രാജ്യത്ത് സ്വർണവിലയിൽ കഴിഞ്ഞ കുറേ നാളുകളായി വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 30,000 രൂപയോളം രൂപയാണ് പവന്‍റെ വിലയിൽ ഉണ്ടായ വർധനവ്. സ്വർണവില മുന്നോട്ട് കുതിക്കുന്നത് കൊണ്ട് നേട്ടമുണ്ടാക്കുന്ന ഓഹരികളുമുണ്ട്. മറ്റാരുമല്ല, സ്വർണ്ണ ധനകാര്യ കമ്പനികളുടെ ഓഹരികൾ. ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് എന്നിവയിൽ കവറേജ് ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷങ്ങളായി മുത്തൂറ്റ്, മണപ്പുറം ഫിനാൻസ് എന്നീ കമ്പനികൾക്ക് മികച്ച വായ്പാ ബിസിനസ് വളർച്ചയുണ്ടായി. ഇ.പി.എസ് അടിസ്ഥാനത്തിലുള്ള വാർഷിക സിഎജിആർ വളർച്ച 2024-27 സാമ്പത്തിക വർഷത്തിൽ 17%-19% എന്ന തോതിലായിരിക്കാനാണ് സാധ്യത. 2021-24 സാമ്പത്തിക വർഷത്തിൽ 3%-8% എന്ന തോതിലായിരുന്നു. ഇതേ കാലയളവിൽ റിട്ടേൺ ഓൺ ഇക്വിറ്റി 18 ശതമാനത്തിലധികം വർധിച്ചേക്കും.
മണപ്പുറം ഫിനാൻസ്
എൻഎസ്ഇയിൽ 228.20 രൂപ എന്നതാണ് നിലവിൽ മണപ്പുറം ഫിനാൻസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.87 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 19.02 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 34.39 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം. കഴിഞ്ഞ ഒരു വർഷത്തിനിടെ 78.35 ശതമാനം വളർച്ചയാണ് മണപ്പുറം ഫിനാൻസ് ഓഹരി നേടിയത്.
ടാർഗെറ്റ് വില
മണപ്പുറം ഫിനാൻസ് വൈവിധ്യവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. അതോടൊപ്പം കുറഞ്ഞ മൂല്യനിർണയം വാഗ്ദാനം ചെയ്യുന്നതായും വിദേശ ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു. 270 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 20-22 ശതമാനം വളർച്ച.

തൃശ്ശൂർ ആസ്ഥാനമായ കമ്പനി
കേരളത്തിലെ തൃശ്ശൂരിലെ വലപ്പാട് ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് മണപ്പുറം ഫിനാൻസ്. സുരക്ഷിതമായ വായ്പകൾ, സ്വർണ്ണവായ്പകൾ, വ്യക്തിഗത വായ്പകൾ, തൽക്ഷണ പണമിടപാടുകൾ, വിദേശനാണ്യം, ബോണ്ടുകൾ, മാറ്റാനാവാത്ത കടപ്പത്രങ്ങൾ, ലൈഫ് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ്, വാടക വാങ്ങൽ, ലീസിംഗ് സ്കീമുകൾ എന്നിവയുൾപ്പെടെ ഫണ്ട് അടിസ്ഥാനമാക്കിയുള്ളതും ഫീസ് അടിസ്ഥാനമാക്കിയുള്ളതുമായ സേവനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.
മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്
എൻഎസ്ഇയിൽ 1835 രൂപ എന്നതാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.24 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 4.94 ശതമാനമാണ് ഒരു മാസത്തെ വളർച്ച. ആറ് മാസം കൊണ്ട് 32.94 ശതമാനം മുന്നേറ്റമുണ്ടാക്കാനും മുത്തൂറ്റ് ഫിനാൻസിന് സാധിച്ചു. 42.28 ശതമാനമാണ് ഒരു വർഷത്തെ വളർച്ച.

ടാർഗെറ്റ് വില
2200 രൂപ ടാർഗെറ്റ് വിലയോടെ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 18-20 ശതമാനം വളർച്ച.
വരുമാനത്തിൽ വർധനവ്
സ്വർണ്ണ വായ്പാ ബിസിനസ് നടത്തുന്ന എൻ.ബി.എഫ്.സി കമ്പനിയാണിത്. ദക്ഷിണേന്ത്യയിലാണ് കൂടുതലായും ബിസിനസ് ചെയ്യുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 10,515 കോടിയായിരുന്നത്, 2023-24 സാമ്പത്തിക വർഷത്തിൽ 20% ഉയർന്ന് 12,635 കോടി രൂപയിലെത്തി. ഇതേ കാലയളവിൽ അറ്റാദായം 3,474 കോടിയിൽ നിന്ന് 4,050 കോടിയിലേക്ക് 16.5% വർധിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications