ബിപിസിഎലിനും എയർ ഇന്ത്യയ്ക്കും ശേഷം ശാസ്‌ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ സെൻട്രൽ ഇലക്‌ട്രോണിക്‌സും സ്വകാര്യവൽക്കരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. 100 ശതമാനം ഓഹരിയും വിറ്റഴിക്കാനാണ് തീരുമാനം. കമ്പനികൾക്ക് ഇതിനുള്ള താൽപ്പര്യപത്രം മാർച്ച് 16 വരെ സമർപ്പിക്കാം. രണ്ട് ഘട്ടങ്ങളിലായാണ് ഓഹരി വിൽപ്പന നടക്കുക. ഓഹരി വാങ്ങുന്നവർ അത് മൂന്ന് വർഷത്തേക്ക് മറ്റാർക്കും മറിച്ച് വിൽക്കാൻ പാടില്ലെന്ന നിബന്ധന വെച്ചാണ് കേന്ദ്ര സർക്കാർ ഈ പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം നടത്തുന്നത്
ചുരുങ്ങിയത് 50 കോടി രൂപ ആസ്‌തിയുള്ള കമ്പനികൾക്ക് സെൻട്രൽ ഇലക്‌ട്രോണിക്‌സിന്റെ ഓഹരികൾ വാങ്ങാനായി താൽപ്പര്യപത്രം സമർപ്പിക്കാവുന്നതാണ്. റിസർജന്റ് ഇന്ത്യ ലിമിറ്റഡാണ് ഇടപാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉപദേശകർ. ഇടപാടിനുള്ള പ്രക്രിയയെ സ്റ്റേജ് I, സ്റ്റേജ് II എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിക്കുന്നതിലൂടെ അടുത്ത സാമ്പത്തിക വർഷം 2.1 ലക്ഷം കോടി രൂപയുടെ വരുമാനം നേടാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

സോളാർ ഫോട്ടോവോൾട്ടായിക് മേഖലയിലെ ശക്തമായ സാന്നിധ്യമാണ് സെൻട്രൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്. 1977-ൽ ഇന്ത്യയിലെ ആദ്യത്തെ സോളാർ സെൽ വികസിപ്പിച്ചതും സെൻട്രൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡാണ്. 1978-ൽ ആദ്യ സോളാർ പാനലും 1992-ൽ രാജ്യത്തെ ആദ്യ സോളാർ പവർ പ്ലാന്റ് കമ്മീഷൻ ചെയ്‌തതിന്റേയും ബഹുമതി ഇവർക്കുതന്നെ. കൂടാതെ പാസഞ്ചർ ട്രെയ്‌ൻ റൂഫുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ആദ്യത്തെ ക്രിസ്റ്റലൈൻ സോളാർ പാനൽ വികസിപ്പിച്ചതും 2015-ൽ അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കും നിലവാരത്തിനും അനുസരിച്ച് സൗരോർജ്ജ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചതും കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച ഈ പൊതുമേഖലാ സ്ഥാപനമാണ്.


Click it and Unblock the Notifications