2023-24 വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന് 11 മണിക്കാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നത്. ബജറ്റ് പ്രസംഗത്തിന് മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോഴും സാധാരണക്കാരനെ എങ്ങനെ സ്വാധീനിക്കുന്ന ബജറ്റാകും എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ പിന്തുണയ്ക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഇളവുകളിലാണ് സാധാരണക്കാരുടെ പ്രതീക്ഷ. ബിസിനസുകള്‍ക്കുള്ള സാമ്പത്തിക സഹായം, അടിസ്ഥാന സൗകര്യ മേഖലയ്ക്കുള്ള നീക്കിയിരിപ്പ്, നികുതി പരിഷ്‌കാരങ്ങള്‍ തുടങ്ങിയവയാണ് സാധരണക്കാരുടെ പ്രതീക്ഷകള്‍. ബജറ്റിൽ വിവിധ മേഖലകൾ പ്രതീക്ഷവെയ്ക്കുന്നതെന്ത് എന്ന് നോക്കാം.
പുതുക്കിയ നികുതി സ്ലാബുകള്‍ക്ക് സാധ്യത
രാജ്യത്തിന്റെ വലിയൊരു വിഭാഗം വരുന്ന ശമ്പളക്കാര്‍ക്കായി ബജറ്റില്‍, നിലവിലെ ആദായ നികുതി നിരക്കുകള്‍ കുറയ്ക്കാനും പുതുക്കിയ നികുതി സ്ലാബുകള്‍ അവതരിപ്പിക്കാനും നീക്കമുണ്ടായേക്കാം. 2016-17 ബജറ്റ് മുതല്‍ നികുതി സ്ലാബുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. ചില ഇളവുകള്‍ മാത്രമാണ് ഇതിനിടെ പ്രഖ്യാപിച്ചത്. പുതിയ നികുതി സമ്പ്രദായത്തിന് കീഴില്‍ നിലവിലുള്ള 30 ശതമാനം നിരക്ക് 25 ശതമാനമാക്കി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടിസ്ഥാന ഇളവ് ഉയർത്തണം
കൂടുതല്‍ തുക ജനങ്ങളുടെ കയ്യിലേക്ക് എത്താന്‍ ആദായ നികുതിയുടെ അടിസ്ഥാന ഇളവ് പരിധി 2.50 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷത്തിലേക്ക് ഉയര്‍ത്തണമെന്നാണുള്ള ആവശ്യവും ശക്തമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നികുതി ഇളവ് പരിധി നിലവിലുള്ള 3 ലക്ഷം രൂപയില്‍ നിന്ന് 7.50 ലക്ഷം രൂപയാത്തി ഉയര്‍ത്തണമെന്നും ആവശ്യപ്പെടുന്നു.
80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 12.50 ലക്ഷം രൂപ വരെയാണ് വരുമാനമെങ്കില്‍ ഇവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നുമുള്ള ആവശ്യമുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സിന് നിലവിൽ ഈടാക്കുന്ന ജിഎസ്ടി നിരക്ക് നിലവില്‍ താരതമ്യേന ഉയര്‍ന്ന 18 ശതമാനം ആണ്. സര്‍ക്കാര്‍ ഈ ജിഎസ്ടി നിരക്ക് പുനഃപരിശോധിക്കുകയും കുറഞ്ഞ നിരക്കില്‍ കുറയ്ക്കുകയും വേണം.
Also Read: 2023-24 ൽ ജിഡിപി വളർച്ച കുറയും; 6- 6.8 ശതമാനമാകുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്
മുതിർന്ന പൗരന്മാർക്ക്
വാര്‍ദ്ധക്യ പെന്‍ഷന്‍ വര്‍ദ്ധനവ്, ആദായ നികുതിയില്‍ കൂടുതല്‍ ഇളവ്, വയോജനങ്ങള്‍ പതിവായി ഉപയോഗിക്കുന്ന സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ഇളവ് എന്നിവയോടൊപ്പം ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശയ്ക്ക് നികുതി കിഴിവ് ലഭിക്കുന്ന 50,000 രൂപ എന്ന പരിധി 75,000 രൂപയാക്കിയേക്കാം. മാരക രോഗങ്ങൾക്കുള്ള ചികിത്സാ ചെലവ് ഉൾക്കൊള്ളുന്ന സെക്ഷൻ 80ഡിഡിബി പ്രകാരമുള്ള നികുതി ഇളവ് പരിധി 1 ലക്ഷത്തിൽ നിന്ന് 2 ലക്ഷമാക്കി ഉയർത്തിയേക്കാം.
ഭവന വായ്പ നികുതി ഇളവ്
കോവിഡും വായ്പ പലിശ നിരക്കും ഭവന നിർമാണങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് നല്ല സൂചനകൾ നൽകാൻ പ്രഖ്യാപനങ്ങൾ വന്നേക്കാംയ 5 വർഷത്തിനുള്ളിൽ നിർമാണം പൂർ്ത്തിയാക്കിയാൽ പലിശയ്ക്ക് ലഭിക്കുന്ന നികുതി ഇളവ് 2 ലക്ഷമെന്നത് 3 ലക്ഷമായി ഉയർത്താൻ സാധ്യതയുണ്ട്. പലിശ നിരക്ക് വർധനവോടെ സാധാരണക്കാർ ഇക്കാര്യം ആവശ്യപ്പെടുന്നു. കോവിഡ് കാരണം നിർമാണങ്ങൾ കൈരുന്നതിനാൽ പൂർത്തീകരണ കാലായളവ് 5 വർഷം എന്നത് 7 വർഷമാക്കാനും സാധ്യതയുണ്ട്.
എംഎസ്എംഇ മേഖല
പ്ലാസ്റ്റിക്ക് ബാഗുകൾക്ക് ചുമത്തുന്ന അതേ സ്ലാബിലുള്ള നികുതിയാണ് പേപ്പർ, പേപ്പർ ബാഗ് ഉത്പ്പന്നങ്ങളുടെയും നികുതി. നിലവിൽ ഈടാക്കുന്ന 18 ശതമാനം വാറ്റ് കാലഘട്ടത്തിൽ നിന്നുള്ള ഗണ്യമായ വർധനവാണ്. പേപ്പർ ഉൽപന്നങ്ങളുടെ പരോക്ഷ നികുതി 5 ശതമാനം മാത്രമായിരുന്നു. ഈ നിരക്ക് വർധനവിൽ കുറവ് ഈ മേഖല പ്രതീക്ഷിക്കുന്നു. ടയർ-3 പട്ടണങ്ങളിലും ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുന്നതിന് എംഎസ്എംഇകൾ ബജറ്റിൽ നിന്ന് പ്രോത്സാഹനം പ്രതീക്ഷിക്കുന്നുണ്ട്.
Also Read: ബജറ്റ് 2023; നിക്ഷേപകരെ തുണയ്ക്കുമോ? 7 വർഷം കൊണ്ട് കോടിപതിയാക്കുന്ന നിക്ഷേപങ്ങളറിയാം
ടൂറിസം
രാജ്യത്തിന്റെ ജിഡിപിയിൽ വലിയ പങ്കുവഹിക്കുന്ന ടൂറിസം മേഖലയെ കോവിഡ് വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. കോവിഡാനന്തര കാലത്തെ വളർച്ചയിലേക്ക് എത്താൻ മേഖല ബജറ്റിൽ പ്രതീക്ഷവെയ്ക്കുന്നു. തൊഴിൽ ദാതാവ് കൂടിയായ ഈ മേഖലയ്ക്ക് സർക്കാർ ബജറ്റിൽ നൽകുന്ന ഊന്നൽ സമ്പദ്‍വ്യവസ്ഥയ്ക്ക് ഊർജമാകും.