വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ചൊവ്വാഴ്ച നേരിട്ട അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്നും വിപണി കരകയറിയെങ്കിലും വിദേശ നിക്ഷേപകരുടെ ശക്തമായ വില്‍പന മറുഭാഗത്ത് തുടരുകയാണ്. എങ്കിലും അടിസ്ഥാനപരമായി മികച്ചതും അനുകൂല ഘടകങ്ങളുടെ പശ്ചാത്തലത്തിലും ചില ഓഹരികള്‍ നിശബ്ദ മുന്നേറ്റം നടത്തുന്നുണ്ട്. ഇത്തരത്തില്‍ കുതിപ്പിന്റെ പാതയിലേക്ക് കടക്കുന്ന ഒരു സ്‌മോള്‍ കാപ് കെമിക്കൽ ഓഹരിയില്‍ ഇടക്കാല നിക്ഷേപത്തിന് നിര്‍ദേശിച്ച് ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
പിസിബിഎല്‍
പ്ലാസ്റ്റിക്, മഷി, പെയിന്റ് നിര്‍മാണ ഘടകമായ കാര്‍ബണ്‍ ബ്ലാക്ക് ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാണ് ഫിലിപ്സ് കാര്‍ബണ്‍ ബ്ലാക്ക് ലിമിറ്റഡ് അഥവാ പിസിബിഎല്‍. ടയര്‍ നിര്‍മാണ മേഖലയില്‍ കമ്പനിക്ക് നിര്‍ണായക സ്വാധീനമുണ്ട്. ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന് കീഴിലുള്ള ഈ കമ്പനി, 40-ഓളം രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. പ്ലാസ്റ്റിക്‌സ് പോലെ റബര്‍ അധിഷ്ഠിതമല്ലാത്ത വ്യവസായ മേഖലയ്ക്കു വേണ്ട സവിശേഷ കാര്‍ബണ്‍ ബ്ലാക്കും വിപണിയിലെത്തിക്കുന്നു. ഊര്‍ജോത്പാദന മേഖലയിലും കമ്പനിക്ക് കീഴില്‍ സംരംഭങ്ങളുണ്ട്.
ഓഹരി വിശദാംശം
മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന പിസിബിഎല്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4.24 ശതമാനമാണെന്നതും ശ്രദ്ധേയം. പ്രതിയോഹരി ബുക്ക് വാല്യൂ 62.09 നിരക്കിലാണ്. ഓഹരിയുടെ പിഇ റേഷ്യോ 10.46 ആണ്. ഏറ്റവുമൊടുവിലെ ഓഹരിയുടെ വിപണി വിലയുടെ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 4,459 കോടിയാണ്. അതേസമയം, പിസിബിഎല്ലിന്റെ ഓഹരികളില്‍ 51.38 ശതമാനവും പ്രമോട്ടറിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 9.46 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 6.41 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 32.74 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
അടുത്തിടെ 2:1 എന്ന അനുപാതത്തില്‍ ഓഹരി വിഭജനം നടത്തിയിരുന്നു. ഇതോടെ ഓഹരിയുടെ മുഖവില 2 രൂപയില്‍ നിന്നും 1 രൂപയായി.
അനുകൂല ഘടകം
മറ്റ് ചെലവുകള്‍ വര്‍ധിച്ചതിനാല്‍ പിസിബിഎല്ലിന്റെ നാലാം പാദത്തിലെ പ്രവര്‍ത്തനലാഭം നിരാശപ്പെടുത്തി. എങ്കിലും ഉത്പന്നത്തിന് ഓരോ കിലോയിലും ലഭിക്കുന്ന ലാഭം പാദാനുപാദത്തില്‍ മെച്ചപ്പെടുന്നുണ്ട്. വ്യവസായിക ചാക്രികതയില്‍ കാര്‍ബണ്‍ ബ്ലാക്കിന്റെ ആവശ്യകതയും വിതരണവും അനുകൂലമാകും എന്നാണ് കമ്പനി നേതൃത്വത്തിന്റെ നിഗമനം. ചെന്നൈയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന പ്ലാന്റ് പ്രവര്‍ത്തന ക്ഷമമാകുന്നതോടെ കൂടുതല്‍ ഉത്പാദനം നടക്കുമെന്നതും അനുകൂല ഘടകമാണ്. വൈകാതെ തന്നെ സ്‌പെഷ്യാല്‍റ്റി ബ്ലാക്ക് വിഭാഗത്തില്‍ കൂടുതല്‍ വൈവിധ്യമേറിയ ഉത്പന്നങ്ങള്‍ പുറത്തിറക്കാനുള്ള ആലോചനയിലാണ് കമ്പനി.
സാമ്പത്തികം
പയട്രോസ്‌കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ പിസിബിഎല്ലിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലമാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ വരുമാനം 8 ശതമാനവും പ്രവര്‍ത്തനലാഭം 2 ശതമാനവും അറ്റാദായം 3.5 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം 1,219 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 41 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. നാലാം പാദത്തിലെ അറ്റാദായം 88 കോടിയാണ്. ഇത് കഴിഞ്ഞ തവണത്തേക്കാള്‍ 31 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ലക്ഷ്യവില 170
കഴിഞ്ഞ ദിവസം 112.10 രൂപയിലാണ് പിസിബിഎല്‍ (BSE: 506590, NSE: PCBL) ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും ഓഹരി 170 രൂപ നിലവാരത്തിലേക്ക് എത്തുമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനുള്ളില്‍ 52 ശതമാനം നേട്ടം കരസ്ഥമാക്കാനാകും. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ കൂടിയ വില 138.65 രൂപയും കുറഞ്ഞ വില 89 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 10 ശതമാനത്തോളം കുതിപ്പുണ്ടായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications