ഇന്നത്തെ കാലത്ത് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നത് കൂടി വരികയാണ്. ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങൾ, വസ്ത്രങ്ങൾ തൊട്ട് എല്ലാം ഓൺലൈനിൽ വില കുറവിൽ കിട്ടുമ്പോൾ ഉപഭോക്താക്കൾ ഇ-കോമേഴ്സ് വെബ്സൈറ്റിലേക്ക് ചേക്കേറുന്നത് സ്വാഭാവികം. എന്നാൽ ഇ-കോമേഴ്സ് സൈറ്റുകളിലെ വാങ്ങലുകളിൽ നേരിടുന്ന പ്രധാന പ്രശ്നം കൃത്യമായ സമയത്തെ ഡെലിവറിയും കൃത്യമായ സാധനങ്ങളുടെ ഡെലിവറിയുമാണ്. ഫോൺ ഓർഡർ ചെയ്തവർക്ക് ഇഷ്ട ലഭിച്ച വാർത്തകളടക്കം പല തവണ ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ കെടുകാര്യസ്ഥത തുറന്നു കാട്ടിയിട്ടുണ്ട്. ഇതിന് സമാനമായ മറ്റൊരു സംഭവമാണ് ഇപ്പോൾ ബംഗളൂരുവിൽ നിന്ന് വരുന്നത്. ഇവിടെ ഫ്ളിപ്കാർട്ടാണ് പ്രതി. പണം നൽകി ഓർഡർ ചെയ്തിട്ടും ഉപഭോക്താവിന് ഫോൺ എത്തിച്ചു നൽകാത്തതിനാണ് ഫ്ളിപ്കാർട്ടിന് പണി കിട്ടിയത്.
കിട്ടിയത് മുട്ടൻ പണി
12,499 രൂപയുടെ മൊബൈല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുകയും മുഴുവന്‍ തുക അടയ്ക്കുകയും ചെയ്ത വ്യക്തിക്ക് ഫോണ്‍ ഡെലിവറി നല്‍കാത്തതിനെ തുടര്‍ന്ന് ഫ്‌ളിപ്കാര്‍ട്ടിന് പിഴയിട്ടുകയാണ് ചെയ്തത്. ബംഗളൂരു അര്‍ബന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഫ്‌ളിപ്കാര്‍ട്ടിനെതിരെ നടപടിയെടുത്തത്. ബംഗളൂരു രാജാജി നഗര്‍ സ്വദേശിയായ ദിവ്യശ്രീയാണ് പരാതിക്കാരി.
2022 ജനുവരി 15നാണ് ഇവര്‍ ഫ്‌ളിപ്കാർട്ടിൽ നിന്ന് മൊബൈൽ ഫോണ്‍ ബുക്ക് ചെയ്തത്. മുഴുവൻ തുകയും മുൻകൂട്ടി പണമടച്ച ശേഷം തൊട്ടടുത്ത ദിവസമാണ് ഡിലവറി പറഞ്ഞിരുന്നത്. മുഴുവന്‍ പണം അടച്ചിരുന്നെങ്കിലും പറഞ്ഞ ദിവസവും അതിന് ശേഷമുള്ള ദിവസങ്ങളിലും ഫോണ്‍ ഡെലവിവറി ചെയ്തില്ല. പല തവണ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടിടും നടപടിയുണ്ടായില്ല. ഇതേ തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതിയുമായി എത്തിയത്.
Also Read: ഒറ്റതവണ പണമടച്ചാൽ 5 വർഷത്തേക്ക് മാസ വരുമാനം ഉറപ്പിക്കാം; അറിയാം ഈ എസ്ബിഐ പദ്ധതി
പിഴ ഇങ്ങനെ
മൊബൈൽ ഫോൺ തുകയായ 12,499 രൂപയും ഇതിന്റെ 12 ശതമാനം വാർഷിക പലിശയും 20,000 രൂപ പിഴയും 10,000 രൂപ നിയമപരമായ ചെലവുകള്‍ക്കും നല്‍കണമെന്നാണ് അതോറിറ്റി ഉത്തരവിൽ പറയുന്നത്. കമ്മീഷന്‍ ചെയര്‍പേഴ്‌സണായ എം ശോഭ, അംഗം രേണുകദേവി ദേശ്പാണ്ഡേ എന്നിവരാണ് ഫ്ളിപ്കാർട്ടിനെതിരെ വിധി പറഞ്ഞത്. ഫ്‌ളിപ്കാര്‍ട്ട് സേവനത്തിന്റെ കാര്യത്തില്‍ തികഞ്ഞ അനാസ്ഥ കാണിക്കുകയും ധാർമികമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ പിന്തുടരുകയും ചെയ്തതായി ഉത്തരവില്‍ പറയുന്നു.
കൃത്യസമയത്ത് ഫോണ്‍ നല്‍കാത്തതിനാല്‍ ഉപഭോക്താവിന് സാമ്പത്തിക നഷ്ടവും മാനസിക ആഘാതവും ഉണ്ടായിട്ടുണ്ടെന്നും ഉത്തരവ് വ്യക്തമാക്കുന്നു. കോടതി നോട്ടീസ് അയച്ചിട്ടും കമ്പനി പ്രതിനിധിയെ കമ്മീഷനിലേക്ക് അയച്ചില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി.
എങ്ങനെ പരാതി നൽകാം
ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്നവരാണെങ്കിൽ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ പരാതി നൽകാം. പരാതി വെള്ളക്കടലാസിൽ എഴുതി നൽകുകയോ ഓൺലൈൻ ആയി സമർപ്പിക്കുകയോ ചെയ്യാം. നേരിട്ടോ പോസ്റ്റ് വഴിയോ പരാതി ഫയൽ ചെയ്യാം. പരാതി സമർപ്പിക്കുന്നതിന് മുമ്പ് നിങ്ങൾ എതിർകക്ഷിക്ക് വ്യക്തിപരമോ നിയമപരമോ ആയ അറിയിപ്പ് നൽകേണ്ടതുണ്ട്. പരാതിക്കൊപ്പം പരാതിയുടെ നാല് കോപ്പികൾ ഫയൽ ചെയ്യേണ്ടതുണ്ട്.
കൂടാതെ കൂടുതൽ എതിർകക്ഷികൾ ഉണ്ടെങ്കിൽ ഓരോ എതിർ കക്ഷിക്കും അധിക പകർപ്പുകളും വെക്കണം. പരാതിക്കാരന്റെ വിലാസം എതിർകക്ഷിയുടെ (കച്ചവടക്കാരൻ/സേവനദാതാവ്) വിലാസം എന്നിവ രേഖപ്പെടുത്തിയിരിക്കണം. ഉത്പന്നം വാങ്ങിയതിന്റെ വിശദവിവരങ്ങൾ പരാതിയിൽ രേഖപ്പെടുത്തണം.
വാങ്ങിയ സാധനത്തിന്റെ വില 5 ലക്ഷം രൂപ വരെ ആണെങ്കിൽ പരാതിയോടൊപ്പം ഫീസ് അടക്കേണ്ടതില്ല. 5 ലക്ഷം മുതൽ 10 ലക്ഷത്തിന് താഴെവരെയുള്ളതിന് 200 രൂപയും 10 ലക്ഷം മുതൽ 20 ലക്ഷത്തിന് താഴെ വരെയുള്ളതിന് 400 രൂപയും ഫീസ് നൽകണം. 20 ലക്ഷത്തിന് മുകളിൽ 50 ലക്ഷം വരെ 1000 രൂപയും, 1 കോടി വരെ 2000 രൂപയും അടയ്ക്കണം.