ഒക്ടോബറില്‍ സര്‍വ്വകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയശേഷം പ്രധാന സൂചികകളില്‍ തിരുത്തല്‍ വിധേയമായിക്കൊണ്ടിരിക്കുകയാണ്. പണപ്പെരുപ്പവും കോവിഡിന്റെ പുതിയ വകഭേദം സംബന്ധിച്ച ആശങ്കകളുമൊക്കെയാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതിനിടെയില്‍ മിക്ക ഓഹരികളിലും 10 ശതമാനം മുതല്‍ 30 ശതമാനത്തിലേറെ വരെ തിരുത്തലിന് വിധേയമായിട്ടുണ്ട്. സാങ്കേതികമായി വിലയിരുത്തുകയാണെങ്കില്‍ 20 ശതമാനത്തിന് മുകളിലുളള ഓഹരി വിലയിടിവ് ബെയറിഷ് മേഖലയായി കണക്കാക്കാം. വിപണിയില്‍ ഇനിയും ഇടിവുണ്ടാവുകയാണെങ്കില്‍ താഴെ പറഞ്ഞിരിക്കുന്നതില്‍ ഫാര്‍മ മേഖലയില്‍ ഒഴിച്ചുള്ള ഓഹരികളിലും വീഴ്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. എങ്കിലും അടിസ്ഥാനപരമായി മികച്ച് നില്‍ക്കുന്ന 4 ബ്ലൂചിപ്പ് കമ്പനികളെയാണ് ഇവിടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം 30 ശതമാനത്തിലേറെ തിരുത്തലിന് വിധേയമായതാണ്.
എല്‍ഐസി ഹൗസിങ് ഫിനാന്‍സ്
ഇന്ത്യയിലെ ഏറ്റവും വലിയ ഭവന നിര്‍മാണ വായ്പാ സ്ഥാപനമാണ് എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ലിമറ്റഡ്. രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് സേവന ദാതാക്കളും പൊതുമേഖല സ്ഥാപനവുമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) ഉപകമ്പനിയായി 1989-ല്ഡ മുംബൈ ആസ്ഥാനമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട ദീര്‍ഘകാല വായ്പാ സേവനങ്ങളിലാണ് കമ്പനി കൂടുതലായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. നിലവിലുളള വീടുകളുടെ പുനര്‍നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും വായ്പ അനുവദിക്കുന്നുണ്ട്. നിലവിലുള്ള ബിസിനസ് സംരംഭകര്‍ക്കും ഈടിന്മേല്‍ വായ്പാ സേവനങ്ങള്‍ നല്‍കുന്ന ബാങ്കിതര ധനകാര്യ സഥാപനമാണ് എല്‍ഐസി ഹൗസിങ് ഫിനാന്‍സ്. നിലവില്‍ 9 റീജിയണല്‍ ഓഫീസുകളും രാജ്യത്താകമാനം 450-ലേറെ ബ്രാഞ്ചുകളും പ്രവര്‍ത്തിക്കുന്നു.
Also Read: 33% നേട്ടം; 18 രൂപ വരെ ഡിവിഡന്റും; 159 രൂപയുടെ ഈ ലാര്‍ജ്കാപ്പ് സ്റ്റോക്ക് വിട്ടുകളയാമോ?
30% തിരുത്തല്‍ നേരിട്ടു
നിലവില്‍ 382 രൂപ നിലവാരത്തിലാണ് എല്‍ഐസി ഹൗസിങ് ഫിനാന്‍സിന്റെ (BSE:500253, NSE: LICHSGFIN) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 52 ആഴ്ചക്കാലയളവിലെ ഉയര്‍ന്ന വില 542.5 രൂപയായിരുന്നു. ഇവിടെ നിന്നും 30 ശതമാനത്തിലേറെയാണ് തിരുത്തല്‍ നേരിട്ടിരിക്കുന്നത്. ടെക്നിക്കല്‍ സൂചകങ്ങളായ 200-ഡേ മൂവിങ് ആവറേജ് 431 രൂപയുടെ താഴെയാണ് നിലവിലെ ഓഹരി വില. അതിനാല്‍ ബെയറിഷ് മേഖലയിലാണ് ഇപ്പോള്‍ ഓഹരി നില്‍ക്കുന്നതെന്ന് വ്യാഖാനിക്കാം. അതേസമയം, ഈ ഓഹരിയുടെ ബുക്ക് വാല്യൂ 417 രൂപയാണെന്നത് നിലവിലെ ഓഹരി വിലയെ ആകര്‍ഷകവുമാക്കുന്നു. കൂടാതെ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2 ശതമാനത്തിനും മുകളിലാണെന്നതും ശ്രദ്ധേയമാക്കുന്നു.
Also Read: ചാഞ്ചാട്ടമില്ല; കടബാധ്യതയുമില്ല; നിക്ഷേപകരെ സമ്പന്നരാക്കിയ 5 സ്റ്റോക്കുകൾ ഇതാ
ഓറോബിന്ദോ ഫാര്‍മ
1986 മുതല്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര മരുന്ന് നിര്‍മാണ കമ്പനിയാണ് ഓറോബിന്ദോ ഫാര്‍മ ലിമിറ്റഡ്. പ്രധാനമായും ജനറല്‍ വിഭാഗത്തിലുള്ള മരുന്നുകളും മരുന്ന് നിര്‍മ്മാണത്തിനു വേണ്ട രാസസംയുക്തങ്ങളുമാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. ആന്റിബയോട്ടിക്കുകള്‍, ആന്റി റിട്രോവൈറല്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, നാഡീരോഗങ്ങള്‍, ഉദര സംബന്ധമായ രോഗങ്ങള്‍, അലര്‍ജി രോഗങ്ങള്‍ എന്നിവയ്‌ക്കെതിരായ മരുന്നുകളാണ് കമ്പനി പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 125 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. പ്രശസ്തമായ ആസ്ട്രസെനക്ക, ഫൈസര്‍ പോലുള്ള രാജ്യാന്തര കമ്പനികളുമായി ഓറോബിന്ദോ ഫാര്‍മയ്ക്ക് ബിസിനസ് പങ്കാളിത്തമുണ്ട്. 25,000 കോടിയോളം രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള ഫാര്‍മ കമ്പനിയാണിത്. വരുമാനത്തിലെ 90 ശതമാനവും കയറ്റുമതിയില്‍ നിന്നാണ് ലഭിക്കുന്നത്.
ഡിഫന്‍സീവ് സെക്ടര്‍
നിലവില്‍ 674 രൂപ നിലവാരത്തിലാണ് ഓറോബിന്ദോ ഫാര്‍മയുടെ (BSE:524804, NSE: AUROPHARMA) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 52 ആഴ്ചയിലെ ഉയര്‍ന്ന വില 1063.90 രൂപയും കുറഞ്ഞ വില 620.50 രൂപയുമാണ്. അതായത്, ഉയര്‍ന്ന വിലയില്‍ നിന്നും 37 ശതമാനത്തോളം വിലക്കുറവിലാണ് ഓഹരികള്‍ ഇപ്പോള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ടെക്‌നിക്കല്‍ സൂചികമായ 200- ഡേ മൂവിങ് ആവറേജായ 849 രൂപയുടെ താഴെയായതിനാല്‍ ഓഹരി ബെയറിഷ് മേഖലയിലാണെന്ന് പറയേണ്ടിവരും. എങ്കിലും സംയോജിത വരുമാനത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനിയായതിനാലും കോവിഡ് ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ ഡിഫന്‍സീവ് സെക്ടറിലുള്ള ഓഹരി കൂടിയാണിതെന്നതും അനുകൂല ഘടകങ്ങളായും വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അമര രാജ ബാറ്ററീസ്
വ്യാവസായികമായതും വാഹന നിര്‍മാണത്തിനും ആവശ്യമായ ലെഡ്- ആസിഡ് ബാറ്ററികളും വീടുകളിലേക്ക് വേണ്ട ഇന്‍വട്ടറുകളും യുപിഎസുകളുമാണ് കമ്പനി പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്. ആന്ധ്രപ്രദേശിലെ തിരുപ്പതി ആസ്ഥാനമായി 1985 മുതല്‍ അമര രാജ ബാറ്ററീസ് പ്രവര്‍ത്തിക്കുന്നു. പ്രമുഖ വാഹന നിര്‍മാതാക്കളായ അശോക് ലൈലാന്‍ഡ്. ജനറല്‍ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്, ഹോണ്ട, ഹ്യുണ്ടായ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, ടാറ്റാ മോട്ടോഴ്‌സ്, ഫോര്‍ഡ്, ഡൈയ്മലര്‍ ക്രൈസ്ലര്‍ എന്നിവര്‍ക്കടക്കം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് അമര രാജാ ബാറ്ററീസ് ആണ്.
Also Read: 74% വരെ നേട്ടം ലഭിക്കും; ആകര്‍ഷക വിലയിലേക്കെത്തിയ 4 മിഡ്കാപ്പ് സ്റ്റോക്കുകള്‍ വാങ്ങാം
38% വിലക്കുറവില്‍
കൂടാതെ ഭക്ഷ്യവസ്തുക്കളും ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലും അടിസ്ഥാന സൗകര്യ വികസനത്തിനും ഷീറ്റ് മെറ്റലുകള്‍ നിര്‍മ്മിക്കുന്നതിലും ഊര്‍ജ്ജ ഉല്പാദന ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിലും കമ്പനിക്ക് ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്. നിലവില്‍ 631 രൂപ നിലവാരത്തിലാണ് അമര രാജ ബാറ്ററിസിന്റെ (BSE:500008, NSE: AMARAJABAT) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 52 ആഴ്ചയിലെ ഉയര്‍ന്ന വില നിലവാരം 1025.55 രൂപയും കുറഞ്ഞ വില നിലവാരം 670.70 രൂപയുമാണ്. അതായത്, ഉയര്‍ന്ന വിലയില്‍ നിന്നും 38 ശതമാനത്തോളം വിലക്കുറവിലാണ് നിലവിലെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
Also Read: താമസിയാതെ 1,000 തൊട്ടേക്കും; ഈ ധനകാര്യ ഓഹരിയില്‍ നിന്നും 30% ലാഭം നേടാം
എല്‍ ആന്‍ഡ് ടി ഫിനാന്‍സ്
ഇന്ത്യയിലെ പ്രമുഖമായ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ്. പ്രശസ്തമായ ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോയാണ് (L & T) കമ്പനിയുടെ മുഖ്യ സംരംഭകര്‍. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി, ധനകാര്യ മേഖലയിലെ എല്ലാത്തരം സേവനങ്ങളും കോര്‍പ്പറേറ്റ്, റീട്ടെയില്‍ വിഭാഗങ്ങളിലായി നല്‍കുന്നു. പ്രധാനമായും ബിസിനസ് സംരംഭങ്ങളിലുള്ള നിക്ഷേപത്തിലാണ് കമ്പനി ശ്രദ്ധയൂന്നിയിരിക്കുന്നത്. ചെറുകിട വായ്പ, നിര്‍മാണ മേഖലയ്ക്കു വേണ്ട ഉപകരണങ്ങള്‍ക്കുള്ള വായ്പ, ഗതാഗത മേഖലയിലേക്കുള്ള ഉപകരണങ്ങള്‍ക്കായുള്ള വായ്പ, ഗ്രാമീണ മേഖലയിലെ മൈക്രോ ഫിനാന്‍സ്, കോര്‍പ്പറേറ്റ് മേഖലയ്ക്കു വേണ്ട ലോണുകളും കമ്പനി വിതരണം ചെയ്യുന്നു. അടിസ്ഥാന സൗകര്യ വികസന മേഖലയിലേക്ക് വലിയ തോതില്‍ കമ്പനി വായ്പ നല്‍കിയിട്ടുണ്ട്.
Also Read: ഇനിയും 50% കുതിക്കും, ഈ മള്‍ട്ടിബാഗര്‍ കെമിക്കല്‍ സ്റ്റോക്കിനെപ്പറ്റി അറിയേണ്ടതെല്ലാം
പ്രവര്‍ത്തന പാരമ്പര്യം
നിലവില്‍ 78.85 രൂപയിലാണ് എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സിന്റെ (BSE:533519, NSE: L&TFH) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 52 ആഴ്ചയിലെ ഉയര്‍ന്ന വില നിലവാരം 113.45 രൂപയും കുറഞ്ഞ വില നിലവാരം 72.35 രൂപയുമാണ്. ഉയര്‍ന്ന വില നിലവാരത്തില്‍ നിന്നും 30 ശതമാനത്തിലേറെ താഴ്ന്ന നിലയിലാണ് നിലവില്‍ വ്യാപാരം ചെയ്യപ്പെടുന്നത്. 200-ഡേ മൂവിങ് ആവറേജ് ആയ 90 രൂപയുടെ താഴെ ആയതിനാല്‍ ബെയറിഷ് ട്രെന്‍ഡില്‍ ആണെന്ന് പറയേണ്ടി വരും. ഇതിനോടൊപ്പം ഒമിക്രോണ്‍ വൈറസ് വ്യാപനം സംബന്ധിച്ച ആശങ്കകളും കമ്പനിയുടെ ഓഹരികളെ പ്രതികൂലമായി ബാധിച്ചു. എന്നിരുന്നാലും കമ്പനിയുടെ പ്രവര്‍ത്തന മികവിലുള്ള വിശ്വാസം പരിഗണിച്ച് നിക്ഷേപത്തിന് പരിഗണിക്കാമെന്നും വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ചൂണ്ടികാട്ടുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.