കൊറോണ വൈറസ് ബാധയെ നേരിടാൻ രാജ്യങ്ങളെ സഹായിക്കുന്നതിനായി ലോകബാങ്ക് 1200 കോടി ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ആവശ്യങ്ങളോട് വേഗത്തിലും ഫലപ്രദവുമായ നടപടി നൽകുകയാണ് ലക്ഷ്യമെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലോകത്തിലെ ദരിദ്ര രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ള ഈ ഫണ്ട് മെഡിക്കൽ ഉപകരണങ്ങൾക്കോ ആരോഗ്യ സേവനങ്ങൾക്കോ ഉപയോഗിക്കാം. കൂടാതെ വിദഗ്ധരും നയ ഉപദേശങ്ങൾക്കും ഫണ്ട് ഉപയോഗപ്പെടുത്താം. സഹായം അഭ്യർത്ഥിക്കുന്ന രാജ്യങ്ങൾക്ക് പണം നൽകുമെന്ന് മാൽപാസ് പറഞ്ഞു. ബാങ്ക് പല അംഗരാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്, എന്നാൽ ആദ്യം സഹായം ലഭിക്കാൻ സാധ്യതയുള്ളത് ഏത് രാജ്യത്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
കൊറോണ വൈറസിനെ നേരിടാൻ രാജ്യങ്ങൾക്ക് ലോകബാങ്കിന്റെ 1200 കോടി ഡോളറിന്റെ അടിയന്തര സഹായം
ഇന്ത്യയിൽ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡൽഹിയിലും തെലങ്കാനയിലും ഓരോരുത്തർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് വന്ന ആൾക്കാണ് ഡൽഹിയിൽ രോഗബാധ സ്ഥിരീകരിച്ചത്. ദുബായിൽ നിന്ന് വന്നയാൾക്കാണ് തെലങ്കാനയിൽ കൊറോണ കണ്ടെത്തിയത്. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ്. കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ച മൂന്ന് പേരും സുഖം പ്രാപിച്ചതിന് പിന്നാലെയാണ് വീണ്ടും രാജ്യത്ത് കൊറോണ റിപ്പോർട്ട് ചെയ്തത്.
ലോക രാജ്യങ്ങൾ എല്ലാം തന്നെ കൊറോണ ഭീതിയിലാണ്. കഴിഞ്ഞ ദിവസം അമേരിക്കയിലും ഓസ്ട്രേലിയയിലും തായ്ലന്റിലും കൊവിഡ് 19 വൈറസ് മൂലമുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. അമേരിക്കയിൽ വാഷിംഗ്ടണിലും ഓസ്ട്രേലിയയിൽ പെർത്തിലുമാണ് കൊറോണ വൈറസ് ബാധ മൂലമുള്ള മരണങ്ങളുണ്ടായത്. ജപ്പാനിൽ രണ്ടാമത്തെ കൊറോണ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.