നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് വിപണി വീഴുന്നു, കാരണമെന്ത്?

കോവിഡ് ഭീതി വീണ്ടും വിപണിയില്‍ പിടിമുറുക്കുകയാണ്. കോവിഡ് കേസുകളുടെ റെക്കോര്‍ഡ് വര്‍ധനവ് മറ്റൊരു ലോക്ക്ഡൗണിലേക്ക് നയിക്കുമോയെന്ന ആശങ്ക നിക്ഷേപകര്‍ പങ്കുവെയ്ക്കുന്നു. മഹാരാഷ്ട്രയിലെ പലഭാഗങ്ങളിലും കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

ഇതിനിടെ മാര്‍ച്ചില്‍ ഉത്പാദന മേഖല രേഖപ്പെടുത്തിയ ദുര്‍ബലമായ പിഎംഐയും (പര്‍ച്ചേസിങ് മാനേജേഴ്‌സ് സൂചിക) നിക്ഷേപകരുടെ ആധി കൂട്ടുകയാണ്. കഴിഞ്ഞ ഏഴു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എത്തുന്നത്. ഫലമോ, വിപണിയില്‍ പണമിറക്കാനുള്ള നിക്ഷേപകരുടെ ആത്മവിശ്വാസം കുറയുകയാണ്. നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറുന്ന പ്രവണത. തിങ്കളാഴ്ച്ച ഒരു ഘട്ടത്തില്‍ 1,440 പോയിന്റ് വരെ ബോംബെ സൂചികയില്‍ നിന്നും ചോരുകയുണ്ടായി (2.9 ശതമാനം തകര്‍ച്ച).

നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് വിപണി വീഴുന്നു, കാരണമെന്ത്?

വിപണി തകരാന്‍ കാരണം?

കോവിഡ് കേസുകളുടെ വര്‍ധനവുതന്നെ വിപണിയുടെ തകര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം. കോവിഡ് വ്യാപനം രൂക്ഷമായാല്‍ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ കുറിച്ച് വീണ്ടും ചിന്തിക്കും. ഈ സാഹചര്യം സമ്പദ്ഘടനയെ മറ്റൊരു അനിശ്ചിതത്വത്തിലേക്കാണ് തള്ളി വിടുക. രാജ്യത്തെ ഉത്പാദന പ്രവര്‍ത്തനങ്ങളില്‍ സംഭവിച്ച ഇടിവും ആശങ്കയ്ക്ക് വഴി തെളിക്കുന്നുണ്ട്.

ഏഴു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് പിഎംഐ രേഖ അധഃപതിച്ചത് വറുതിക്കാലത്തിന്റെ സൂചനയായി നിക്ഷേപകര്‍ കരുതുന്നു. ഫെബ്രുവരിയില്‍ 57.5 പോയിന്റുണ്ടായിരുന്ന പിഎംഐ മാര്‍ച്ചില്‍ 55.4 പോയിന്റിലേക്ക് ചുരുങ്ങി. കോവിഡ് കേസുകളുടെ വ്യാപനം ഉത്പാദന മേഖലയെ ഒരിക്കല്‍ക്കൂടി ബാധിക്കുകയാണെന്ന് സാരം.

ഏപ്രിലിലും കോവിഡ് വ്യാപനം കൂടിയാല്‍ നിയന്ത്രണങ്ങള്‍ കടുപ്പമാകും. ഉത്പാദന, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കും. 'മാര്‍ക്കറ്റ് സെന്റിമെന്റിനെ' ഇതു ഗൗരവമായാണ് ബാധിക്കുക.

ലോക്ക്ഡൗണ്‍ വരുമോ?

മറ്റൊരു പൂര്‍ണമായ ലോക്ക്ഡൗണിനെ കുറിച്ച് കേന്ദ്രം ചിന്തിക്കില്ലെന്ന വിശ്വാസം നിക്ഷേപകര്‍ക്കുണ്ട്. കഴിഞ്ഞവര്‍ഷം ഏപ്രിലിലും മെയിലും കണ്ട രൂക്ഷമായ സ്ഥിതിവിശേഷം ഇനിയുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. മാത്രമല്ല, കോവിഡ് ഭീതി വീണ്ടും പിടിമുറുക്കിയാല്‍ ഇപ്പോഴുള്ള ഡിമാന്‍ഡും 'കണ്‍സ്യൂമര്‍ സെന്റിമെന്റും' വീണുടയുമെന്ന ആശങ്ക വിപണിക്കുണ്ട്.

ഉദ്ദാഹരണത്തിന് കഴിഞ്ഞ ഏതാനും മാസങ്ങളായി വാഹന വ്യവസായം 'ടോപ് ഗിയറിലാണ്' കുതിക്കുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ വാഹന വില്‍പ്പന ഇടിയും. ഇതിനോടകം മഹാരാഷ്ട്രയില്‍ വാഹന വില്‍പ്പന സാരമായി ഇടിഞ്ഞതായി നിര്‍മാതാക്കള്‍ സമ്മതിക്കുന്നു.

വിപണി സമ്മര്‍ദ്ദത്തില്‍ തുടരുമോ?

പോയവര്‍ഷത്തെ അത്രയും കടുപ്പും ഇനിയുള്ള നിയന്ത്രണങ്ങള്‍ക്കുണ്ടാവില്ലെന്നാണ് പൊതുധാരണ. കഴിഞ്ഞവര്‍ഷം കണ്ടതുപോലുള്ള തിരുത്തലുകള്‍ വിപണിയില്‍ ഇനി സംഭവിക്കാന്‍ ഇടയില്ല. വാക്‌സിനേഷന്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നത് വിപണിയില്‍ വലിയ ആശ്വാസം പകരുന്നുണ്ട്.

എന്നാല്‍ കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യം സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും ഉപഭോക്തൃ ഡിമാന്‍ഡിനെയും ബാധിക്കുമോയെന്ന ആശങ്കയാണ് മിക്കവര്‍ക്കുമുള്ളത്. സമ്പദ്ഘടന പതിയെ തിരിച്ചവരുന്നതിനിടെ കോവിഡിന്റെ രണ്ടാം വരവ് കാര്യങ്ങള്‍ തകിടം മറിക്കുമോയെന്ന് ഏവരും ഭയപ്പെടുന്നു.

തിങ്കളാഴ്ച്ച അവസാന മണി മുഴങ്ങുമ്പോള്‍ സെന്‍സെക്‌സ് 870.5 പോയിന്റ് നഷ്ടത്തില്‍ 49,159 നിലയിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത് (1.74 ശതമാനം തകര്‍ച്ച). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 229 പോയിന്റ് നഷ്ടത്തില്‍ 14,638 നിലയിലും ഇടപാടുകള്‍ മതിയാക്കി (1.5 ശതമാനം തകര്‍ച്ച). ദിവസ വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ 14,459 പോയിന്റിലേക്ക് നിഫ്റ്റി ചുരുങ്ങിയിരുന്നു.

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X