ഇറക്കത്തിന് ഒരു കയറ്റമുണ്ടെന്ന് പറഞ്ഞ പോലെ ഇന്നലെ നഷ്ടപ്പെടുത്തിയ നേട്ടം വിപണികള്‍ ഇന്നു തിരിച്ചുപിടിച്ചു. 100-ലേറെ പോയിന്റ് ഉയര്‍ന്ന് 17,000 മുകളില്‍ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഒരു ഘട്ടത്തില്‍ പോലും 17,050 നിലവാരം തകരാതെ കാത്തുസൂക്ഷിച്ചത് ശ്രദ്ധേയമായി. ഇതോടെ നിഫ്റ്റി 17,150 എന്ന നിര്‍ണായക നിലവാരവും സെന്‍സെക്‌സ് 57,500-ഉം മറികടന്ന് വ്യാപാരം അവസാനിപ്പിക്കാന്‍ സധിച്ചു. ഇന്ന് 203 പോയിന്റ് നേട്ടത്തില്‍ 17,166-ലും സെന്‍സെക്‌സ് 619 പോയിന്റ് ഉയര്‍ന്ന് 57,684-ലും ക്ലോസ് ചെയ്തു. വിദേശ ഘടകങ്ങളേക്കാള്‍ ആഭ്യന്തര ഘടകങ്ങളാണ് ഇന്ന് വിപണിയുടെ കുതിപ്പിന് പിന്തുണയേകിയത്. മികച്ച ജിഡിപി നിരക്കുകള്‍ പുറത്തുവന്നതും തുടര്‍ച്ചയായി രണ്ടാം മാസവും ജിഎസ്്ടി നികുതി വരവ് 1.30 ലക്ഷം കോടി കടന്നെന്നതും ഭേദപ്പെട്ട വാഹന വില്‍പ്പനയുടെ കണക്കുകള്‍ വാഹന നിര്‍മാതാക്കള്‍ പുറത്തു വിട്ടതിനേയും വിപണിയെ പോസിറ്റീവായി സ്വാധീനിച്ചതാണ് ഇന്നത്തെ കുതിപ്പിന് അടിസ്ഥാനം.
നിര്‍ണായകം
പണപ്പെരുപ്പത്തെ കുറിച്ച് ഗൗരവതരമായി നടത്തിയ പരാമര്‍ശവും ബോണ്ട് വാങ്ങുന്നത് നേരത്തെ നിശ്ചയിച്ചതിലും വേഗം അവസാനിപ്പിക്കുമെന്നും യുഎസ് കേന്ദ്രബാങ്കിന്റെ ചെയര്‍മാനായ ജെറോം പവല്‍ അഭിപ്രായപ്പെട്ട വാര്‍ത്തകള്‍ വിപണിയെ ബാധിക്കുമെന്നായിരുന്നു ആദ്യ കണക്കുകൂട്ടല്‍. എന്നാല്‍ ഈ വാര്‍ത്തയെ തുടര്‍ന്ന് ആദ്യം നഷ്ടം നേരിട്ട യുഎസ്, യൂറോപ്യന്‍ വിപണികള്‍ നഷ്ടത്തില്‍ നിന്നും കരകയറിയത് ഇന്ത്യന്‍ വിപണികള്‍ക്ക്് നേട്ടത്തോടെ വ്്യാപാരം ആരംഭിക്കുന്നതിന് സഹായിച്ചു. കൂടാതെ, കഴിഞ്ഞ ദിവസം പുറത്തുവന്ന ജിഡിപി നിരക്കുകളിലെ വളര്‍ച്ചയും വിപണിക്ക് ഗുണപരമായി ഭവിച്ചു. കോവിഡ് മുമ്പുള്ള സമ്പദ് വ്യവസ്ഥയുടെ നിലവാരത്തില്‍ രാജ്യം മടങ്ങിയെത്തിയെന്നാണ് ജിഡിപി നിരക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. 10-030 ശതമാനം വരെ വിലയില്‍ തിരുത്തല്‍ നേരിട്ടതിനാല്‍ മിക്ക സ്‌മോള്‍കാപ്, മിഡ്കാപ് ഓഹരികളിലും ഇന്ന് നിക്ഷേപ താത്പര്യം പ്രകടമായി. എന്‍എസ്ഇയിലെ ഓഹരികളുടെ മികച്ച് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ ഇതു ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ജിഎസ്ടി നികുതിയുടെ വരവ് 1.31 ലക്ഷം കോടി രൂപയിലെത്തി എ്ന്ന വാര്‍ത്തയും വിപണിയെ അനുകൂലമായി ്‌സ്വാധീനിച്ചു. ഇതു തുടര്‍ച്ചയായ രണ്ടാം മാസമാണ് ജിസിടി നികുതി വരവ് 1.3 ലക്ഷം കോടി രൂപ കടക്കുന്നതെന്നും ധനമന്ത്രാലയം പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നു.
മാര്‍ക്കറ്റ് മൂവ്‌മെന്റ്
ഇന്നലത്തെ വ്യാപാര ദിനത്തെ അനുസ്മരിപ്പിക്കും വിധം ബുധനാഴ്ചയിലെ വ്യാപാരത്തിനും ആവേശത്തുടക്കം തന്നെയാണ് ലഭിച്ചത്. നിഫ്റ്റിയില്‍ 121 പോയിന്റ ഉയര്‍ന്ന് 17,104-ലും സെന്‍സെക്‌സ് 300-ലേറെ പോയിന്റ്് ഉയര്‍ന്ന്് 57,365-ലുമാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്നും മുന്നേറ്റം തുടരുന്ന സൂചികകള്‍ നിര്‍ണായക നിലവാരങ്ങള്‍ ഞൊടിയിടയില്‍ പിന്നിട്ടു. സെന്‍സെക്‌സ് 57,700-ന് മുകളിലും നിഫ്റ്റി 17,200-ന് സമീപവും ആദ്യ പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ എത്തിയിട്ടുണ്ട്. തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റം പ്രകടമായിരുന്നു. തുടര്‍ന്ന് ഉച്ചയോടെ സൂചികകളില്‍ അല്‍പ്പം വില്‍പ്പന സമ്മര്‍ദം നേരിട്ടെങ്കിലും 17,050 നിലവാരം കാത്തുസൂക്ഷിക്കാനായത് നിര്‍ണായകമായി. ഇന്ന് നിഫ്റ്റിയില്‍ 17,213-ഉം സെന്‍സെക്‌സില്‍ 57,846 നിലവാരവുമാണ് ഉയര്‍ന്നതായി രേഖപ്പെടുത്തിയത്. അതേസമയം നിഫ്റ്റിയില്‍ 17,064-ഉം സെന്‍സെക്‌സില്‍ 57,346-ഉം ഇന്നത്തെ വ്യാപാരത്തനിടെയിലെ താഴ്ന്ന നിലവാരമായി രേഖപ്പെടുത്തി.
Also Read: ഇറക്കത്തിന് പിന്നാലെ കയറ്റവുമുണ്ട്; ഈ ബാങ്കിംഗ് സ്റ്റോക്ക് 50% നേട്ടം നല്‍കാം
ബാങ്ക്-നിഫ്റ്റി
പ്രധാനപ്പെട്ട ഇന്‍ഡക്സ് ഹെവിവെയിറ്റ് സ്റ്റോക്കുകളില്‍ കൊട്ടക് മഹീന്ദ്ര ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയുള്ള ബാങ്ക് ഓഹരികള്‍ നേട്ടത്തിലവസനിച്ചത് ബാങ്ക്-നിഫ്റ്റിയേയും തുണച്ചു. ഒടുവല്‍ 669 പോയിന്റ് ഉയര്‍ന്ന് ബാങ്ക് നിഫ്റ്റി 36,364-ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരികളിലാണ് ഏറ്റവും കുതിപ്പ് ദൃശ്യമായത്. അഞ്ച് ശതമാനത്തിലധികം ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരികള്‍ കുതിച്ചുകയറി. ആക്‌സിസ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക് എന്നിവം മൂന്ന് ശതമാനത്തിലേറെ നേട്ടം കൈവരിച്ചു. അടുത്തിടെ ഭോദപ്പെട്ട രീതിയില്‍ തിരുത്തലിന് വിധേയമായ എസ്ബിഐയുടെ ഓഹരികളും ഇന്ന് മൂന്ന് ശതമാനത്തിലേറെ കുതിച്ചു. എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളില്‍ നേരിയ നേട്ടം മാത്രമേ കണ്ടുള്ളു. ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ ഉയര്‍ന്ന നിലവാരം 36,445-ലും താഴ്ന്ന നിലവാരം 35,805-ലുമാണ് രേഖപ്പെടുത്തിയത്.
Also Read: തകര്‍ച്ച തടയാന്‍ ഐടി സ്‌റ്റോക്കുകൾ വാങ്ങാം; 8 ഓഹരികളുടെ ടാര്‍ഗറ്റ് പുതുക്കി എംകെ ഗ്ലോബല്‍
അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,064 ഓഹരികളില്‍ 1,,200 ഓഹരികളില്‍ വില വര്‍ധനവും 792 ഓഹരികളില്‍ വിലയിടിവും രേഖപ്പെടുത്തി. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 1.52 ആയിരുന്നു. സ്മോള്‍ കാപ് വിഭാഗത്തിലെ ഓഹരികള്‍ നേട്ടം നിലനിര്‍ത്തിയതാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ മെച്ചപ്പെടാന്‍ കാരണം. നിഫ്റ്റിയിലെ 50 ഓഹരികളില്‍ 35 എണ്ണം നേട്ടം നിലനിര്‍ത്തിയപ്പോള്‍, 15 കമ്പനികളുടെ ഓഹരികള്‍ നഷ്ടം നേരിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫിനാന്‍ഷ്യല്‍, വാഹനം, ഐടി ഓഹരികളില്‍ നിക്ഷേപക താത്പര്യം പ്രകടമായിരുന്നു. എന്നാല്‍ ഫാര്‍മ, ഹെല്‍ത്ത് കെയര്‍ വിഭാഗങ്ങളിലെ ഓഹരികളാണ് തരിച്ചടി നേരിട്ടത്.
Also Read: 10 ദിവസത്തിനുളളില്‍ 84% ലാഭം; ഈ ഓഹരി ഇനിയും വാങ്ങണോ അതോ വിറ്റൊഴിയണോ?
പ്രമുഖ ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ടെക് എം, ടാറ്റ മോട്ടോഴ്‌സ്, ഐഷര്‍ മോട്ടോര്‍സ്, മാരുതി സുസൂക്കി, എസ്ബിഐ, റിലയന്‍സ്, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്ട്‌സ് എന്നിവയുടെ ഓഹരികളില്‍ രണ്ടു ശതമാനത്തിലധികവും എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി ലൈഫ്, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എന്നിവയുടെ ഓഹരികള്‍ ഒരു ശതമാനത്തിലേറെയും വില വര്‍ധന രേഖപ്പെടുത്തി.
>> നഷ്ടം നേരിട്ടവ: സിപ്ല, ഡിവൈസ് ലാബ്, ഐഒസി, ഡോ.റെഡ്ഡി, അള്‍ട്രാ ടെക് സിമന്റ്, സണ്‍ ഫാര്‍മ, ടാറ്റ കണ്‍സ്യൂമര്‍ തുടങ്ങിയ പ്രധാന ഓഹരികളില്‍ ഒരു ശതമാനത്തിലേറെ വിലയിടിവുണ്ടായി.
Also Read: 3 മാസത്തിനുള്ളില്‍ 17% നേട്ടം; ഈ 2 ഫാര്‍മ സ്‌റ്റോക്കുകള്‍ പരിഗണിക്കാം
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.