ഓഹരി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ചിലപ്പോള്‍ കമ്പനി പണമായി ലാഭവിഹിതം (DIVIDEND) കൊടുക്കുന്നതിനു പകരം ബോണസ് ആയി ഓഹരികളാവും കൊടുക്കുന്നത്. ഇതിനെ ബോണസ് ഇഷ്യൂ (BONUS ISSUE) എന്ന് പറയും. അതായത്, ഓഹരിയുടമകള്‍ക്ക്, കമ്പനി അധികമായി നല്‍കുന്ന ഓഹരികളാണ് ബോണസ് ഷെയറുകള്‍ എന്ന് പറയുന്നത്. ലാഭവിഹിതം നേടുന്നതിലൂടെ രണ്ട് രീതിയില്‍ ഓഹരിയുടമയ്ക്ക് നേട്ടം സ്വന്തമാക്കാനാവും.
ബോണസ് എന്തിന്?
കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. കൈവശം വച്ചിരിക്കുന്ന ഓഹരികളുടെ നിശ്ചിത അനുപാതത്തിലാവും ഇവ വിതരണം ചെയ്യുക.
Also Read: ഓഹരിയൊന്നിന് 80 രൂപ വരെ ലാഭം, ഈ ലാര്‍ജ്കാപ്പ് സ്‌റ്റോക്ക് നിക്ഷേപത്തിന് പരിഗണിക്കാം
കമ്പനിയെ വിലയിരുത്താം
ഒരു കമ്പനി എത്രത്തോളം ലാഭ വിഹിതം ഏത് സമയത്ത് നല്‍കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പിനയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. മാത്രവുമല്ല മാനേജ്മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധതയ സംബന്ധിച്ച കാഴചപ്പാടും മെച്ചപ്പെടുന്നതിനും സഹായിക്കാറുണ്ട്. പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും.
Also Read: വിപണിയിലെ തകർച്ചക്കിടയിലും 42 % ലാഭം; ഈ ഐടി സ്‌റ്റോക്ക് വാങ്ങാമെന്ന് മോത്തിലാല്‍ ഒസ്വാള്‍
രണ്ടു നേട്ടം
ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികള്‍ അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റുകള്‍. അതായത്, മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.
1) എന്‍സിഎല്‍ റിസര്‍ച്ച് & ഫിനാന്‍ഷ്യല്‍ സര്‍വീസസ് (BSE: 530557)
ഒകറ്റോബര്‍ 11-ന് ചേര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ബോണസ് ഏഹരികള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഒരു രൂപ മുഖവിലയുള്ള ഓഹരികള്‍ 1:1 എന്ന അനുപാതത്തിലാവും വിതരണം ചെയ്യുക. അതായത് ഒരു രൂപ മുഖവിലയുള്ള ഓരോ ഓഹരികളും കൈവശം വച്ചിട്ടുള്ളവര്‍ക്ക് ഒരു ഓഹരി അധികമായി നല്‍കും. എക്‌സ്-ബോണസ് ഡേറ്റ് ഡിസംബര്‍ 2-നും റെക്കോഡ് ഡേറ്റ് ഡിസംബര്‍-3നും ആയിരിക്കും. റെക്കോഡ് ഡേറ്റില്‍ ഓഹരികള്‍ കൈവശം ഉള്ളവര്‍ക്കായിരിക്കും ബോണസിന് അര്‍ഹത. ഇതിന് മുമ്പ് 2014-ലാണ് കമ്പനി ബോണസ് ഇഷ്യൂ നടത്തിയിട്ടുള്ളത്. അന്ന് 4:1 എന്ന അനുപാതത്തിലായിരുന്നു ബോണസ് ഷെയറുകള്‍ വിതരണം ചെയ്തത്. ബിഎസ്ഇയില്‍ വെള്ളിയാഴ്ചത്തെ ഓഹരികളുടെ നിരക്ക് 6.57 രൂപ ആയിരുന്നു.
2) അപ്പോളോ പൈപ്‌സ് (BSE:531761, NSE: APOLLOPIPE)
ഒക്ടോബര്‍ 22-നാണ് ബോണസ് ഷെയറുകള്‍ നല്‍കുമെന്ന് അപ്പോളോ പൈപ്‌സിന്റെ കമ്പനി നേതൃത്വം പ്രഖ്യാപിച്ചത്. 2:1 എന്ന അനുപാതത്തിലാവും ബോണസ്് ഓഹരികള്‍ വിതരണം ചെയ്യുക. എക്‌സ്-ഡേറ്റ് ഡിസംബര്‍ 2-നും റെക്കോഡ് ഡേറ്റ് 4-നുമാണ്. ചെറുകിട പിവിസി പൈപ്പ് നിര്‍മാതാക്കളില്‍ മുന്‍നിര കമ്പനിയാണിത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 208 കോടി രൂപ വരുമാനവും 14 കോടി രൂപ അറ്റാദായവും നേടിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരികളില്‍ 168 ശതമാനം വില വര്‍ധന ഉണ്ടായിട്ടുണ്ട്. സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയിലുള്ള മ്യൂച്ചല്‍ ഫണ്ടുകളുടെ വിഹിതവും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 1745 രൂപ നിരക്കിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
3) ഐഇഎക്‌സ് (BSE:540750, NSE: IEX)
നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്‍കാനുള്ള പ്രഖ്യാപനവുമായി ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചും (ഐഇഎക്‌സ്) രംഗത്തെത്തി്. 2:1 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരി നല്‍കുന്നത്. അതായത്, കൈവശം വച്ചിരിക്കുന്ന ഓരോ ഷെയറിനും രണ്ട് അധിക ഓഹരികള്‍ വീതം ലഭിക്കും. ഡിസംബര്‍ 6-ന് കമ്പനിയുടെ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്നവരുടെ പട്ടിക നോക്കിയാവും ബോണസ് ഓഹരി നല്‍കുക. കൂടാതെ, ഈ തീരുമാനം തപാല്‍ ബാലറ്റിലൂടെ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണെന്നും കമ്പനി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. 2021 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ലാഭത്തില്‍ നിന്ന് നീക്കിവച്ച കരുതല്‍ ശേഖരത്തില്‍ നിന്നുള്ള തുക ചെലവഴിച്ചാണ് ബോണസ് ഓഹരികള്‍ നല്‍കുന്നത്.
കടബാധ്യതയില്ല
ഇന്ത്യയിലെ ആദ്യത്തെ ഊര്‍ജ എക്‌സ്‌ചേഞ്ചാണ് ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച്. ഇന്‍ട്രാഡേ കരാറിലൂടെ അതേദിവസം തന്നെ വൈദ്യുതി വാങ്ങാനുള്ള സൗകര്യമാണ് എനര്‍ജി എക്‌സ്‌ചേഞ്ച് മുന്നോട്ടുവെക്കുന്നത്. ഈ മേഖലയില്‍ കുത്തകതന്നെ എക്‌സ്‌ചേഞ്ചിനുണ്ടെന്ന് പറയാം. സ്ഥാപനത്തിന്റെ 84 ശതമാനം വരുമാനവും ലഭിക്കുന്നത് ഇടപാട് ഫീസില്‍ നിന്നാണ്. കടബാധ്യതയില്ലെന്നു മാത്രമല്ല 700 കോടി രൂപയുടെ നിക്ഷേപവും കമ്പനിക്കുണ്ട്. നിലവില്‍, 753 രൂപ നിലവാരത്തിലാണ് ഐഇഎക്സിന്റെ ഒഹരികള്‍ വ്യപാരം ചെയ്യപ്പെടുന്നത്.
4) പഞ്ചശീല്‍ ഓര്‍ഗാനിക്‌സ് (BSE: 531726, NSE: PANCHSHEEL)
ഫാര്‍മ മേഖലയിലെ ഈ കമ്പനി ഓക്ടോബര്‍ 16-നാണ് ബോണസ് ഇഷ്യൂ പ്രഖ്യാപിച്ചത്. 1:1 എന്ന അനുപാതത്തിലാവും ബോണസ് ഓഹരികള്‍ നല്‍കുക. എക്‌സ്-ഡേറ്റ് ഡിസംബര്‍ 6-നും റെക്കോഡ് ഡേറ്റ് ഡിസംബര്‍-7നുമാണ് നിശ്ചയിച്ചിരിക്കുന്നത്. മരുന്ന് നിര്‍മാണത്തിനു വേണ്ട അടിസ്ഥാന രാസസംയുക്തങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. വിദേശ രാജ്യങ്ങളിലേക്കും മരുന്ന് ഘടകങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. നിലവില്‍ 202 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
Also Read: ഈ വര്‍ഷം 200% നേട്ടം, ഇനിയുള്ള 3 മാസത്തില്‍ 50% ലാഭം കൂടി ഈ കുഞ്ഞന്‍ സ്റ്റോക്ക് നല്‍കും
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.