ഇന്ത്യന്‍ ഓഹരി വിപണികള്‍ വളരെ നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓഹരി സൂചികകൾ ചുവപ്പിലാണ് അവസാനിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത് വരെ വിപണിയുടെ ചാഞ്ചാട്ടം തുടരുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അതേ സമയം സ്‌മോള്‍ ക്യാപ് ഓഹരികൾ താരതമ്യേന മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മൾട്ടിബാഗർ റിട്ടേൺ നൽകിയ ഒരു സ്‌മോള്‍ ക്യാപ് ഓഹരിയെ ഇന്ന് നമുക്ക് പരിചയപ്പെടാം. ബോണ്ടാഡ എഞ്ചിനീയറിംഗ് ലിമിറ്റഡാണ് ആ കമ്പനി.
ആറ് മാസത്തെ വളർച്ച 330 ശതമാനം
ബിഎസ്ഇയിൽ 1,611.55 രൂപ എന്നതാണ് നിലവിൽ ബോണ്ടാഡ എഞ്ചിനീയറിംഗിന്‍റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നേരിയ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. എന്നാൽ ഒരു മാസത്തിനിടെ 46.27 ശതമാനം വളർച്ചയാണ് കമ്പനി ഓഹരി വിപണിയിൽ നിന്നും നേടിയത്. ആറ് മാസത്തിനിടെ 330 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു.
2024ൽ ഇതുവരെ 286.37 ശതമാനം നേട്ടമുണ്ടാക്കാനും ബോണ്ടാഡ എഞ്ചിനീയറിംഗിന്‍റെ ഓഹരിക്ക് സാധിച്ചു. 977 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരിയായി മാറാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 1,838.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 142.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. അഞ്ച് വർഷത്തിനിടെ 882.95 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ഓഹരി നൽകിയത്.

ബോണ്ടാഡ എന്‍ജിനീയറിംഗ്
ടെലികോം, സോളാര്‍ എനര്‍ജി, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്‍റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി), ഓപ്പറേഷന്‍, മെയിന്‍റനന്‍സ് (ഒ ആന്‍ഡ് എം) സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ബോണ്ടാഡ എന്‍ജിനീയറിംഗ്.
1.3 കോടിയുടെ പുതിയ കരാർ
ബോണ്ടാഡ എഞ്ചിനീയറിംഗ് ലിമിറ്റഡ് ഭാരതി എയർടെൽ ലിമിറ്റഡിൽ നിന്ന് പുതിയ കാരാർ നേടിയിട്ടുണ്ട്. ഗാൽവാനൈസ്ഡ് ഇരുമ്പ് (ജിഐ) തൂണുകളുടെ വിതരണത്തിനുള്ള കാരാറിന്‍റെ ആകെ തുക 1.36 കോടി രൂപയാണ്. അതോടെ കമ്പനിയുടെ ആകെ ഓർഡർ ബുക്ക് 1,747 കോടി രൂപയായി.
വരുമാനം
വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 10.92 ശതമാനം വര്‍ധിച്ചു. 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 334 കോടി രൂപയായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 371 കോടിയാണ്. ഇതേ കാലയളവില്‍ അറ്റാദായം 10 കോടിയില്‍ നിന്ന് 18 കോടിയില്‍ എത്തി.

ഇന്നും ചുവപ്പിൽ തന്നെ
തുടർച്ചയായ അഞ്ചാം ദിവസവും ചുവപ്പിലാണ് ആഭ്യന്തര വിപണി വ്യാപാരം ആരംഭിച്ചത്. സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ നാല് സെഷനുകളായി ദുർബലമായ വ്യാപാരമാണ് നടത്തിയത്. സെൻസെക്സ് 209.6 പോയിൻ്റ് താഴ്ന്ന് 73,256.79 ലും നിഫ്റ്റി 77.7 പോയിൻ്റ് താഴ്ന്ന് 22,224.80 ലുമാണ് വ്യാപാരം ആരംഭിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയുടെ കനത്ത വില്പനയും സൂചികകളെ തളർത്തി. ഉയർന്നു വരുന്ന വിദേശ നിക്ഷേപകരുടെ വില്പനയും വിപണിയുടെ ഇടിവിന് കാരണമാണ്. അതോടൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പും വിപണിയെ താഴേക്ക് വലിച്ചു.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ, പിഎസ്ഇ ഒഴികെ ബാക്കി എല്ലാം ചുവപ്പിലാണ്. സ്‌മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തോളം ഇടിഞ്ഞു. നിഫ്റ്റി എനർജി, മെറ്റൽ സൂചികകളും ഒരു ശതമാനത്തിലധികം താഴ്ന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications