ന്യൂഡൽഹി: പൊതുമേഖലാ ടെലികോം കമ്പനികളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിസ്എൻഎൽ) മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (എംടിഎൻഎൽ) എന്നിവയുടെ ഓഹരികൾ വിൽക്കാനോ നിക്ഷേപം നടത്താനോ ഉള്ള തീരുമാനം കേന്ദ്ര സർക്കാർ നിർത്തിവെച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ ബിഎസ്‌എൻഎൽ, എംടിഎൻഎൽ എന്നിവയ്‌ക്കായി ആസ്തി ധനസമ്പാദനം നടത്താനാണ് ലക്ഷ്യം. യഥാക്രമം 200 കോടി രൂപയും 300 കോടി രൂപയുമായിരിക്കും ലക്ഷ്യമെന്ന് ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയ്ക്ക് നൽകിയ രേഖാമൂലമുള്ള മറുപടി പ്രസ്‌താവനയിൽ പറഞ്ഞു.
അടുത്ത സാമ്പത്തിക വർഷത്തേക്ക് ധനസമ്പാദനം നടത്തേണ്ട മറ്റ് പൊതുമേഖലാ സ്ഥാപങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ബിഎസ്‌എൻഎൽ, എംടിഎൻഎൽ എന്നിവയുടെ ഓഹരി വിറ്റഴിക്കാനുള്ള നിർദ്ദേശം പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. 2018-19 വർഷത്തെ ബിഎസ്‌എൻഎല്ലിന്റെ നഷ്ടം 2017-18 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഏകദേശം 15,000 കോടി രൂപയായി ഉയർന്നു, കൂടാതെ 2019 സാമ്പത്തിക വർഷത്തിൽ വരുമാനം 19,321 കോടി രൂപയായി കുറഞ്ഞു.

ബിഎസ്‌എൻഎല്ലിനേയും എംടിഎൻഎല്ലിനേയും നഷ്‌ടത്തിൽ നിന്ന് കരകയറ്റാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബിഎസ്‌എൻഎല്ലും എംടിഎൻഎല്ലും ലയിപ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്. തുടർച്ചയായ നഷ്‌ടത്തെ തുടർന്ന് ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയിൽ നിന്ന് 92,700 ജീവനക്കാർക്ക് സ്വമേധയാ വിരമിക്കലിനുള്ള അനുമതി നൽകിയിരുന്നു. ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് നൽകിയ കണക്ക് പ്രകാരം 2018-19-ൽ ബിഎസ്എൻഎലിന് 14,903 കോടി രൂപയും 2017-18-ൽ 7,993 കോടി രൂപയും 2016-17-ൽ 4,793 കോടി രൂപയുമാണ് നഷ്‌ടമുണ്ടായത്. എംടിഎൻഎല്ലിന് 2018-19-ൽ 3,398 കോടി രൂപയും 2017-18-ൽ 2,971 കോടി രൂപയും നഷ്‌ടം രേഖപ്പെടുത്തി.


Click it and Unblock the Notifications