ദില്ലി; മാതൃക വാടക നിയമത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് തിരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള വാടക നിയമങ്ങൾ ഉചിതമായ രീതിയിൽ ഭേദഗതി ചെയ്യുകയോ പുതിയ നിയമനിർമ്മാണം നടത്തുകയോ ചെയ്യാൻ സാധിക്കും.

പുതിയ നിമയമപ്രകാരം വാടകക്കാരന്റെ അഡ്വാൻസ് സെക്യൂരിറ്റി ഡെപ്പോസിറ്റ് പരമാവധി രണ്ട് മാസത്തെ വാടക മാത്രമേ വാങ്ങാവൂ.മാത്രമല്ല താമസ ആവശ്യത്തിന് അല്ലേങ്കിൽ 6 മാസത്തെ വാടക മുൻകൂറായി വാങ്ങാമെന്നും നിയമത്തിൽ പറയുന്നു.വാടക കൂട്ടണമെങ്കിൽ മൂന്ന് മാസം മുൻപ് തന്നെ രേഖാ മൂലം അറിയിക്കേണ്ടി വരും.
രാജ്യത്തുടനീളമുള്ള വാടക ഭവനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ ചട്ടക്കൂട് മാറ്റാൻ നിയമം സഹായിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.രാജ്യത്ത് ഊർജ്ജസ്വലവും സുസ്ഥിരവും സമഗ്രവുമായ വാടക ഭവന വിപണി സൃഷ്ടിക്കുകയാണ് മാതൃകാ നിയമത്തിന്റെ ലക്ഷ്യം . എല്ലാ വരുമാനക്കാർക്കും മതിയായ വാടക ഭവനങ്ങളുടെ ശേഖരം സൃഷ്ടിക്കുന്നതിനും അതുവഴി ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കുന്നതിനും ഇത് സഹായിക്കും. ഭവന നിർമ്മാണത്തെ ഔപചാരിക വിപണിയിലേക്ക് ക്രമേണ മാറ്റുന്നതിലൂടെ, വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങളെ സ്ഥാപനവൽക്കരിക്കാൻ മാതൃകാ കുടിയായ്മ നിയമം സഹായിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
വാടക ഭവന ആവശ്യങ്ങൾക്കായി ഒഴിഞ്ഞ വീടുകൾ തുറന്നു കൊടുക്കുന്നതിന് ഈ മാതൃകാ നിയമം സഹായിക്കും. വൻതോതിലുള്ള ഭവന ക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു ബിസിനസ് മാതൃകയായി വാടക ഭവനങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തിന് ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാർ വ്യക്തമാക്കി.


Click it and Unblock the Notifications