കൊവിഡ് 19 പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നില്ലെന്നും ഇവരുടെ ജോലിയും ശമ്പളവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്തയച്ചു. ഇപ്പോഴത്തെ കൊവിഡ് 19 വ്യാപനം ഒരു 'ദുരന്തസാഹചര്യമായി' വിശേഷിപ്പിച്ച്, ലേബര്‍ സെക്രട്ടറി ഹീരാലാല്‍ സമാരിയ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കാണ് കത്തെഴുതിയത്.
ഇത്തരമൊരു വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍, പൊതുഡ, സ്വകാര്യ സംരംഭങ്ങളിലെ എല്ലാ തൊഴിലുടമകള്‍ക്കും അവരുടെ ജീവനക്കാരെ, പ്രത്യേകിച്ച് കാഷ്വല്‍ അല്ലെങ്കില്‍ കരാര്‍ ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതോ വേതനം കുറയ്ക്കുകയോ ആയ നടപടികള്‍ ഒഴിവാക്കാവുന്നതാണെന്നും കത്തില്‍ പറയുന്നു. ഏതെങ്കിലുമൊരു ജീവനക്കാരന് അവധിയെടുക്കുകയാണെങ്കില്‍, ഈ കാലയളവിലെ വേതനത്തില്‍ യാതൊരു കിഴിവുമില്ലാതെ ആ വ്യക്തിയെ ജോലിയില്‍ കണക്കാക്കണം. കൂടാതെ, കൊവിഡ് 19 കാരണം ജോലിസ്ഥലം പ്രവര്‍ത്തനരഹിതമാണെങ്കില്‍, അത്തരം യൂണിറ്റുകളിലെ ജീവനക്കാരെ ഡ്യൂട്ടിയിലാണെന്ന് കണക്കാക്കുമെന്നും ചീഫ് സെക്രട്ടറിമാര്‍ക്കെഴുതിയ കത്തില്‍ ലേബര്‍ സെക്രട്ടറി വ്യക്തമാക്കുന്നു.
പിഎംഎവൈ സിഎല്‍എസ്എസ് പദ്ധതി: ഭവന വായ്പ സബ്സിഡി നേടാന്‍ ദിനങ്ങള്‍ മാത്രം ബാക്കി
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതന വെട്ടിക്കുറവോ ജോലി അവസാനിപ്പിക്കലോ നേരിടേണ്ടി വരില്ലെന്ന് ഉറപ്പുവരുത്താന്‍ സമാനമായ കത്ത് കേന്ദ്ര വ്യവസായ മന്ത്രാലയത്തിനും ലേബര്‍ സെക്രട്ടറി അയച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജീവനക്കാരെ ജോലിയില്‍ നിന്ന് ഒഴിവാക്കുകയോ വേതനം കുറയ്ക്കുകയോ ചെയ്യുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയും ജീവനക്കാരുടെ സാമ്പത്തിക സ്ഥിതി ദുര്‍ബലപ്പെടുത്തുകയും മാത്രമല്ല, പകര്‍ച്ചവ്യാധിയെ നേരിടാനുള്ള അവരുടെ മനോവീര്യം ഇല്ലാതാക്കുകയും ചെയ്യുമെന്നും സമാരിയ എഴുതി.
കോവിഡ്-19 : എയർ കാനഡ 5,000 ജീവനക്കാരെ പിരിച്ചുവിടും
നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ വേതനവും ജോലിയും സംരക്ഷിക്കാന്‍ ദില്ലി, മഹാരാഷ്ട്ര എന്നീ രണ്ടു സംസ്ഥാനങ്ങളെങ്കിലും ഇതിനകം തൊഴിലുടമകളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സമാന ആവശ്യം തന്നെയാണ് വിവിധ ട്രേഡ് യൂണിയനുകളും ഉന്നയിക്കുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ എല്ലാ കരാര്‍, കാഷ്വല്‍, ഔട്ട്സൊഴ്സ് ജീവനക്കാരുടെയും വേതനം പതിവുപോലെ നല്‍കേണ്ടതാണെന്ന് എല്ലാ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളെയും അനുബന്ധ സ്ഥാപനങ്ങളെയും ധനമന്ത്രാലയം അറിയിച്ചു.