കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരുന്നുകള്‍ക്ക് ക്ഷാമമുണ്ടാകുമോയെന്ന ആശങ്കയ്ക്ക് വിട. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 12 ശതമാനം വളര്‍ച്ചയാണ് ഫെബ്രുവരി മാസം ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം രേഖപ്പെടുത്തിയത്. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷനിലെ കമ്പനികളാണ് ആഭ്യന്തര വില്‍പ്പനയുടെ 57 ശതമാനവും ഇന്ത്യയില്‍ നിന്നുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതിയുടെ 80 ശതമാനവും ചെയ്യുന്നത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ 17.9 ശതമാനവും ആന്റി ഇന്‍ഫെക്ടീവ് മരുന്നുകള്‍ 14.1 ശതമാനവും ഹൃദ്രോഗ മരുന്നുകള്‍ 13.3 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. നോവല്‍ കൊറോണ വൈറസിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ഇന്ത്യ സജ്ജമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നത്.
ഇന്‍വെന്‍ട്രി ലെവല്‍ (ചരക്കുപട്ടിക) പ്രകാരം വ്യവസായത്തില്‍ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. എങ്കിലും ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ജനുവരി മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെബുവരിയില്‍ രണ്ട് ദിവസം മാത്രമാണ് ഇന്‍വെന്ററികള്‍ താഴേക്ക് വന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 8 ദിവസമാണ് കുറഞ്ഞത്. എന്നിരുന്നാല്‍ പോലും ഓരോ ചികിത്സാ വിഭാഗത്തിനും ഒരു മാസത്തില്‍ കൂടുതല്‍ മരുന്നുകള്‍ സ്‌റ്റോക്കുണ്ടെന്ന് കമ്പനികള്‍ പറയുന്നു.
ഫെബ്രുവരി മാസം ട്രേഡ് ചാനലുകളില്‍ 45 ദിവസത്തെ ഇന്‍വെന്ററി ഉണ്ട്. പ്രമേഹത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍ പോലും അടുത്ത 34 ദിവസത്തേക്കുള്ള സ്‌റ്റോക്കുണ്ട്. മാത്രമല്ല മരുന്നുണ്ടാക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉള്ളതിനാല്‍ മെയ് അവസാനം വരെ അല്ലെങ്കില്‍ ജൂണ്‍ വരെയുള്ള വിതരണം ഉറപ്പ് വരുത്താന്‍ സാധിക്കും. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചതായി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അലയന്‍സ് ജനറല്‍ സെക്രട്ടറി സുദര്‍ശന്‍ ജെയിന്‍ പറഞ്ഞു.
ഈയൊരു ഘട്ടത്തില്‍ വലിയ തോതിലുള്ളൊരു വിലവര്‍ധനയ്ക്കുള്ള സാധ്യതയും വ്യവസായികളുടെ അസോസിയേഷന്‍ നിരസിച്ചു. വില നിയന്ത്രണ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മരുന്നുകളുടെ വില ആഭ്യന്തര വിപണിയില്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കില്ല. മാത്രമല്ല ഇന്‍പുട്ടുകളുടെ വില വര്‍ധിച്ചാല്‍ പോലും അത് ഉപഭോക്താവില്‍ നിന്നും ഈടാക്കാന്‍ സാധിക്കില്ല.
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ ഇതുവരെ വലിയ തോതില്‍ ബാധിച്ചിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ കോവിഡ് 19 മരുന്ന് വ്യവസായത്തെ ബാധിച്ചിട്ടില്ല. മാസ്‌കുകളും മറ്റ് ചില ഉല്‍പ്പന്നങ്ങളും പൂഴ്ത്തിവയ്ക്കുന്നത് സംബന്ധിച്ച് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. അതുപോലെ തന്നെ ചൈനയില്‍ നിന്നുമുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങളുടെ വില വര്‍ധിച്ചിട്ടുണ്ട്. ഇത് നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ചൈനീസ് അസംസ്‌കൃത വസ്തുക്കളുടെ വിതരണം ചെറിയ തോതില്‍ പുനരാരംഭിച്ചിട്ടുണ്ട്. ഫാക്ടറികള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പക്ഷേ ലോജിസ്റ്റിക് മേഖലയില്‍ ഇപ്പോഴും വെല്ലുവിളികള്‍ തുടരുകയാണ്. ഫാക്ടറികളില്‍ നിന്നും തുറമുഖങ്ങളിലേക്കോ വിമാനത്താവളങ്ങളിലേക്കോ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നില്ല. സാധനങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും അത് പൂര്‍ണമായ തോതില്‍ ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.