ഐഎസ്ആർഒ വിട്ട റോക്കറ്റ് പോലെ മുകളിലേക്ക് കുതിച്ച് പായുകയാണ് സ്വർണവില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയിലാണ് നിലവിൽ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ഒരു ഗ്രാമിന് 125 രൂപ ഉയർന്ന് 10,110 രൂപയായി. ഒരു പവന് 1,000 രൂപ ഉയർന്ന് 80,880 രൂപയാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,01,100 രൂപ വേണം. വരും ദിവസങ്ങളിലും വില ഉയർന്നാൽ ആഭരണപ്രേമികളുടെ കീശ കീറും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
ഡോളറിനെതിരെ രൂപ കൂപ്പുകുത്തിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിച്ചു. കൂടാതെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ചലനങ്ങള്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ താരിഫ് നിലപാടുകള്‍, യുക്രെയ്‌ന്‍ -റഷ്യ യുദ്ധ തുടര്‍ച്ച എന്നിവയും സ്വര്‍ണ വിലയുടെ കുതിപ്പിന് കാരണമാകുന്നുണ്ട്.സ്വർണവില കത്തിക്കയറുമ്പോഴും വിൽപ്പനയിൽ കുറവില്ല എന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. ദിവസവും മികച്ച വിൽപ്പനയാണ് നടക്കുന്നത്.
മണ്ണിനടിയിലെ മാണിക്യം
മണ്ണിനടിയിൽ നിന്നും കുഴിച്ചെടുത്ത് സംസ്കരിച്ചാണ് ശുദ്ധമായ സ്വർണം ഉണ്ടാക്കുന്നത് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ ലോകത്തിലെ മുഴുവൻ മനുഷ്യർക്കും ആവശ്യമായ സ്വർണം ഭൂമിക്കടിയിലുണ്ടാകുമോ എന്നത് വലിയ ചോദ്യമാണ്. ഇന്ത്യയില്‍ രാജസ്ഥാനിലും ഒഡീഷയിലും വന്‍ തോതില്‍ തന്നെ സ്വര്‍ണ നിക്ഷേപമുണ്ടെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ഇന്ത്യയിലെ പ്രധാന സ്വര്‍ണ ഖനികളിലൊന്ന് കര്‍ണാടകയിലെ റായ്ചൂര്‍ ജില്ലയിലെ ഹുട്ടി ഗോള്‍ഡ് മൈന്‍ ആണ്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് (കെജിഎഫ്), ഗദക് സ്വര്‍ണ ഖനികളും കര്‍ണാടകയിലാണ്. ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലും സ്വര്‍ണ ഖനിയുണ്ട്. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ രാംഗിരി, ചിഗര്‍ഗുണ്ട-ബിസനാതം സ്വര്‍ണ ഖനികള്‍ പ്രശസ്തമാണ്. ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയിലാണ് പറാസി സ്വര്‍ണ ഖനി.

ചൈനീസ് സ്വർണം
നമ്മുടെ അയൽ രാജ്യങ്ങളിലും കോടികളുടെ സ്വർണനിക്ഷേപമുണ്ട്. ചൈനയിലാണ് ഏറ്റവും കൂടുതൽ. ഇന്ത്യയെ അപേക്ഷിച്ച് ഓരോ വര്‍ഷവും ചൈന കുഴിച്ചെടുക്കുന്നത് ലക്ഷക്കണക്കിന് കിലോ സ്വര്‍ണമാണ്. മരുഭൂമികള്‍, നദീതടങ്ങള്‍, പര്‍വതങ്ങള്‍, പീഠഭൂമികള്‍ എന്നിങ്ങനെയുള്ള ഭൂപ്രകൃതിയാല്‍ വൈവിധ്യം നിറഞ്ഞതാണ് ചൈന. അതുകൊണ്ടുതന്നെ കൂടുതൽ സ്വർണനിക്ഷേപം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ചൈനയിലെ ഹെനാന്‍ പിങ്ജിയാങ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ നിക്ഷേപമുള്ളത്.
ആഗോളതലത്തിലെ സ്വര്‍ണ ഖനനത്തിന്‍റെ ഏകദേശം 11 ശതമാനവും ചൈനയുടേതാണ്. 83 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ചൈനയിലെ സ്വര്‍ണ നിക്ഷേപത്തിന്റെ വിലമതിപ്പ്. 2024ല്‍ 380 മെട്രിക് ടണ്‍ സ്വര്‍ണമാണ് ചൈന ഉത്പാദിപ്പിച്ചത്. അതായത് 3,80,000 കിലോഗ്രാം സ്വര്‍ണം ഉത്പാദിപ്പിക്കാന്‍ ചൈനയ്ക്ക് സാധിച്ചു. ഇത് എത്ര രൂപയുടെ സ്വർണുണ്ടാകുമെന്ന് ആലോചിച്ച് നോക്കിയാൽ തന്നെ തല കറങ്ങും.
പാകിസ്ഥാനും ലോട്ടറി
സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ്റെ കണക്ക് പ്രകാരം രാജ്യത്തെ സ്വർണ ശേഖരം 5.43 ബില്യൺ ഡോളറാണ്. 2024 ഡിസംബറിലെ കണക്കാണിത്. ഇക്കഴിഞ്ഞ മാർച്ചിൽ പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയിൽ വൻ സ്വർണശേഖരം കണ്ടെത്തിയിരുന്നു. ഏകദേശം 80,000 കോടി രൂപ വിലമതിക്കുന്ന വലിയ സ്വർണ്ണ ശേഖരമാണ് കണ്ടെത്തിയത്.


Click it and Unblock the Notifications