തിങ്കളാഴ്ച വിപണികളില്‍ കൂട്ടത്തകര്‍ച്ച. ജനുവരിയിലെ അവസാന വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തിൽ നിഫ്റ്റി 450-ലേറെ പോയിന്റും സെന്‍സെക്‌സ് 1500-ലേറെ പോയിന്റുമാണ് നഷ്ടം നേരിട്ടത്. തിങ്കളാഴ്ചത്തെ വ്യാപാരത്തിനിടെ ബിഎസ്ഇയിലെ 872 ഓഹരികളാണ് വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് ലോവര്‍ സര്‍ക്യൂട്ട് അടിച്ചത്. 3000-ലേറെ കമ്പനികളും നഷ്ടത്തിലാണ് ബിഎസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായ അഞ്ചാം ദിനവും വിപണികളില്‍ ഇടിവ് നേരിട്ടതോടെ നിക്ഷേപകരുടെ ആസ്തിയില്‍ 17.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 468 പോയിന്റ് നഷ്ടത്തില്‍ 17,149-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്‌സ് 1,545 പോയിന്റ് ഇടിഞ്ഞ് 57,491-ലും ഇന്ന് ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 626 പോയിന്റ് നഷ്ടത്തോടെ 36,947-ലും വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മൂവ്‌മെന്റ്
ഇന്ന് നിഫ്റ്റിയില്‍ നേരിയ നഷ്ടത്തോടെയായിരുന്നു തുടക്കം. 42 പോയിന്റ് താഴ്ന്ന് 17,575-ലായിരുന്നു ആരംഭം. തൊട്ടുപിന്നലെ തന്നെ 17,599-ലെത്തി ഇന്നത്തെ ഉയര്‍ന്ന നിലവാരം കുറിച്ചു. പിന്നീട് സൂചികകളില്‍ ക്രമാനുഗതമായ ഇടിവ് നേരിടുകയായിരുന്നു. ഒരു ഘട്ടത്തില്‍ നിഫ്റ്റി നിര്‍ണായകമായ 17,000 നിലവാരവും തകര്‍ത്ത് 16,997-ല്‍ ഇന്നത്തെ താഴ്ന്ന നില രേഖപ്പെടുത്തി. തുടര്‍ന്ന് വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ ചാഞ്ചാട്ടം ശക്തമായി. ഇടിവിനെതിരേ നേരിയ പ്രതിരോധം ഇന്നത്തെ വ്യാപാരത്തിനിടെ ഉയര്‍ന്നു വന്നതും ഈ ഘട്ടത്തില്‍ മാത്രമായിരുന്നു. അവസാന മണിക്കൂറില്‍ നിഫ്റ്റി 150-ഓളം പോയിന്റ് തിരികെ പിടിച്ചു.
5 കാരണങ്ങള്‍
>> നിരാശജനകമായ ആഗോള സൂചനകള്‍. യുഎസ് ഫെഡറല്‍ റിസര്‍വ് നാളെ ആരംഭിക്കുന്ന യോഗത്തില്‍ പലിശ വര്‍ധിപ്പിക്കുമെന്ന ആശങ്ക
>> പുതുതലമുറ ടെക് കമ്പനികളിലെ വമ്പന്‍ തകര്‍ച്ച. സൊമാറ്റോ, പേടിഎം, നൈക്ക, പിബി ഇന്‍ഫോടെക്, ഫിനോ പേയ്‌മെന്റ ്ബാങ്ക് ഓഹരികളില്‍ ഇടിവ്.
>> മൂന്നാം പാദഫലം പരിശോധിക്കുമ്പോള്‍, വിലക്കയറ്റം കമ്പനികളുടെ പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിനെ ബാധിക്കുന്നതായുള്ള വിലയിരുത്തല്‍.
>> ഉത്സവ സീസണിന് പിന്നാലെ പൊതുവിപണിയിലെ ആവശ്യകതയില്‍ മന്ദഗതി അനുഭവപ്പെടുന്നത്.
>> കോവിഡ് പ്രതിദിന രോഗനിരക്ക് മൂന്ന് ലക്ഷം കവിഞ്ഞത്.
നേട്ടവും കോട്ടവും
തിങ്കളാഴ്ച വിപണിയില്‍ എല്ലാ മേഖലകളിലും തിരിച്ചടി നേരിട്ടു. ഇതില്‍ ഐടി, ഓട്ടോ, മെറ്റല്‍, പവര്‍, ഫാര്‍മ, റിയാല്‍റ്റി, എഫ്എംസിജി, കാപ്പിറ്റല്‍ ഗുഡ്‌സ് വിഭാഗം ഓഹരികളില്‍ തകര്‍ച്ച രൂക്ഷമായിരുന്നു. ഈ വിഭാഗം സൂചികകളില്‍ 2 മുതല്‍ 6 ശതമാനം വരെ ഇടിവ് നേരിട്ടു. ബിഎസ്ഇയിലെ മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗം സൂചികകള്‍ 4 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX), സൂചികകളില്‍ വന്‍ മുന്നേറ്റമുണ്ടായി. ഇന്ന് 20 ശതമാനം വര്‍ധിച്ച് 22.63-ലെത്തി. വിക്‌സ് സൂചിക 20 നിലവാരം മറികടക്കുന്നത് വിപണിക്ക് പ്രതികൂലമാണ്.
അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,144 ഓഹരികളില്‍ 155 ഓഹരികളില്‍ മാത്രമാണ് വില വര്‍ധന രേഖപ്പെടുത്തിയത്. 1,950 ഓഹരികളില്‍ വിലയിടിവും 39 എണ്ണം വില വ്യതിയാനം ഇല്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ 0.08-ലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1-ന് മുകളിലായിരുന്നു. സ്‌മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികളില്‍ വലിയ തിരിച്ചടി നേരിട്ടുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 19 എണ്ണം മാത്രം നേട്ടമുണ്ടാക്കിയപ്പോള്‍ 480 കമ്പനികളും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
പ്രധാന ഓഹരികളുടെ പ്രകടനം
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്‌സ് സ്റ്റോക്കുകളില്‍ 48 എണ്ണവും ഇന്ന് വിലയിടിവ് രേഖപ്പെടുത്തി. മെറ്റല്‍ വിഭാഗത്തിലെ ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ടാറ്റ സ്റ്റീല്‍ എന്നിവ 6 ശതമാനത്തിലേറെയും ബജാജ് ഫിനാന്‍സ്, ഗ്രാസിം, ഹിന്‍ഡോല്‍കോ, വിപ്രോ, ടെക് മഹീന്ദ്ര, ടെറ്റ കമ്പനി എന്നിവ 5 ശതമാനത്തിലേറേയും നഷ്ടം നേരിട്ടു. റിലയന്‍സ് ഓഹരികള്‍ 4 ശതമാനത്തോളം ഇടിഞ്ഞു.
>> നേട്ടം കരസ്ഥമാക്കിയവ: നിഫ്റ്റി-50 ഇന്‍ഡക്‌സ് സ്റ്റോക്കുകളില്‍ 2 എണ്ണം മാത്രമാണ് നേട്ടത്തിലവസാനിച്ചത്. ഫാര്‍മ വിഭാഗത്തിലെ സിപ്ല 3 ശതമാനത്തോളവും ഒഎന്‍ജിസി 1 ശതമാനത്തിലേറെയും ഉയര്‍ന്നു.