ജൂലൈ 1 മുതൽ ഇന്ത്യ 'അൺലോക്ക് 2.0' ഘട്ടത്തിലേയ്ക്ക് പ്രവേശിക്കും. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച രാത്രി മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് നിയന്ത്രണ മേഖലകളിൽ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കുന്നത് തുടരാനാണ് സർക്കാരിന്റെ പദ്ധതി. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നാളെ (ജൂലൈ 1) മുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ, അനുബന്ധ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളുമായും നടത്തിയ വിപുലമായ ചർച്ചകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങളെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
അടച്ചിടുന്നത് എന്തെല്ലാം?
- സ്കൂളുകൾ, കോളേജുകൾ, കോച്ചിംഗ് സ്ഥാപനങ്ങൾ എന്നിവ ജൂലൈ 31 വരെ അടയ്ക്കും.
- കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ മെട്രോ റെയിൽ സർവീസുകൾ അടയ്ക്കും.
- സിനിമാ തിയേറ്ററുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലി ഹാളുകൾ എന്നിവയും അൺലോക്ക് 2.0 പ്രകാരം അടച്ചിടും.
അനുവദിക്കില്ല
സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക അല്ലെങ്കിൽ മതപരമായ പരിപാടികൾ അൺലോക്ക് 2.0 ൽ അനുവദിക്കില്ല. 2020 ജൂലൈ 31 വരെ നിയന്ത്രണ മേഖലകളിൽ ലോക്ക്ഡൗൺ തുടരും. അവശ്യ സർവ്വീസുകൾ ഒഴികെ രാത്രി 10 നും രാവിലെ 5 നും ഇടയിൽ രാത്രി കർഫ്യൂ പ്രാബല്യത്തിൽ തുടരും.
ഇന്ന് വൈകിട്ട് നാലിന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് നാലിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകുന്നേരം 4 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തിങ്കളാഴ്ച രാത്രി ട്വീറ്റ് ചെയ്തു. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയുടെ ആറാമത്തെ പ്രസംഗമാണിത്. അൺലോക്ക് ഘട്ടത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ഇന്നലെ "മാൻ കി ബാത്ത്" പ്രസംഗത്തിൽ ആവശ്യപ്പെട്ടിരുന്നു.


Click it and Unblock the Notifications