ചാഞ്ചാട്ടം പൂര്‍ണമായും മാറിയില്ലെങ്കിലും തിരിച്ചു വരവിനായുള്ള ശക്തമായ ശ്രമങ്ങളുടെ സൂചനയാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചക്കാലയമായി പ്രധാന സൂചികകള്‍ പുതിയ താഴ്ന്ന നിലവാരം കുറിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. ഇതിനോടകം തിരുത്തല്‍ നേരിട്ട് ആകര്‍ഷകമായ നിലവാരങ്ങളിലേക്ക് എത്തിയ ഓഹരികളില്‍ ഉടലെടുക്കുന്ന നിക്ഷേപ താത്പര്യം ആഭ്യന്തര വിപണിയെ താളം കണ്ടെത്താന്‍ സഹായിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരാഴ്ചയ്ക്കിടെ 20 ശതമാനത്തോളം നേട്ടമുണ്ടാക്കി വീണ്ടും മുന്നേറ്റത്തിന്റെ പാതയിലേക്ക് കടന്നുവന്ന ഒരു സ്‌മോള്‍ കാപ് ഇന്‍ഫ്രാ ഓഹരി, ഇനിയും 80 ശതമാനം കുതിപ്പ് രേഖപ്പെടുത്താമെന്ന് ചൂണ്ടിക്കാട്ടി വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ രംഗത്തെത്തി.
അശോക ബില്‍ഡ്കോണ്‍
രാജ്യത്തെ പ്രമുഖ ഹൈവേ നിര്‍മാണ കമ്പനിയാണ് അശോക ബില്‍ഡ്‌കോണ്‍്. മഹാരാഷ്ട്രയിലെ നാസിക് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം. നിര്‍മിക്കുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറുക (BOT) മാതൃകയിലുള്ള പദ്ധതികളാണ് പ്രധാനമായും ഏറ്റെടുത്ത് നടപ്പാക്കുന്നത്. ദേശീയപാതയ്ക്കു പുറമേ വലിയ പാലങ്ങള്‍, റെയില്‍വേ, കണ്‍സ്ട്രക്ഷന്‍, സിറ്റി ഗ്യാസ് മേഖലകളുമായി ബന്ധപ്പെട്ട വമ്പന്‍ പദ്ധതികളുടെ നിര്‍മാണ പ്രവൃത്തികളും ഏറ്റെടുക്കുന്നുണ്ട്. ഗുണമേന്മയിലും ജോലിസ്ഥലത്തെ മികച്ച സൗകര്യങ്ങള്‍ കൊണ്ടും ഐഎസ്ഒ അംഗീകാരം നേടിയിട്ടുളള കമ്പനി കൂടിയാണിത്.
ഓഹരി വിശദാംശം
അശോക ബില്‍ഡ്‌കോണിന്റെ ആകെ ഓഹരികളില്‍ 54.48 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 2.13 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 21.48 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 21.91 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 2,018 കോടിയാണ്. 2018-നു ശേഷം കമ്പനി ഡിവിഡന്റ് നല്‍കിയിട്ടില്ല. പ്രതിയോഹരി ബുക്ക് വാല്യൂ 29.58 രൂപ നിരക്കിലാണ്. അതേസമയം സിവില്‍ കണ്‍സ്ട്രക്ഷന്‍ ഓഹരികളുടെ ശരാശരി പിഇ അനുപാതം 33.66 ആയിരിക്കുമ്പോള്‍ അശോക ബില്‍ഡ്കോണിന്റേത് 2.90 നിലവാരത്തിലാണെന്നതും ശ്രദ്ധേയം.
സാമ്പത്തികം
ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ അശോക ബില്‍ഡ്കോണ്‍ നേടിയ സംയോജിത വരുമാനം 1,957 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 13 ശതമാനത്തോളം വളര്‍ച്ചയാണിത്. കൂടാതെ നാലാം പാദത്തില്‍ കമ്പനി നേടിയ അറ്റാദായം 226 കോടി രൂപയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 59 ശതമനാത്തോളം വര്‍ധനയാണ്. ഇതോടെ പ്രതിയോഹരി വരുമാനം 5.08 രൂപയില്‍ നിന്നും 8.05-ലേക്ക് മെച്ചപ്പെടുത്തി. അതേസമയം കഴിഞ്ഞ 3 വര്‍ഷമായി അശോക ബില്‍ഡ്‌കോണിന്റെ വരുമാനം 7.1 ശതമാനവും പ്രവര്‍ത്തന ലാഭം 7.6 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.
അനുകൂല ഘടകം
- മാര്‍ച്ച് പാദഫലത്തിന് പിന്നാലെ ഭൂരിഭാഗം ബ്രോക്കറേജ് സ്ഥാപനങ്ങളും അശോക ബില്‍ഡ്‌കോണ്‍ ഓഹരിയില്‍ 'ബൈ' (BUY) റേറ്റിങ് നിലനിര്‍ത്തി.
- പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിലും ഇടവേളകളില്‍ പുതിയ കരാറുകള്‍ നേടുന്നതിലുമുള്ള മിടുക്ക്.
- ഓര്‍ഡര്‍ ബുക്ക് 14,630 കോടിയിലേക്ക് ഉയര്‍ന്നു. ഇതു കമ്പനിയുടെ ചരിത്ര നേട്ടമാണ്.
- ശക്തമായ ബാലന്‍സ് ഷീറ്റ്.
- ബിഒടി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചില പദ്ധതികള്‍ കൈമാറി പണമാക്കി മാറ്റിയെടുക്കുന്നത്.
- ഓഹരിയിന്മേലുള്ള ആദായം ഉയര്‍ന്ന തോതിലും മികച്ച വളര്‍ച്ചാ നിരക്കും പ്രകടമാക്കുന്നു.
- ഇന്‍ഫ്രാ ഓഹരികളുടെ ശരാശരിയേക്കാള്‍ തീരെ താഴ്ന്ന നിലവാരത്തിലുള്ള പിഇ അനുപാതവും അശോക ബില്‍ഡ്‌കോണ്‍ ഓഹരിയുടെ മൂല്യത്തെ കുറിക്കുന്നു.
ലക്ഷ്യവില 102- 152
വെള്ളിയാഴ്ച അശോക ബില്‍ഡ്‌കോണിന്റെ ഓഹരികള്‍ 5 ശതമാനം മുന്നേറി 85.60 രൂപയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 125 രൂപയും താഴ്ന്ന വില 69 രൂപയുമാണ്. വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ ലക്ഷ്യവില ചുവടെ ചേര്‍ക്കുന്നു.
- ആനന്ദ് രാത്തി:- ഓഹരിയില്‍ ബൈ റേറ്റിങ് നിലനിര്‍ത്തി. സമീപ കാലയളവിലേക്ക് അശോക ബില്‍ഡ്‌കോണിന്റെ (BSE: 533271, NSE: ASHOKA) ഓഹരിക്ക് 152 രൂപയാണ് ലക്ഷ്യവില നല്‍കിയിരിക്കുന്നത്.
- ഫിലിപ് കാപിറ്റല്‍- ഇന്‍ഫ്രാ മേഖലയിലെ മുന്നേറ്റം മുതലാക്കാന്‍ അശോക ബില്‍ഡ്‌കോണ്‍ ഓഹരികള്‍ തുണയ്ക്കുമെന്ന വിശ്വാസത്തോടെ ബൈ റേറ്റിങ് നിലനിര്‍ത്തി. എങ്കിലും നേരത്തെ നല്‍കിയിരുന്ന ലക്ഷ്യവില 180-ല്‍ നിന്നും 135 രൂപയിലേക്ക് താഴ്ത്തിയിട്ടുണ്ട്.
- എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്- 2023 സാമ്പത്തിക വര്‍ഷം 20-25 ശതമാനം വരെ വളര്‍ച്ച നേടുമെന്ന നിഗമനത്തോടെ ബൈ റേറ്റിങ് നിലനിര്‍ത്തി. ബിഒടി പദ്ധതികള്‍ നേരത്തെ പ്രതീക്ഷിച്ചതിലും താഴ്ന്ന വിലയില്‍ വില്‍ക്കുന്നത് കണക്കിലെടുത്ത് ലക്ഷ്യവില 140 രൂപയിലേക്ക് താഴ്ത്തി.
- ഐഡിബിഐ കാപിറ്റല്‍- ഓര്‍ഡര്‍ ബുക്ക് മികച്ചതാണ്. എങ്കിലും കമ്പനി വരുമാനത്തിന്റെ അനുമാനം താഴ്ത്തിയത് ചൂണ്ടിക്കാട്ടി ഓഹരിക്ക് നല്‍കിയിരുന്ന ലക്ഷ്യവില 102 രൂപയിലേക്ക് താഴ്ത്തി നിശ്ചയിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications