സെല്ലോ എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലെത്തുന്നത് സെല്ലോ പേനകളാണ്. ഇന്ത്യൻ പേന വിപണിയിലെ തലമുതിർന്ന ഇക്കൂട്ടരെ ബിസിനസ് ലോകത്ത് അങ്ങനെ എഴുതി തള്ളാൻ സാധിക്കില്ല. വെറും പ്ലാസ്റ്റിക്ക് ചെരുപ്പ് നിർമാണ കമ്പനിയായി ആരംഭിച്ച സെല്ലോ വേൾഡ് ഇക്കഴിഞ്ഞ ഐപിഒ കാലത്ത് ചെയർമാനായ പ്രദീപ് റാത്തോഡിനെ കോടീശ്വരനുമാക്കി. 1958 ൽ വെറും ഒരു ഉത്പ്പന്നത്തിൽ തുടങ്ങിയ സെല്ലോ വേൾഡ് ഇന്ന് പ്രമുഖ ഹൗസ്ഹോൾഡ് ബ്രാൻഡ് എന്ന നിലയിൽ 1700ലധികം ഉത്പ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്.
തുടക്കം സിംപിളായി
കഴിഞ്ഞ 60 വര്‍ഷങ്ങളില്‍ തലമുറകളായി കേട്ടുപരിചയിച്ച പേരാണ് സെല്ലോ എന്നത്. 1958 ല്‍ ഗിസുലാല്‍ റാത്തോഡ് ആരംഭിച്ച ചെറു ഫാക്ടറിയാണ് സെല്ലോയുടെ ആദ്യ രൂപം. 60 തൊഴിലാളികളും 7 യന്ത്രങ്ങളും സഹിതം പിവിസി ഷൂസും വളകളും നിര്‍മിക്കുന്ന ഫാക്ടറിയാണ് അദ്ദേഹം മുംബൈയിലെ ഗോരേഗാവില്‍ സ്ഥാപിച്ചത്. പതിയെ ബിസിനസ് വ്യാപിപിച്ച അദ്ദേഗം 1967 ല്‍ വിലകുറഞ്ഞതും മോടിയുള്ളതുമായ പ്ലാസ്റ്റിക് സാധനങ്ങള്‍ വിപണിയിലെത്തിച്ചു.

അക്കാലത്ത് പിച്ചളയും സ്റ്റീല്‍ ഗാര്‍ഹികോപരണങ്ങളില്‍ പ്ലാസ്റ്റിക്കിനുള്ള സാധ്യത ഗിസുലാല്‍ മനസിലാക്കിയിരുന്നു. ചെലവേറിയതും ഭാരമുള്ളതുമായി ഇത്തരം ഉത്പ്പന്നങ്ങള്‍ക്ക് പകരം പ്ലാസ്റ്റിക്കിനെ വിജയകരമായി മുന്നോട്ട് വെയ്ക്കാന്‍ അദ്ദേഹത്തിനായി.
1980തില്‍ അമേരിക്കന്‍ യാത്ര നടത്തിയ ഗിസുലാല്‍ അവിടെ കണ്ട കാസറോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. ഈ നീക്കമാണ് സെല്ലോയെ ഇന്ത്യന്‍ അടുക്കയിലെ പരിചിത മുഖമാക്കിയതും വിപണിയിലെ താരമാക്കിയതും. 1995 ല്‍ റബ്ബര്‍ ഗ്രിപ്പുള്ള പേനകളും സെല്ലോ വിപണിയിലെത്തിച്ചു. വിദ്യാര്‍ഥിികള്‍ക്കിടയില്‍തംരഗമായചതോടെ പേനയിലൂടെയും സെല്ലോ വലിയ ലാഭം നേടി.
നിലവിലെ ചെയർമാൻ പ്രദീപ് റാത്തോഡിന്റെ നേതൃത്വത്തിലേക്ക് എത്തിയതോടെ വൈവിധ്യമാർന്ന കിച്ചൺവെയർ ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ച് കമ്പനി പോർട്ട്‌ഫോളിയോ വിപുലീകരിച്ചു.
കമ്പനിയുടെ വളർച്ച
കമ്പനിയുടെ വളർച്ച അതിന്റെ സാമ്പത്തിക സ്ഥിതിയിൽ കാണാം. കമ്പനിയുടെ ഏകീകൃത അറ്റാദായം വർഷികാടിസ്ഥാനത്തിൽ 25.2 ശതമാനം ഉയർന്ന് 774. 4 കോടി രൂപയായി. 2021- 2023 സാമ്പത്തിക വർഷത്തിനിടയിൽ സെല്ലോ വേൾഡിന്റെ വരുമാനം 30.8 ശതമാനവും നികുതി കഴിച്ചുള്ള വരുാനം 32.7 ശതമാനവും വർധിച്ചു.
വൈവിധ്യവൽക്കരണത്തിൽ മുറുകെ പിടിച്ച കമ്പനി ആധുനിക വീട്ടുപകരണങ്ങളിലേക്ക് കടന്ന് കൺസ്യൂമർവെയർ വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നുണ്ട്. കൂടാതെ 2022ൽ പോർസലൈൻ ഉത്പ്പന്നങ്ങൾ നിർമിക്കുന്ന പെക്കാസ ടേബിൾവെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ 40 ശതമാനം ഓഹരിയും സെല്ലോ വേൾഡ് സ്വന്തമാക്കി.
സെല്ലോ വേൾഡ് ഉത്പ്പന്നങ്ങൾ
സെല്ലോ വേൾഡ് പേനകൾ, വാട്ടർ ബോട്ടിലുകൾ, ഡിന്നർവെയർ, പാത്രങ്ങൾ, ഗ്ലാസ്വെയർ, ഡ്രിങ്ക്വെയർ, ഇൻസുലേറ്റഡ് വെയർ എന്നിവയുൾപ്പെടെ നിരവധി വീട്ടുപകരണങ്ങൾ വിപണയിലെത്തിക്കുന്നുണ്ട്. സെല്ലോയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ക്ലീനിംഗ് സപ്ലൈസ്, സ്റ്റേഷനറി, ചെറിയ അടുക്കള ഉപകരണങ്ങൾ, മോൾഡഡ് ഫർണിച്ചറുകൾ, എയർ കൂളറുകൾ എന്നിവ ഉൾപ്പെടുന്നു.
കോടീശ്വരനായ മുതലാളി
സെല്ലോ വേൾഡിന്റെ വിജയകരമായ ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ ചെയർമാനും എംഡിയുമായ പ്രദീപ് റാത്തോഡിന്റെ ആസ്തി ഉയരുകയാണ്. കമ്പനിയിൽ 44 ശതമാനം ഓഹരി പങ്കാളിത്തമുള്ള പ്രദീപിന് ഫോർബ്സ് റിപ്പോർട്ട് പ്രകാരം നിലവിൽ 1 ബില്യൺ ഡോളറിലധികം (ഏകദേശം 8,317 കോടി രൂപ) ആസ്തിയുണ്ട്. ഐപിഒയിൽ 39 മടങ്ങ് ഓവർ സബ്സ്ക്രൈബ് ചെയ്ത ഇഷ്യുവിന് ശേഷം ഓഹരി ഇഷ്യു വിലയായ 648 രൂപയേക്കാൾ 28 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്.
നിലവിൽ കമ്പനിയിൽ ഭൂരിഭാഗം ഓഹരികളും റാത്തോഡ് കുടുംബത്തിന് കീഴിലാണ്. ഏകദേശം 1.6 ബില്യൺ ഡോളർ (13,000 കോടി രൂപ) മൂല്യമുള്ള 78 ശതമാനത്തിലധികം സെല്ലോ വേൾഡ് ഓഹരികൾ റാത്തോഡ് കുടുംബം ഹോൾഡ് ചെയ്യുന്നുണ്ട്.


Click it and Unblock the Notifications