രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ-അറ്റകുറ്റപ്പണിശാലയായ കൊച്ചിൻ ഷിപ്പ്‌യാര്‍ഡിന്റെ വിദേശ കയറ്റുമതി ഓർഡറുകളിൽ വർധനവ്. 372 കോടി രൂപയുടെ അധിക ഓർഡറുകളാണ് കഴിഞ്ഞ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഡിസംബർ മാസമായപ്പോഴേക്കും ഉയർന്നിരിക്കുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കൊച്ചിൻ ഷിപ്പ്‌യാര്‍ഡ് ഏറ്റവും പുതിയ കണക്കുകൾ പ്രതിബാധിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ പുതിയ ഓർഡറുകളുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ തന്നെ 9000 കോടി രൂപയുടെ അധിക ഓർഡറുകളും കപ്പൽശാലയ്ക്ക് ലഭിക്കാനുള്ള സാധ്യതകളേറെയാണ്.
സെപ്റ്റംബറിലെ കണക്കനുസരിച്ച് 2316 കോടി രൂപയുടെ ഓർഡറുകളാണ് യൂറോപ്യൻ ഉപഭോക്താക്കളിൽ നിന്ന് കൊച്ചിൻ ഷിപ്പ്‌യാര്‍ഡിന് ഉണ്ടായിരുന്നത്. ലോകത്തെ തന്നെ ആദ്യ സീറോ എമിഷൻ കണ്ടെയ്നർ വെസലുകളുൾപ്പടെ 8 വിവിധോദ്ദേശ്യ കപ്പലുകളാണ് ഈ ഓർഡർ തുകയിൽ കപ്പൽശാലയിൽ നിർമാണത്തിലുണ്ടായിരുന്നത്. ഡിസംബറിലെ കണക്കനുസരിച്ച് വിദേശ കയറ്റുമതി ഓർഡറുകൾ 2688 കോടി രൂപയായി വർധിച്ചുവെന്ന് കപ്പൽശാല തന്നെ വ്യക്തമാക്കുന്നു.

അതേസമയം കൊച്ചിൻ കപ്പൽശാലയുടെ ആകെ ഓർഡർ മൂല്യത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ മാസത്തിൽ 22000 കോടി രൂപയുടെ ഓർഡറുകളുണ്ടായിരുന്നടുത്ത് ഡിസംബർ ആകുമ്പോഴേക്കും 500 കോടി കുറഞ്ഞ് 21500 കോടി രൂപയായി. പ്രതിരോധ ഓർഡർ മൂല്യത്തിലും ആഭ്യന്തര വാണിജ്യ ഓർഡറിലും ഇടിവ് രേഖപ്പെടുത്തിയ സാഹചര്യം ഉറ്റുനോക്കുകയാണ് സാമ്പത്തിക വിദഗ്ധരും ഓഹരി വിപണിയും. സെപ്റ്റംബറിൽ 16685 കോടി രൂപയുടെ പ്രതിരോധ ഓർഡറുകളുണ്ടായിരുന്നടുത്ത് ഡിസംബറിൽ 16064 കോടി രൂപയുടെ ഓർഡറുകൾ മാത്രമാണുള്ളത്. 1308 കോടി രൂപയുടെ വാണിജ്യ ഓർഡറുകൾ ഡിസംബറിൽ 1260 കോടി രൂപയായും കുറഞ്ഞു.
ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വിലയും താഴേക്ക് പതിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 3.10 ശതമാനത്തിന്റെ കുറവാണ് ഓഹരി വിലയിലുണ്ടായത്. 883.15 രൂപയിലാണ് കൊച്ചിൻ ഷിപ്പ്‌യാര്‍ഡ് ഓഹരികൾ വ്യാപാരം നടക്കുന്നത്. അതേസമയം, പ്രതീക്ഷയിൽ നിക്ഷേപകരുള്ളത്. 22806 കോടി രൂപയാണ് കൊച്ചിൻ ഷിപ്പ്‌യാര്‍ഡിന്റെ മാർക്കറ്റ് ക്യാപ് അഥവ വിപണിമൂല്യം. കഴിഞ്ഞ ഒരു വർഷത്തിനിടെ 260 ശതമാനം നേട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം മാത്രം നിക്ഷേപകർക്ക് 30 ശതമാനം നേട്ടം കമ്പനി സമ്മാനിച്ചു. ഡിസംബര്‍ പാദത്തില്‍ 121.4 ശതമാനം വളര്‍ച്ചയോടെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 244.4 കോടി രൂപയുടെ സംയോജിതലാഭം നേടിയിരുന്നു. ഓഹരി ഒന്നിന് 3.50 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിരുന്നു. ലാഭവിഹിതത്തിന് ശേഷം 945 രൂപ വരെ എത്തിയ ഓഹരിമൂല്യം പിന്നീടാണ് താഴേക്ക് പോയത്.
അതേസമയം വരും ദിവസങ്ങളിൽ കൂടുതൽ ഓർഡറുകൾ പ്രതീക്ഷിക്കുന്നുണ്ട് കമ്പനി. 9000 കോടി രൂപയുടെ അധിക ഓർഡറുകൾ സംബന്ധിച്ച് ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഇത് ഏകദേശം ഉറപ്പായ ഓർഡറുകളുമാണ്. മറ്റൊരു 84,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൂടി സ്വന്തമാക്കാനുള്ള നടപടിക്രമങ്ങളും ചര്‍ച്ചകളും പുരോഗമിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനെയും പ്രതീക്ഷയോടെ നോക്കികാണുകയാണ് നിക്ഷേപകരും ഓഹരി വിപണിയും.


Click it and Unblock the Notifications