ഇടത്തരക്കാരുടെ പരിഗണിച്ചുള്ള പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമലാ സീതാരാമൻ 2023-24 സാമ്പത്തിക വർഷത്തിലെ ബജറ്റ് അവതരണം പൂർത്തിയാക്കി. ആദായ നികുതിയിൽ വലിയ ഇളവുകളാണ് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാവരും കാത്തിരിക്കുന്ന പ്രഖ്യാപനം എന്ന ആമുഖത്തോടെയാണ് ആദായ നികുതിയുമായി ബന്ധപ്പെട്ട ഭാഗം നിർമലാ സീതാരാമൻ വായിച്ചത്. അധ്വാനിക്കുന്ന ജന വിഭാഗങ്ങൾക്കുള്ള പ്രഖ്യാപനങ്ങൾ എന്നാണ് നികുതി ഇളവുകളെ ധനമന്ത്രി വിശേഷിപ്പിച്ചത്.
7 ലക്ഷം വരെ നികുതി വേണ്ട
പുതിയ പ്രഖ്യാപനം പ്രകാരം പുതിയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുന്നവർക്ക് വലിയ ഇളവുകൾ ലഭിക്കും. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്തവര്‍ക്കുള്ള ഇന്‍കം റിബേറ്റ് ലിമിറ്റ് 7 ലക്ഷമാക്കി ഉയര്‍ത്തി. നേരത്തെയിത് 5 ലക്ഷം രൂപയായിരുന്നു. ഇതോടെ പുതിയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുന്നവർ 7 ലക്ഷം രൂപ വരെ നികുതി നൽകേണ്ടതില്ല. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്ക് മറ്റു നികുതി ഇളവുകൾ ഒന്നും ലഭിക്കില്ല. 2020-ല്‍ പുതിയ നികുതി സമ്പ്രദായം അവതരിപ്പിച്ചിരുന്നെങ്കിലും വലിയ ഉണർവ് നികുതി ദായകയകരിൽ നിന്ന് ലഭിച്ചിരുന്നില്ല.
Also Read: യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
പുതിയ നികുതി സ്ലാബുകൾ
നേരത്തെയുണ്ടായിരുന്ന 6 നികുതി സ്ലാബുകളെ 5 ആയി കുറച്ചതാണ് മറ്റൊരു ബജറ്റ് തീരുമാനം. പുതിയ നികുതി സമ്പദ്രായം തിരഞ്ഞെടുക്കുന്നവര്‍ക്ക് 0-3 ലക്ഷം വരെ നികുതിയില്ല. 3 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് 5 ശതമാനം നിരക്കിലാണ് നികുതി ഈടാക്കുക.
6 ലക്ഷത്തിനും 9 ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി പുതിയ നികുതി വ്യവസ്ഥയില്‍ നല്‍കണം. 12 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയില്‍ 20 ശതമാനം നികുതിയും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം നികുതിയുമാണ് നല്‍കേണ്ടി വരുന്നത്. വലിയ വരുമാനക്കാർക്ക് നിലവിലുള്ള 42.7 ശതമാനം നികുതി 39 ശതമാനമായി കുറച്ചു.
നികുതി അടയ്ക്കുമ്പോൾ നേട്ടം
9 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള ഒരു വ്യക്തി 45,000 രൂപ മാത്രമേ നല്‍കേണ്ടതുള്ളൂ. പുതിയ നികുതി വ്യവസ്ഥയില്‍ 15 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 30 ശതമാനം നികുതി. 15 ലക്ഷം രൂപ വരുമാനമുള്ള ഒരു വ്യക്തി പുതിയ നികുതി ഘടന പ്രകാരം 1.5 ലക്ഷം രൂപ നികുതി നല്‍കേണ്ടിവരും .നേരത്തെയിത് 1.87 ലക്ഷം രൂപയായിരുന്നു. 15.5 ലക്ഷം രൂപയോ അതിൽ കൂടുതലോ വരുമാനമുള്ള വ്യക്തികൾക്ക്പുതിയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുമ്പോൾ 52,500 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷന് അർഹതയുണ്ട്. പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റികളില്‍ നിന്നുള്ള പണം നിക്ഷേപത്തിനും വായ്പയ്ക്കും അംഗത്തിന് 2 ലക്ഷം രൂപ എന്ന പരിധിയും സർക്കാർ നിശ്ചയിച്ചു.