ജൂലൈ 23-നാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ ബജറ്റിനോട് അനുകൂലമായല്ല ഓഹരി വിപണി പ്രതികരിച്ചത്. ബജറ്റിന് ശേഷമുള്ള രണ്ട് ദിവസങ്ങളിലും ഓഹരി സൂചികകൾ ചുവപ്പിലാണ് അവസാനിച്ചത്. എന്നാൽ നഷ്ടം ഉടൻ തന്നെ ഓഹരി വിപണി നികത്തുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.
ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് ബാങ്ക് ഓഹരിയായ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരിക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. ബ്രോക്കറേജിന്‍റെ വിലയിരുത്തൽ എന്താണെന്നും ഓഹരിയുടെ വില എന്താണെന്നും വിശദയമായി അറിയാം.
ഓഹരി വില
എൻഎസ്ഇയിൽ 26.79 രൂപ എന്നതാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.32 ശതമാനം ഇടിവ് ഓഹരി നേരിട്ടു. ഒരു മാസത്തിനിടെ 1.72 ശതമാനം നഷ്ടവും ബാങ്ക് ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. 8.64 ശതമാനം മുന്നേറ്റമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 44.73 ശതമാനം നേട്ടമുണ്ടാക്കാനും സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരിക്ക് സാധിച്ചു.
36.89 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 17.92 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
സൗത്ത് ഇന്ത്യൻ ബാങ്ക് മൃദുവായ ബിസിനസ്സ് വളർച്ചയും ഉയർന്ന ക്രെഡിറ്റ് ചെലവുകളും റിപ്പോർട്ട് ചെയ്തെന്നാണ് ബ്രോക്കറേജ് റിപ്പോർട്ടിലുള്ളത്. വാണിജ്യ/ചില്ലറവ്യാപാരത്തിന് അനുകൂലമായ ലോൺ മിശ്രണം 25 സാമ്പത്തിക വർഷത്തിൽ മൊത്തത്തിലുള്ള വളർച്ച 12 ശതമാനമായി നിലനിർത്തുമെന്നും ബ്രോക്കറേജ് പറയുന്നു. അതുകൊണ്ട് തന്നെ 34 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ.
അവകാശ ഓഹരി
സൗത്ത് ഇന്ത്യൻ ബാങ്ക് ഈ വർഷം ആദ്യം 1:4 എന്ന അനുപാതത്തിൽ അവകാശ ഓഹരി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 27 ആയിരുന്നു അവകാശ ഓഹരി വില്‍പ്പനയുടെ റെക്കോഡ് തീയതി. നാല് ഓഹരികള്‍ക്ക് ഒന്നെന്ന നിരക്കിലാണ് ഓഹരികള്‍ ഇഷ്യു ചെയ്യ്തത്.

സൗത്ത് ഇന്ത്യൻ ബാങ്ക്
കേരളത്തിലെ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. 1929 -ൽ ആരംഭം കുറിച്ച ഈ ബാങ്കിന് 850 ശാഖകളും 1200 എ.ടി.എമ്മുകളും നിലവിലുണ്ട്. എൻഎസ്ഇ അനലിറ്റിക്‌സ് പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ വിപണി മൂല്യം 7,063 കോടി രൂപയാണ്. സ്റ്റോക്കിന് 1 രൂപ മുഖവിലയുണ്ട്.
വരുമാനത്തിൽ വർധനവ്
ജൂൺ പാദത്തിൽ ബാങ്കിന്‍റെ അറ്റാദായം 294 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 202 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 45.30 ശതമാനം വർധനവ്. വായ്പകളിൽ നിന്ന് സമ്പാദിച്ച പലിശയും നിക്ഷേപകർക്ക് നൽകുന്ന പലിശയും തമ്മിലുള്ള വ്യത്യാസത്തെ പ്രതിനിധീകരിക്കുന്ന അറ്റ പലിശ വരുമാനം (NII), മുൻ വർഷത്തെ ഇതേ പാദത്തിലെ 808 കോടി രൂപയിൽ നിന്ന് ജൂൺ പാദത്തിൽ 866 കോടി രൂപയായി.
മുൻവർഷത്തെ പ്രവർത്തന ലാഭം 490.24 കോടി രൂപയിൽ നിന്ന് 507.68 കോടി രൂപയായി ഉയർന്നു. റീട്ടെയിൽ നിക്ഷേപം 7,702 കോടി രൂപ വർധിച്ച് 99,745 കോടി രൂപയായി. ഇക്വിറ്റിയിൽ നിന്നുള്ള വരുമാനം 110 ബേസിസ് പോയിൻറ് മെച്ചപ്പെട്ടു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications