കേരം തിങ്ങും നാടാണ് കേരളമെങ്കിലും 2026-ന്‍റെ തുടക്കം കേര കർഷകർക്ക് അത്ര നല്ലതല്ല. കാരണം സംസ്ഥാനത്ത് നാളികേര വില താഴേക്ക് വീഴുകയാണ്. ഡിസംബറിൽ ഒരുകിലോ തേങ്ങയുടെ വില 85 രൂപവരെ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ വില 55 രൂപയിലേക്ക് വീണു. തേങ്ങയുടെ വില വരും ദിവസങ്ങളിലും താഴേക്ക് പോകാനാണ് സാധ്യത എന്നാണ് വ്യാപാരികൾ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ അത് കർഷകർക്ക് വലിയ തിരിച്ചടിയാകും.
വില കുറയാൻ കാരണം
ചെറുകിട വിപണിയിലടക്കം തേങ്ങ ധാരാളം എത്തുന്നതാണ് വിലയെ താഴേക്ക് വീഴ്ത്തുന്നത്. സീസൺ ആകുന്നതോടെ വരവ് ഇനിയും വർധിക്കും. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് കൂടിയതും വിലയിടിവ് കാരണമായിട്ടുണ്ട്. ഈ സംസ്ഥാനങ്ങൾക്ക് പുറമെ ഇന്തോനേഷ്യയില്‍ നിന്നും കേരളത്തിലേക്ക് നാളികേരമെത്തുന്നുണ്ട്. കൊപ്ര വിലയും കുറഞ്ഞു. ക്വിന്റലിന് 9,000 രൂപയുണ്ടായിരുന്ന കൊപ്ര 2025ല്‍ ഓണക്കാലത്ത് 27,000 രൂപയിലേക്കാണ് കുതിച്ചത്. എന്നാല്‍ നിലവില്‍ 20,000 രൂപയാണ് വില. അത് ഇനിയും താഴ്‌ന്നേക്കാം.
അഞ്ച് വർഷത്തിലേറെയായി 23 മുതൽ 26 വരെയായിരുന്നു പച്ചത്തേങ്ങ വില. 2024ലെ ഓണത്തിന് മുൻപ് അത് 39ൽ എത്തി. പിന്നീടും വർധിച്ച് വില 47ൽ എത്തിയ സമയത്ത് കടകളിലേക്ക് തേങ്ങയുടെ ഒഴുക്കുണ്ടായി. അതോടെ വില 40തിലേക്ക് താഴ്ന്നു. പിന്നീട് തേങ്ങ കിട്ടാനില്ലാത്ത അവസ്ഥ വന്നതോടെ 2025 മാർച്ച് മാസത്തോടെ വില സർവകാല റെക്കോർഡുകളും ഭേദിക്കുകയായിരുന്നു.

വെളിച്ചെണ്ണ വില കുറഞ്ഞു
തേങ്ങാ വില കുറഞ്ഞതോടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയും കുറഞ്ഞു. കേര കർഷകർക്ക് തിരിച്ചടിയായെങ്കിലും വീട്ടമ്മമാർക്ക് ആശ്വാസമാണ്. കാരണം നിലവിൽ 320-340 രൂപയിക്ക് 1 ലിറ്റർ വെളിച്ചെണ്ണ കിട്ടും. ലിറ്ററിന് 500 രൂപയ്ക്ക് മുകളിലെത്തി കഴിഞ്ഞ ഓണക്കാലത്ത് വെളിച്ചെണ്ണയുടെ വില റെക്കോർഡിട്ടിരുന്നു. മറ്റ് ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി നികുതി വര്‍ധിച്ചതും നേരത്തെ വെളിച്ചെണ്ണയുടെ വില വര്‍ധിക്കാന്‍ വഴിവെച്ചിരുന്നു. എന്നാല്‍ ആഗോളതലത്തിലെ ഉത്പാദനം വര്‍ധിക്കുന്നത് വില കുറയാന്‍ സഹായിക്കുമെന്ന് ലോകബാങ്ക് വ്യക്തമാക്കി.
തേങ്ങ, കൊപ്ര ഇറക്കുമതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെളിച്ചെണ്ണ മില്ലുടമകൾ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് തേങ്ങ ഉത്പാദനത്തിൽ മുന്നിലുള്ളത്. ഈ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി നടത്തി വില പിടിച്ചുനിർത്തണമെന്നാണ് വ്യാപാരികൾ മുൻപ് ആവശ്യപ്പെട്ടത്.
അടക്കയ്ക്ക് ഡിമാൻഡ്
നാളികേരത്തിന് വില കുറയുമ്പോൾ കവുങ്ങ് കർഷകർ പ്രതീക്ഷയിലാണ്. വ്യാവസായിക ആവശ്യങ്ങളിൽ കാർഷിക വസ്തുവായ അടയ്ക്കയ്ക്ക് ഡിമാന്റ് വർദ്ധിച്ചിട്ടുണ്ട്. ഇതോടെ കൊട്ടടയ്ക്കയുടെ വിലയും കുതിക്കുകയാണ്. അടക്കയുടെ വില 495 - 510 രൂപയിലെത്തി. മേൽത്തരം പഴയ കൊട്ടടയ്ക്ക കിലോയ്ക്ക് 100 രൂപയോളം വർദ്ധിച്ചു. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 450 രൂപ വരെ ഉയർന്ന വില കൂപ്പുകുത്തിയതോടെ കർഷകർ നിരാശയിലായിരുന്നു. പുതിയ അടയ്ക്കയുടെ വില ക്വിന്റലിന് 40,000- 50,000 വരെ എത്തി. കിലോയ്ക്ക് 400 രൂപവരെ ലഭിക്കുന്നു.


Click it and Unblock the Notifications