ദേശീയ സാമൂഹ്യ സഹായ പദ്ധതിയിൽ (എൻഎസ്‌എപി) നവീകരണം നടത്താൻ കേന്ദ്ര സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്കും വിധവകൾക്കും വികലാംഗർക്കുമുള്ള പെൻഷൻ വർദ്ധിപ്പിക്കാൻ സാധ്യത. 80 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 1,000 രൂപ പെൻഷൻ നൽകാനാണ് നിർദ്ദേശം, നേരത്തെ 500 രൂപയാണ് ഇവർക്ക് പെൻഷൻ ലഭിച്ചിരുന്നത്. 80 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് ലഭിച്ചിരുന്ന 200 രൂപ പ്രതിമാസ പെൻഷൻ 500 രൂപയാക്കി ഉയർത്തുമെന്നുമാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട്.
മാറ്റങ്ങൾ
പെൻഷൻ തുക ഉയർത്തുക, ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനായി എസ്‍ഇസിസി ഡാറ്റ ഉപയോഗിക്കുക, പദ്ധതികൾക്ക് കീഴിൽ 100% ഡിബിടി (നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം) സ്വീകരിക്കുക എന്നിവ ഉൾപ്പെടുന്നതാണ് ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലുള്ള എൻഎസ്‌എപി പദ്ധതിയുടെ നിർദ്ദേശങ്ങൾ. എസ്‍ഇസിസി ബന്ധിപ്പിക്കൽ നിലവിലുള്ള പട്ടികയിലേക്ക് 20 ദശലക്ഷത്തിലധികം ഗുണഭോക്താക്കളെ ചേർക്കുമെന്നും മെച്ചപ്പെടുത്തിയ പെൻഷൻ തുക ഖജനാവിന്റെ ബാധ്യത ഇരട്ടിയാക്കുമെന്നുമാണ് കണക്കുകൂട്ടൽ.
ചെലവ്
സാമൂഹ്യ സുരക്ഷയ്ക്കായി എൻഎസ്‌എപിയുടെ ഒന്നിലധികം പദ്ധതികൾ പ്രകാരം 31 ദശലക്ഷം ഗുണഭോക്താക്കൾക്കായി മന്ത്രാലയം പ്രതിവർഷം 9,000 കോടി രൂപ ചെലവഴിക്കുന്നുണ്ട്. സുരേഷ് ടെണ്ടുൽക്കർ കമ്മിറ്റി നിർദ്ദേശിച്ച ദാരിദ്ര്യരേഖ ഉപയോഗിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. പ്രായമായവരുടെ എണ്ണം 1951 ൽ 19.8 ദശലക്ഷത്തിൽ നിന്ന് 2001 ൽ 76 ദശലക്ഷമായും 2011 ൽ 103.8 ദശലക്ഷമായും വർദ്ധിച്ചു. 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 2021 ൽ 143 ദശലക്ഷമായും 2026ൽ 173 ദശലക്ഷമായും ഉയരുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
വാർദ്ധക്യ പെൻഷൻ
100% കേന്ദ്ര ധനസഹായമുള്ള എൻഎസ്‌എപി, വയോജനങ്ങൾക്കായി നാല് പെൻഷൻ പദ്ധതികളാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി (ഇഗ്നോപ്സ്) ഉൾപ്പെടുന്നു. ഇതുപ്രകാരം 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് (ബിപിഎൽ) 79 വയസ്സ് വരെ 200 രൂപയും അതിനുശേഷം 500 രൂപയും പ്രതിമാസ പെൻഷനാണ് ലഭിച്ചിരുന്നത്.
വിധവ, വൈകല്യ പെൻഷൻ
ഇന്ദിരാഗാന്ധി ദേശീയ വിധവ പെൻഷൻ പദ്ധതി പ്രകാരം 40-59 വയസ് പ്രായമുള്ള ബിപിഎൽ വിധവകൾക്ക് പ്രതിമാസം 200 രൂപ പെൻഷൻ ലഭിക്കും. ഇന്ദിരാഗാന്ധി ദേശീയ വൈകല്യ പെൻഷൻ പദ്ധതി പ്രകാരം (ഐജിഎൻഡിപിഎസ്) 18-59 വയസ് പ്രായമുള്ള അംഗവൈകല്യങ്ങളുള്ള ബിപിഎൽ വ്യക്തികൾക്ക് പ്രതിമാസം 200 രൂപ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications