കൊറോണ വൈറസ് ഭീതിയെ തുടർന്ന് ആഗോള വിപണികളിൽ ഇന്ന് ബെഞ്ച്മാർക്ക് സൂചികകൾ രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. 2008 ലെ ലോക സാമ്പത്തിക പ്രതിസന്ധി ദിനങ്ങൾക്ക് ശേഷമുള്ള ഏറ്റവും മോശമായ സ്ഥിതിയാണ് ഇപ്പോഴുള്ളത്. കൊറോണ വൈറസ് വളരെ വേഗം വ്യാപിക്കുന്നതുതാണ് നിക്ഷേപകരെ ഓഹരികൾ വിറ്റഴിക്കാൻ പ്രേരിപ്പിക്കുന്നത്. സെൻസെക്സ് 1111 പോയിൻറ് അഥവാ 2.8 ശതമാനം ഇടിഞ്ഞ് അഞ്ച് മാസത്തെ താഴ്ന്ന നിലയിൽ 38,630 പോയിന്റിലാണ് എത്തിയിരിക്കുന്നത്.

ടെക് മഹീന്ദ്ര (5% ഇടിവ്), ടാറ്റാ സ്റ്റീൽ, ടാറ്റ ഫിനാൻസ്, എച്ച്സിഎൽ ടെക് (4% വീതം ഇടിവ്) എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ ഇടിഞ്ഞത്. നിഫ്റ്റി 50 സൂചിക 325 പോയിൻറ് അഥവാ 2.8 ശതമാനം ഇടിഞ്ഞ് 11,308 ലെവലിൽ എത്തി. എല്ലാ നിഫ്റ്റി മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ്. നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഐടി, നിഫ്റ്റി റിയൽറ്റി സൂചികകൾ മൂന്ന് ശതമാനം വീതം ഇടിഞ്ഞു. എൻഎസ്‌ഇയിൽ 271 ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. വിപ്രോ, ഫ്യൂച്ചർ കൺസ്യൂമർ, ഹീറോ മോട്ടോകോർപ്പ്, ഫ്യൂച്ചർ റീട്ടെയിൽ, എ ബി ബി ഇന്ത്യ, ബന്ദൻ ബാങ്ക് എന്നിവ എൻഎസ്‌ഇയിൽ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ഓഹരികളാണ്.
ബിഎസ്ഇ മിഡ്കാപ്പ് സൂചിക 426 പോയിൻറ് അഥവാ 2.83 ശതമാനം ഇടിഞ്ഞു. എസ് ആന്റ് പി ബിഎസ്ഇ സ്മോൾകാപ്പ് സൂചിക 408 പോയിന്റ് അഥവാ 2.87 ശതമാനം ഇടിഞ്ഞു. എൻടിപിസി, ഡോ. റെഡ്ഡിസ് ലബോറട്ടറി, ഐടിസി, ഇൻഡസ് ഇൻഡ് ബാങ്ക്, അൾട്രാടെക് സിമൻറ് എന്നിവയാണ് എൻഎസ്‌ഇയിൽ മികച്ച നേട്ടമുണ്ടാക്കുന്നത്. എന്നാൽ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, വേദാന്ത, ബജാജ് ഫിനാൻസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവ കനത്ത നഷ്ടം നേരിട്ടു കൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ രൂപയുടെ മൂല്യം 38 പൈസ കുറഞ്ഞ് ഡോളറിന് എതിരെ 71.93 എന്ന നിലയിലെത്തി. കഴിഞ്ഞ ദിവസം ഇത് 71.55 ആയിരുന്നു.


Click it and Unblock the Notifications