് താൽക്കാലികമായി ഹ്രസ്വകാല കുതിപ്പ് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല," നോമുറ പറഞ്ഞു.
ഇന്ന് കൂടുതൽ ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്....
- ടാറ്റാ മോട്ടോഴ്സിൻ്റെ സ്വന്തം ജാഗ്വാർ ലാൻഡ് റോവർ യുഎസിലേക്കുള്ള വാഹന കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചുവെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്ന് ടാറ്റ മോട്ടോഴ്‌സ് ഓഹരികൾക്ക് കൂടുതൽ ശ്രദ്ധ വർദ്ധിക്കും.
- എഫ്‌എംസിജി കമ്പനിയായ ഐടിസി നേരത്തെ 131 കോടി രൂപയ്ക്ക് 2.62 ലക്ഷം ഇക്വിറ്റി ഷെയറുകൾ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്ന് നിക്ഷേപകർക്കിടയിൽ ഈ ഓഹരികൾ ശ്രദ്ധയാകർഷിക്കും.
- ഇതിനു പുറമേ ടിവിഎസ് മോട്ടോഴ്‌സ്, Delhivery, ഫെഡറൽ ബാങ്ക്, ആസ്ട്ര സെനെക്ക ഫാർമ, ഗോദ്‌റെജ് പ്രോപ്പർട്ടീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളും കൂടുതൽ ശ്രദ്ധിക്കപ്പെടും.
ഓഹരി വിപണിയുടെ ഈ തകർച്ചയിലും മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇന്ന് ആരംഭിക്കും. ആർബിഐ മോണിറ്ററി പോളിസി യോഗം ഇന്ന് ആരംഭിക്കും. ഏപ്രിൽ 9 ന് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും പ്രഖ്യാപിക്കും.


Click it and Unblock the Notifications