ബോണസ് ഓഹരികള്‍ക്കുള്ള റെക്കോര്‍ഡ് തീയതി അടുത്തു; ഈ കുഞ്ഞന്‍ ഓഹരി വീണ്ടും 'ടോപ്പ് ഗിയറില്‍'!

വിവാദങ്ങളെ തുടര്‍ന്നുള്ള വീഴ്ച്ച പരമ്പരകള്‍ക്ക് വിരാമം. ഓഹരി വിപണിയില്‍ ബ്രൈറ്റ്‌കോം ഗ്രൂപ്പ് വീണ്ടും കയറ്റം ആരംഭിച്ചിരിക്കുന്നു. തിങ്കളാഴ്ച്ച രാവിലെത്തന്നെ കമ്പനിയുടെ ഓഹരി വില 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് കണ്ടു. മാര്‍ച്ച് 9 തൊട്ട് വലിയ മുന്നേറ്റം ബ്രൈറ്റ്‌കോം ഓഹരികളില്‍ സംഭവിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങള്‍ കൊണ്ട് 10 ശതമാനം ഉയര്‍ച്ചയാണ് സ്റ്റോക്ക് രേഖപ്പെടുത്തുന്നത്. ബ്രൈറ്റ്‌കോം ഗ്രൂപ്പിന്റെ പുത്തനുണര്‍വിന് കാരണമെന്തെന്ന സംശയത്തിലാണോ?

ബോണസ് ഓഹരികൾ

ബോണസ് ഓഹരികള്‍ ഇഷ്യു ചെയ്യുന്നതിനുള്ള റെക്കോര്‍ഡ് തീയതി അടുക്കുന്ന പശ്ചാത്തലത്തിലാണ് ബ്രൈറ്റ്‌കോം ഗ്രൂപ്പ് ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ തിരക്ക് കൂട്ടുന്നത്. 2:3 അനുപാതത്തിലാണ് കമ്പനി നിക്ഷേപകര്‍ക്ക് ബോണസ് ഓഹരികള്‍ നല്‍കുക. അതായത്, ഓരോ മൂന്നു ഓഹരികള്‍ക്കും രണ്ടു ഓഹരികള്‍ വീതം ബോണസായി ലഭിക്കും.

 
റെക്കോർഡ് തീയതി

മാര്‍ച്ച് 16 (ബുധനാഴ്ച്ച) ആണ് ബോണസ് ഓഹരികള്‍ക്കുള്ള റെക്കോര്‍ഡ് തീയതി. നിലവില്‍ 3,655 കോടി രൂപയാണ് ബ്രൈറ്റ്‌കോം ഗ്രൂപ്പിന്റെ കരുതല്‍ ധനം. ഈ കരുതല്‍ ധനത്തില്‍ നിന്നുമൊരു ഭാഗമാണ് ബോണസ് ഓഹരികള്‍ നല്‍കുന്നതിനായി കമ്പനി വിനിയോഗിക്കുന്നത്.

'കഴിഞ്ഞ 12 മാസത്തിനിടെ ബ്രൈറ്റ്‌കോം ഗ്രൂപ്പിന്റെ ഓഹരി വില പലമടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ഒരുപക്ഷെ നിരവധി ചെറുകിട നിക്ഷേപകര്‍ക്ക് അപ്രാപ്യമായ നിലയിലേക്ക് ബ്രൈറ്റ്‌കോം ഗ്രൂപ്പ് ഓഹരികള്‍ എത്തിയിരിക്കുന്നു. ബോണസ് ഓഹരികള്‍ ഇഷ്യു ചെയ്യുക വഴി ഓഹരി വില ക്രമപ്പെടും. പുതിയ നിക്ഷേപകര്‍ക്കും നിലവിലെ ഓഹരിയുടമകള്‍ക്കും ബ്രൈറ്റ്‌കോം ഗ്രൂപ്പ് ഓഹരികളില്‍ ഇടപാടുകള്‍ നടത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ല', കമ്പനി പറയുന്നു.

ഉയർച്ച

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 1,300 ശതമാനത്തിലേറെ ആദായം നല്‍കിയ അവിസ്മരണീയമായ സ്റ്റോക്കാണ് ബ്രൈറ്റ്‌കോം ഗ്രൂപ്പ് ലിമിറ്റഡ്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ 7 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. പോയവര്‍ഷം ഡിസംബര്‍ കാലത്ത് ബ്രൈറ്റ്‌കോം ഓഹരികള്‍ 204.80 രൂപ വരെയും തൊടുകയുണ്ടായി.

 
വീഴ്ച്ച

എന്നാല്‍ മാര്‍ച്ച് വാരമാദ്യം ബ്രൈറ്റ്‌കോം ഗ്രൂപ്പിന്റെ പ്രവര്‍ത്തനഫലം പുനഃപരിശോധിക്കാനുള്ള സെബിയുടെ തീരുമാനം വന്‍തകര്‍ച്ചയിലേക്കാണ് കമ്പനിയുടെ ഓഹരികളെ തള്ളിവിട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ 31.98 ശതമാനം വിലയിടിവ് ബ്രൈറ്റ്‌കോം ഓഹരികളില്‍ സംഭവിച്ചു. നടപ്പുവര്‍ഷം ഇതുവരെയുള്ള ചിത്രത്തിലും കാണാം 40 ശതമാനം വീഴ്ച്ച.

 
പരിശോധന

2015 മുതല്‍ 2020 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പ്രവര്‍ത്തനഫലങ്ങളാണ് പുതിയ ഓഡിറ്ററുടെ നേതൃത്വത്തില്‍ സെബി (സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പുനഃപരിശോധിക്കുന്നത്. കമ്പനിയുടെ അക്കൗണ്ടുകളിലും ഉപകമ്പനികളുടെ ബിസിനസ് അക്കൗണ്ടുകളിലും കൃത്രിമം നടന്നോ കമ്പനിയിലെ ഫണ്ട് വകമാറ്റിയോ തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാനമായും അന്വേഷണം.

ബ്രൈറ്റ്‌കോം ഗ്രൂപ്പ് ലിമിറ്റഡ്

ബ്രൈറ്റ്‌കോം ഗ്രൂപ്പ് ലിമിറ്റഡ്

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയാണ് ബ്രൈറ്റ്‌കോം ഗ്രൂപ്പ്. 2010 -ല്‍ കമ്പനി സ്ഥാപിതമായി. ആദ്യകാലത്ത് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സേവനങ്ങള്‍ മാത്രമായിരുന്നു ബ്രൈറ്റ്‌കോം ഗ്രൂപ്പ് നല്‍കിയത്. പിന്നീട് സോഫ്റ്റ്‌വെയര്‍, ഐടി സേവനങ്ങളിലേക്കും കമ്പനി ശ്രദ്ധ പതിപ്പിച്ചു. ബ്രൈറ്റ്‌കോമിന്റെ ഉപഭോക്തൃ നിരയില്‍ എയര്‍ടെല്‍, എല്‍ഐസി, മാരുതി സുസുക്കി, ഹ്യുണ്ടായി പോലുള്ള വമ്പന്‍ പേരുകളുണ്ട്. രാജ്യാന്തര പരസ്യക്കമ്പനികള്‍ ഉള്‍പ്പെടെ 200 ഓളം പരസ്യ ഏജന്‍സികളുമായും ബ്രൈറ്റ്‌കോം ഗ്രൂപ്പിന് സഹകരണമുണ്ട്.

ഓഹരി പങ്കാളിത്തം

പറഞ്ഞുവരുമ്പോള്‍ ബ്രൈറ്റ്‌കോം ഗ്രൂപ്പിന്റെ 22.4 ശതമാനം ഓഹരികള്‍ മാത്രമാണ് പ്രമോട്ടര്‍മാരുടെ പക്കലുള്ളത്. ഇതില്‍ത്തന്നെ 9.89 ശതമാനം ഓഹരികള്‍ വായ്പയ്ക്കായി പ്രമോട്ടര്‍മാര്‍ ഈടുവെച്ചിട്ടുമുണ്ട്. വിദേശ നിക്ഷേപകരുടെ പക്കല്‍ 1.87 ശതമാനവും ചെറുകിട നിക്ഷേപകരുടെ പക്കല്‍ 75.73 ശതമാനവുമാണ് ബ്രൈറ്റ്‌കോം ഗ്രൂപ്പിന്റെ ഓഹരി പങ്കാളിത്തം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 204.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 5.80 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കമ്പനി സാക്ഷിയാണ്. പിഇ അനുപാതം 11.12. ഡിവിഡന്റ് യീല്‍ഡ് 0.049 ശതമാനം.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X