തൃശൂരിൽ നിന്ന് കോടികൾ പറ്റിച്ച വാർത്തയ്ക്കൊപ്പമാണ് കണ്ണൂരിലും നിക്ഷേപ തട്ടിപ്പിന്റെ വാർത്ത പുറത്തു വന്നത്. രണ്ട് സംഭവങ്ങളിലുമായി തന്നെ കോടികണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നത്. മോഹന വാഗ്ദാനങ്ങൾ നൽകി സാധാരണക്കാരൻ മുതൽ പണക്കാരെ വരെ ആകർഷിക്കാൻ സാധിക്കുന്ന തരത്തിലാണ് തട്ടിപ്പു കമ്പനികളുടെ പ്രവർത്തനം.
കമ്പനി ഉടമകളുടെ ഇമേജ് ബിൽഡപ്പും ക്യാൻവാസിംഗും കണ്ട് മാത്രം ലക്ഷകണക്കിന് രൂപയാണ് പലരും നിക്ഷേപം നടത്തിയത്. നിക്ഷേപകരുടെ അറിവില്ലായ്മ തന്നെയാണ് ഇവിടെ തട്ടിപ്പു സംഘം ചൂഷണം ചെയ്തത്. പൊതുവെ ഇത്തരം തട്ടിപ്പ് നിക്ഷേപ കമ്പനികൾ ജനങ്ങളെ ആകർഷിക്കാൻ മുന്നോട്ട് വെയ്ക്കുന്ന വാഗ്ദാനങ്ങളിൽ നിന്ന് തന്നെ ഇവയുടെ സ്വഭാവം വ്യക്തമായി മനസിലാക്കാൻ സാധിക്കും. നിക്ഷേപ തട്ടിപ്പുകളുടെ പൊതു സ്വഭാവങ്ങളാണ് ചുവടെ വിശദമാക്കുന്നത്.
ഉയര്‍ന്ന റിട്ടേണ്‍ കുറഞ്ഞ റിസ്‌ക്
നിക്ഷേപ തട്ടിപ്പുകള്‍ സാധാരണകാരെ വീഴ്ത്തുന്നത് പണത്തിന് ഉയര്‍ന്ന സുരക്ഷയും ഉയര്‍ന്ന റിട്ടേണും വാഗ്ദാനം ചെയ്താണ്. നിക്ഷേപത്തില്‍ റിസ്‌കും റിട്ടേണും വിപരീത ദിശയിലാണ്. റിസ്‌കെടുക്കാതെ ഒരു നിക്ഷേപവും ഉയര്‍ന്ന ആദായം നല്‍കുന്നില്ല. റിസ്ക് കുറയുമ്പോൾ ആദായവും കുറയും.
ഗ്യാരണ്ടിയോടെ ഉയര്‍ന്ന ആദായം നല്‍കുന്ന നിക്ഷേപങ്ങളും അസാധ്യമായ കാര്യമാണ്. നിക്ഷേപിച്ച തുകയുടെ 1%-5% വരെ ദിവസ വരുമാനം, ചുരുങ്ങിയ കാലം കൊണ്ട് നിക്ഷേപം ഇരട്ടിയാകും തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കുന്ന കമ്പനികളാണെങ്കില്‍ നിക്ഷേപിക്കാതിരിക്കുന്നതാണ് ബുദ്ധി.
12 ശതമാനത്തിന് മുകളില്‍ വാര്‍ഷിക ആദായം വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളെ സൂക്ഷിക്കണം. ഇക്വിറ്റികളിലെ ദീര്‍ഘകാല നിക്ഷേപങ്ങളാണ് 12 ശതമാനത്തിന് മുകളില്‍ ആദായം നല്‍കാന്‍ ശേഷിയുള്ളത്. ദീര്‍ഘകാലടിസ്ഥാനത്തില്‍ ഇക്വിറ്റിയേക്കാള്‍ ആദായം നല്‍കുന്ന നിക്ഷേപങ്ങളില്ല. ഇതോടൊപ്പം നിക്ഷേപം ഇരട്ടിയാകാനും സമയമെടുക്കും എന്ന കാര്യം നിക്ഷേപകന്‍ മനസിലാക്കണം. 12 ശതമാനം ആദായം ലഭിച്ചാല്‍ പോലും 6 വര്‍ഷം ആവശ്യമാണ് നിക്ഷേപം ഇരട്ടിയാകാന്‍.
ബിസിനസ് മോഡല്‍
കമ്പനിയുടെ ബിസിനസ് മോഡല്‍ മനസിലാക്കാതെ ഒരിടത്തും നിക്ഷേപിക്കാന്‍ പാടില്ല. തട്ടിപ്പു സംഘങ്ങളാണെങ്കില്‍ നിക്ഷേപകരെ ആശയകുഴപ്പത്തിലാക്കാന്‍ സങ്കീര്‍ണമായ രീതിയിലാണ് ബിസിനസ് രീതി അവതരിപ്പിക്കുന്നത്. താരതമ്യം ചെയ്യാന്‍ സാധിക്കാത്തതോ ബിസിനസ് മോഡല്‍ മനസിലാക്കൻ സാധിക്കാത്തതോ ആയ കമ്പനികളില്‍ നിക്ഷേപം നടത്തേണ്ടതില്ല. കമ്പനിയുടെ പ്രമോട്ടര്‍മാരുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കും. കമ്പനിയുടെ ട്രാക്ക് റെക്കോര്‍ഡും പ്രവര്‍ത്തനവും ഇത്തരത്തില്‍ വിലയിരുത്താം. നിക്ഷേപിക്കാൻ പോകുമ്പോൾ എവിടെ നിന്നാണ് നിങ്ങളുടെ പണത്തിന് ആദായം ലഭിക്കുന്നതെന്ന് വ്യക്തമായി അറിഞ്ഞിരിക്കണം.
പുതിയ അംഗങ്ങളെ ചേര്‍ത്താല്‍ കമ്മീഷന്‍
ഒരാളെ തട്ടിപ്പിലേക്ക് എത്തിച്ചാല്‍ കമ്പനികള്‍ അധിക പണിയെടുക്കാതെ കൂടുതല്‍ പേരെ എത്തിക്കാനുള്ള തന്ത്രമാണ് കമ്മീഷൻ. പുതുതായി നിക്ഷേപകരെ ചേർക്കുന്നതിന് കമ്മീഷൻ ലഭിക്കും. ഇതോടെ പദ്ധതിയില്‍ ചേര്‍ന്നവരുടെ ബന്ധുക്കളെയും സുഹൃത്തുകളെയും കമ്പനിയുടെ നിക്ഷേപത്തിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു. ഉയര്‍ന്ന ആദായവും ഉയര്‍ന്ന കമ്മീഷനും കുറഞ്ഞ റിസ്‌കും വാ്ഗ്ദാനം ചെയ്യുന്നത് തട്ടിപ്പിന്റെ സൂചനയാണ്.
കമ്പനി രേഖകൾ
കമ്പനിയുടെ വിശ്വാസ്യത ബോധിപ്പിക്കാനുള്ള വഴികളിലൊന്നാണ് പ്രമുഖരൊപ്പമുള്ള ചിത്രങ്ങളും കമ്പനിയുടെ രേഖകളും. തട്ടിപ്പു കമ്പനികള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും മറ്റു സര്‍ക്കാര്‍ അനുവദിക്കുന്ന രേഖകളും കാണിച്ച് ജനങ്ങളുടെ വി്ശ്വാസ്യത നേടിയെടുക്കാന്‍ ശ്രമിക്കാറുണ്ട്. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഇന്‍കോര്‍പര്‌റേഷന്‍ സര്ട്ടിഫിക്കറ്റ് ലഭിക്കും. ഇത് കണക്കിലെടുത്ത് നിക്ഷേപിക്കുന്നത് തെറ്റായ തീരുമാനമാണ്.
ആരാണ് നിയന്ത്രിക്കുന്നത്
നിയമപരമായ നിക്ഷേപങ്ങൾക്കെല്ലാം റെഗുലേറ്ററി സ്ഥാപനങ്ങളുണ്ടാകും. ഓഹരി വിപണിയും മ്യൂച്വൽ ഫണ്ടുകളും സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നവയാണ്. ബാങ്ക് നിക്ഷേപങ്ങൾ പൂർണമായും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രിക്കുന്നു. ഇൻഷൂറൻസ് റെഡുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇൻഷൂറൻസ് സ്കീമുകൾ നിയന്ത്രിക്കുന്നത്.
ഇത്തരത്തിൽ നിങ്ങളുടെ പണം നിക്ഷേപിക്കുമ്പോൾ ആരാണ് റെഗുലേറ്ററി അതോറിറ്റി എന്ന് അറിഞ്ഞിരിക്കണം. റെഗുലേറ്ററിക്ക് കീഴിലുള്ള നിക്ഷേപങ്ങളിൽ തട്ടിപ്പു നടന്നാൽ റെഗുലേറ്ററി അതോറിറ്റിക്ക് പരാതി നൽകാൻ സാധിക്കും.


Click it and Unblock the Notifications