2025ലെ കേന്ദ്ര ബജറ്റ് ഇന്നലെ നടന്നു. ആദായ നികുതി ഇളവിനെ കുറിച്ചുള്ള അപ്രതീക്ഷിതവും സുപ്രധാനവുമായ പ്രഖ്യാപനം രാജ്യത്തെ അമ്പരിപ്പിച്ചു. പണപ്പെരുപ്പ ഭീഷണി മുന്നിൽ നിൽക്കേയാണ് ഇത്തരമൊരു പ്രഖ്യാപനം ധനമന്ത്രി നിർമലാ സീതാരാമൻ നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ആഗോള വിപണിയിലെ സാമ്പത്തിക പ്രതിസന്ധികൾ ആഭ്യന്തര വിപണിയേയും പിടിച്ചുലക്കാൻ തുടങ്ങിയെങ്കിലും ഇന്നലെ നടന്ന ബജറ്റ് പ്രസംഗം വ്യക്തിഗത നികുതിദായകർക്ക് ആശ്വാസകരമായി.
ഇത്തവണ ഇന്ത്യയുടെ വളർച്ചയുടെയും വികസനത്തിൻ്റെയും നട്ടെല്ലായ മധ്യവർഗത്തിനു വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കുകയും കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തു. പൗരന്മാരെ ശാക്തീകരിക്കുന്നതിനും സാമ്പത്തികമായി പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് സർക്കാർ പുതുക്കിയ വ്യക്തിഗത ആദായനികുതി സ്ലാബുകൾ അവതരിപ്പിച്ചത്. വ്യക്തിഗത നികുതി ഇളവുമായി ബന്ധപ്പെട്ട് നിരവധി നിർദ്ദേശങ്ങളാണ് സർക്കാർ മുന്നോട്ട് വെച്ചത്. ഏതെല്ലാമെന്ന് പരിശോധിക്കാം.
1. നികുതി റിബേറ്റ് വർദ്ധിപ്പിച്ചു
പുതിയ നികുതി വ്യവസ്ഥ പ്രതിമാസ വരുമാനമുള്ള വ്യക്തികൾക്ക് നികുതി റിബേറ്റ് പരിധിയിൽ ഗണ്യമായ വർദ്ധനവ് അവതരിപ്പിക്കുന്നു. ഇത് 7,75,000 രൂപയിൽ നിന്ന് 12,75,000 രൂപയായി ഉയർത്തുന്നുവെന്നാണ് തീരുമാനിച്ചത്. ഇതിലൂടെ മധ്യ വർഗ വിഭാഗത്തിന് തങ്ങളുടെ ശമ്പളത്തിൽ നിന്നും കൂടുതൽ പണം ലാഭിക്കാൻ സാധിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ഉപഭോഗവും സമ്പാദ്യവും വർദ്ധിപ്പിക്കും. 24 ലക്ഷത്തിൽ കൂടുതലുള്ള വരുമാനത്തിന് 30% എന്ന ഉയർന്ന നികുതി നിരക്ക് ഇപ്പോൾ ബാധകമാകും. ഈ നേട്ടങ്ങളൊന്നും പഴയ നികുതി വ്യവസ്ഥയുടെ പരിധിയിൽ വരില്ല.
2. നികുതി നിരക്കുകൾ
പുതിയ നികുതി വ്യവസ്ഥയ്ക്കു കീഴിൽ കൂടുതൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി നികുതി നിരക്കുകൾ പുനഃക്രമീകരിച്ചു. നിലവിലുള്ള 3 ലക്ഷം രൂപയിൽ നിന്ന് 4 ലക്ഷം രൂപയിൽ കൂടുതലുള്ള വരുമാനത്തിനാണ് നികുതി നിരക്ക്. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള 15 ലക്ഷത്തിന് പകരം 24 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് പരമാവധി 30% നിരക്ക് ബാധകമാകും.

3. ടിഡിഎസ് വ്യവസ്ഥയുടെ ഇളവുകൾ
നികുതി ഭാരം ലഘൂകരിക്കുന്നതിന് ടി.ഡി.എസ്, ടി.സി.എസ് എന്നിവയ്‌ക്ക് ധനമന്ത്രി നിർമലാ സീതാരാമൻ ഉയർന്ന പരിധി നിർദ്ദേശിച്ചു. മുതിർന്ന പൗരന്മാർക്ക് അവരുടെ നിക്ഷേപത്തിൽ നിന്നുള്ള പലിശയുടെ പരിധി 50,000 രൂപയിൽ നിന്ന് 1 ലക്ഷമായി ഇരട്ടിയാക്കി. ടി.ഡി.എസ് പരിധി വർദ്ധിച്ചതോടെ മുതിർന്ന പൗരന്മാർക്ക് കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു.
4. പുതുക്കിയ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയ പരിധി
പുതുക്കിയ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി മൂല്യനിർണ്ണയ വർഷത്തിന്റെ അവസാനം മുതൽ 48 മാസമായി നീട്ടി. ഇതുവരെ 24 മാസമായിരുന്നു. ഫയൽ ചെയ്യുന്നതിലെ കാലതാമസത്തിൻ്റെ അടിസ്ഥാനത്തിൽ 25% മുതൽ 70% വരെ അധിക പിഴ ഈടാക്കും.
5. പ്രായപൂർത്തിയാകാത്തവർക്കുള്ള എൻ.പി.എസ്
എൻ.പി.എസ് അഥവാ നാഷണൽ പെൻഷൻ സിസ്റ്റത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നിക്ഷേപത്തിൽ നിന്നും ഇപ്പോൾ മാതാപിതാക്കൾക്ക് പണം പിൻവലിക്കുമ്പോൾ നികുതി കിഴിവുകൾ ക്ലെയിം ചെയ്യാം.
6. പുതിയ ഡയറക്ട് ടാക്സ് ബിൽ
പുതിയ നികുതി ബില്ല് അടുത്ത ആഴ്ച അവതരിപ്പിക്കുമെന്നാണ് ധനമന്ത്രി ഇന്നലെ വാഗ്ദാനം ചെയ്തത്. വ്യക്തിഗത നികുതിദായകർക്ക് ഏറെ ആശ്വാസകരമാവുന്ന കാര്യങ്ങളാണ് പുതിയ ബില്ലിൽ ഉണ്ടായിരിക്കുന്നത്.


Click it and Unblock the Notifications