ദില്ലി: ലോകബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായി ഇന്ത്യക്കാരിയായ അന്‍ഷുല കാന്ത് നിയമിതയായി. വേള്‍ഡ് ബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) മാനേജിംഗ് ഡയറക്ടറാണ് അന്‍ഷുല. ലോകബാങ്ക് ഗ്രൂപ്പിന്റെ ധനകാര്യ, റിസ്‌ക് മാനേജ്‌മെന്റ് കാര്യങ്ങളുടെ ചുമതലയായിരിക്കും 58കാരിയായ അന്‍ഷുലയ്‌ക്കെന്ന് ലോകബാങ്ക് പ്രസിഡന്റ് അറിയിച്ചു.
ആധാർ ഇനി കൈയിൽ കൊണ്ടുനടക്കേണ്ട, ഫോണിൽ സൂക്ഷിക്കാൻ വഴിയിതാ; ചെയ്യേണ്ടത് ഇത്രമാത്രം
ഫിനാന്‍സ്, ബാങ്കിംഗ്, സാങ്കേതികവിദ്യകളുടെ നവീനമായ ഉപയോഗം തുടങ്ങിയ കാര്യങ്ങളില്‍ എസ്ബിഐ സിഎഫ്ഒ എന്ന നിലയില്‍ കഴിഞ്ഞ 35 വര്‍ഷത്തെ കാന്തിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ ലോകബാങ്കിന് സാധിക്കും. റിസ്‌ക് മാനേജ്‌മെന്റ്, ട്രഷറി, ഫണ്ടിംഗ് തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ് അവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവരുടെ സേവനവും വൈദഗ്ധ്യവും ദീര്‍ഘവീക്ഷണവും ഉപയോഗപ്പെടുത്താന്‍ ലോക ബാങ്കിന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
എസ്ബിഐ എംഡി എന്ന നിലയില്‍ 38 ബില്യന്‍ ഡോളര്‍ വരുമാനവും 500 ബില്യന്‍ ആസ്തിയും എസ്ബിഐക്ക് നേടിക്കൊടുക്കാന്‍ അന്‍ഷുല കാന്തിന് സാധിച്ചു. എസ്ബിഐയുടെ മൂലധന അടിത്തറ ഭദ്രമാക്കുന്നതിനും ദീര്‍ഘകാല നേട്ടം ഉറപ്പുവരുത്തുന്നതിലുമായിരുന്നു അവരുടെ ശ്രദ്ധ. ഇക്കാര്യത്തില്‍ അവര്‍ വലിയ നേട്ടങ്ങള്‍ കൊയ്തതായും അദ്ദേഹം അനുസ്മരിച്ചു.
ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഓണേഴ്‌സും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദാനന്തരബിരുദവും നേടിയശേഷം 1983ലാണ് ഇവര്‍ എസ്ബിഐയില്‍ ചേര്‍ന്നത്. 2018 സെപ്റ്റംബറില്‍ എസ്ബിഐ മാനേജിംഗ് ഡയരക്ടറായി.