ഒരു ലിറ്റർ കുപ്പിവെള്ളത്തിന്‍റെ പരമാവധി വില 13 രൂപയാക്കി നിർണയിച്ച് സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രി പിണറായി ഉത്തരവില്‍ ഒപ്പുവച്ചു. അവശ്യസാധന വില നിയന്ത്രണ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കുപ്പിവെള്ളത്തിന്റെ വില നിശ്ചയിച്ചത്. വിജ്‍ഞാപനം ഉടൻ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവിൽ വരുമെന്ന് മന്ത്രി പി. തിലോത്തമൻ അറിയിച്ചു.
ആറ് രൂപയില്‍ താഴെ മാത്രമാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ നിര്‍മ്മാണ ചെലവ്. 8 രൂപക്കാണ് ഒരു ലിറ്റർ കുപ്പിവെള്ളം ചില്ലറ വിൽപനക്കാർക്ക് ലഭിക്കുന്നത്. എന്നാൽ അവർ ഈ വെള്ളം 20 രൂപക്കാണ് വിൽക്കുന്നത്. വില നിർണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്) നിർദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വിൽക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരുന്നുണ്ട്. ഈ വ്യവസ്ഥകൾ അനുസരിച്ച് സംസ്ഥാനത്ത് 220 പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്.

2018 മെയ് 10 നാണ് വിവിധ കുപ്പിവെള്ള കമ്പനികൾ മന്ത്രി പി തിലോത്തമനുമായി നടത്തിയ യോഗത്തിൽ വെള്ളത്തിന്റെ വില കുറയ്ക്കാൻ തീരുമാനിച്ചത്. ലിറ്ററിന് 12 രൂപ നിരക്കിൽ വിൽക്കാനായിരുന്നു തീരുമാനം. എന്നാൽ വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് ഇത് നടപ്പിലായിരുന്നില്ല. ചില വെള്ളക്കമ്പനികൾ എതിർപ്പുമായി രംഗത്ത് വന്നിരുന്നു.
ഈ വര്‍ഷത്തോടെ വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം യാഥാര്‍ഥ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. വാട്ടര്‍ അതോറിറ്റിക്ക് 625 കോടിയാണ് ഈ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ 14,350 റേഷൻ കടകളിൽ ഇനി കുപ്പിവെള്ളവും ലഭ്യമാകും. ഭക്ഷ്യമന്ത്രി പി തിലോത്തമനും റേഷൻ വ്യാപാരി സംഘടന പ്രതിനിധികളും തമ്മിൽ ഇക്കാര്യത്തിൽ നടത്തിയ ചര്‍ച്ചയില്ലാണ് പദ്ധതിക്ക് തീരുമാനമായത്. 11 രൂപ നിരക്കിലാണ് കുപ്പിവെള്ളം റേഷൻ കട വഴി വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications