2023-24 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി നിർമലാ സീതാരാമൻ അഞ്ചാമത്തെ ബജറ്റാണ് അവതരിപ്പിക്കുന്നത്. അമൃതകാലത്തെ ആദ്യ ബജറ്റാണെന്ന് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശരിയായ പാതയിലാണെന്നും ശോഭനമായ ഭാവിയിലേക്കാണ് പോകുന്നതെന്നും പറഞ്ഞ നിര്‍മല സീതാരാമന്‍ വികസനത്തിന്റെ ഫലങ്ങള്‍ എല്ലാ വിഭാഗങ്ങളിലേക്കും എത്തുന്ന ബജറ്റാണ് അവതരിപ്പിക്കുകയെന്ന് വ്യക്തമാക്കി.
എല്ലാവരെയും ഉൾകൊള്ളുന്ന വികസനം, അടിസ്ഥാന സൗകര്യങ്ങൾ, വികസനം എല്ലാവരിലേക്കും എത്തിക്കുക, ഹരിത വികസനം, യുവശക്തി, സാമ്പത്തിക രംഗം, സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്നിങ്ങനെ 7 മുൻഗണനകളാണ് ബജറ്റിൽ മുന്നോട്ട് വെയ്ക്കുന്നത്.
മൂന്ന് കാര്യങ്ങളിൽ സാമ്പത്തിക അജണ്ട ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പൗരന്മാർക്ക്, പ്രത്യേകിച്ച് യുവാക്കൾക്കുള്ള ധാരാളം അവസരങ്ങൾ സുഗമമാക്കുക, വളര്ഡച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രചോദനം നൽകുക, സമ്പദ്‍വ്യവസ്ഥയെ സുസ്ഥിരപ്പെടുത്തുക എന്നിവയാണ് ഇവ.
പ്രധാന പ്രഖ്യാപനങ്ങൾ
കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകൾക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കും. ഗ്രാമീണ മേഖലയിലെ യുവസംരംഭകര്‍, അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകൾ എന്നിവരെ ഉയർത്തികൊണ്ടുവരാൻ വേണ്ടിയാണ് അഗ്രികള്‍ച്ചര്‍ ആക്സിലറേറ്റര്‍ ഫണ്ട്. കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് നൂതനമായ പരിഹാരങ്ങള്‍ കൊണ്ടുവരുന്നതില്‍ ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കും.
മത്സ്യ മേഖലയ്ക്കായി 6000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. 157 നഴ്സിംഗ് കോളേജുകള്‍ രാജ്യത്ത് ആരംഭിക്കും. 2047 ഓടെ രാജ്യത്ത് അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യും. സർക്കാർ ഏജൻസികളുടെ എല്ലാ ഡിജിറ്റൽ സംവിധാനങ്ങൾക്കും ഒരു പൊതു തിരിച്ചറിയൽ രേഖയായി പാൻ ഉപയോഗിക്കുമെന്നും നിർമലാ സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി വിശ്വ കര്‍മ്മ കൗശല്‍ സമ്മാന്‍ പദ്ധതി പ്രകാരം പരമ്പരാഗത കരകൗശല തൊഴിലാളികൾക്ക് സാമ്പത്തിക പാക്കേജ് ആരംഭിക്കും.. പ്രധാനമന്ത്രി ആവാസ് യോജനയുടെ വിഹിതം 66 ശതമാനം വര്‍ധിപ്പിച്ച് 79,000 കോടി രൂപയായി ഉയര്‍ത്തി. ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി കൊണ്ട് പിഎംപിബിടിജി വികസന പദ്ധതി ആരംഭിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാൻ 15,000 കോടി രൂപ നീക്കിവെച്ചു.
Also Read: ബജറ്റ് 2023; നിക്ഷേപകരെ തുണയ്ക്കുമോ? 7 വർഷം കൊണ്ട് കോടിപതിയാക്കുന്ന നിക്ഷേപങ്ങളറിയാം
ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ സ്ഥാപിക്കും. അടുത്ത 3 വർഷത്തിനുള്ളിൽ 3.5 ലക്ഷം ആദിവാസി വിദ്യാർത്ഥികൾക്ക് സേവനം നൽകുന്ന 740 സ്‌കൂളുകളിലേക്ക് 38,800 അധ്യാപകരെയും ജീവനക്കാരെയും കേന്ദ്രം നിയമിക്കും. മൂലധന നിക്ഷേപ ചെലവ് 33 ശതമാനം വർധിപ്പിച്ച് 10 ലക്ഷം കോടി രൂപയായി ഇത് ജിഡിപിയുടെ 3.3 ശതമാനമാക്കി ഉയർത്തി. റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി രൂപ മൂലധനവിഹിതം നൽകും.
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള ദേശീയ ഡിജിറ്റല്‍ ലൈബ്രറി ആരംഭിക്കും. സമയത്തെ പഠന നഷ്ടം നികത്താൻ ഈ പദ്ധതി സഹായിക്കും.
ജയിലിൽ കഴിയുന്ന സാമ്പത്തിക ശേഷിയില്ലാത്തവർക്ക് ജാമ്യത്തുക, പിഴ തുക എന്നിവയിൽ സാമ്പത്തിക സഹായം നൽകും. 38,800 അധ്യാപകരെ സര്‍ക്കാര്‍ നിയമിക്കും