കിഴക്കന്‍ യൂറോപ്പിലെ റഷ്യ- ഉക്രൈന്‍ സംഘര്‍ഷം യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. വിമതരും റഷ്യന്‍ അനുകൂലികളുമായവരെ സഹായിക്കാനായി കിഴക്കന്‍ ഉക്രൈനിലേക്ക് റഷ്യന്‍ പട്ടാളം കടന്നു ചെല്ലാന്‍ പ്രസിഡന്റ് പുടിന്‍ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ സംഘര്‍ഷം തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍. റഷ്യന്‍ നടപടികളെ എതിര്‍ക്കാന്‍ വരുന്നവര്‍ക്ക് ഇതുവരെ കണ്ടിട്ടില്ലാത്തവിധം തിരിച്ചടി നേരിടേണ്ടി വരുമെന്ന് പുടിന്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ടെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.
കിഴക്കന്‍ ഉക്രൈനില്‍ സൈനിക നടപടിക്കായുള്ള റഷ്യയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില 100 ഡോളര്‍ കടന്നു. സെപ്റ്റംബര്‍ 2014-ന് ശേഷം ആദ്യമായാണ് ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ നിലവാരം മറികടക്കുന്നത്. ലോകത്തെ എട്ടാമത്തെ വലിയ ക്രൂഡ് ഓയില്‍ ശേഖരമുള്ള രാജ്യമാണ് റഷ്യ. അതായത് ആകെയുള്ള എണ്ണ ശേഖരത്തിന്റെ 5 ശതമാനത്തോളം റഷ്യയിലാണ്. ഇതിനോടൊപ്പം അഞ്ചാമത്തെ വലിയ ക്രൂഡ് ഉപയോക്താവുമാണ്. നിലവില്‍ ക്രൂഡ് ഓയില്‍ ഉത്പാദനത്തില്‍ മൂന്നാം സ്ഥാനത്താണുള്ളത്. ഒരു ദിവസം 1.12 കോടി ബാരല്‍ എണ്ണയാണ് റഷ്യ വിപണിയിലെത്തിക്കുന്നത്. ഇതില്‍ 51 ലക്ഷം ബാരലും കയറ്റുമതി ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനോടൊപ്പം പ്രകൃതി വാതകത്തിന്റെ വലിയ ഉത്പാദകരും കയറ്റുമതിക്കാരും കൂടിയാണ് റഷ്യ.
അതേസമയം, ഉക്രൈന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരേ ശക്തമായ ഉപരോധ നടപടികളുണ്ടാകുമെന്ന് അമേരിക്ക നേതൃത്വം നല്‍കുന്ന പാശ്ചാത്യ ലോകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ റഷ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതിയെ ഉപരോധത്തിന്‍ കീഴില്‍ കൊണ്ടുവരുമോയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അമേരിക്ക നാലു പതിറ്റാണ്ടിനിടെയിലെ ഏറ്റവും വലിയ പണപ്പെരുപ്പ ഭീഷണി നേരിടുകയാണ്. അതിനാല്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നത് അമേരിക്കയെ സംബന്ധിച്ച് ഗുണകരമല്ല. മാത്രവുമല്ല, പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നത് പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വിനേയും പ്രേരിപ്പിക്കുന്ന ഘടകമാകും. ഇത് ആഗോള ഓഹരി വിപണികള്‍ക്കും ഗുണകരമായേക്കില്ല.
ഇതിനോടൊപ്പം ക്രൂഡ് ഓയില്‍, പ്രകൃതി വാതകം എന്നിവയക്കായി യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയെ കാര്യമായി ആശ്രയിക്കുന്നുണ്ട്. ഇതില്‍ യൂറോപ്പിലെ വമ്പന്‍ സമ്പത്തിക ശക്തിയായ ജര്‍മ്മനിയാണ് റഷ്യയില്‍ നിന്നും വന്‍തോതില്‍ എണ്ണയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഉപരോധം വന്നാല്‍ ജര്‍മനി കടുത്ത പ്രതിസന്ധി നേരിടും. പ്രത്യോകിച്ചും പരിസ്ഥിതി സൗഹാര്‍ദമാകുന്നതിനായി രാജ്യത്തെ കല്‍ക്കരി അധിഷ്ഠിത താപവൈദ്യുത നിലയങ്ങള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍. സമാനമായി ഓസ്ട്രിയ, സ്ലൊവാക്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ക്കും തിരിച്ചടിയാകും. പ്രകൃതി വാതകത്തിന്റെ കാര്യത്തിലും യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയെ ആശ്രയിക്കുന്നുണ്ട്.
വില വര്‍ധിക്കാന്‍ ഇടയാക്കുന്നവ- കോവിഡിന് ശേഷം ആഗോള സമ്പദ്ഘടനയുടെ തിരിച്ചുവരവ്. മിക്ക രാജ്യങ്ങളിലും ക്രൂഡ് ഓയിലിന്റെ ആവശ്യകത മഹാമാരിയുടെ മുമ്പത്തെ കാലയളവിലെ നിലവാരത്തിന് സമാനമായോ അതിനേക്കാളേറെ ഉയരത്തിലേക്കോ എത്തിയിട്ടുണ്ട്. കൂടാതെ, വികസിത രാജ്യങ്ങളില്‍ ക്രൂഡ് ഓയിലിന്റെ ഉതാപദനത്തില്‍ വന്ന ഇടിവ്. പ്രത്യേകിച്ചും അമേരിക്കയില്‍ 2018-ന് ശേഷം ക്രൂഡ് ഓയിലിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനായിട്ടില്ല.
വില കുറയ്ക്കുന്നവ- റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്താതിരുന്നാല്‍, ഇറാനുമായി ആണവക്കരാറില്‍ അമേരിക്ക ധാരണയിലെത്തിയാല്‍ ഉപരോധം പിന്‍വിലക്കുകകയും ഇറാന് എണ്ണ വില്‍ക്കാനും വഴി തെളിഞ്ഞാല്‍. അമേരിക്ക പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് ചെറിയ തോതില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ തിരുത്തലിന് പ്രേരിപ്പിക്കുന്ന ഘടകടമാകും.
പെട്രോള്‍ 150-ലേക്കോ?
നവംബര്‍ 4-ന് കേന്ദ്രസര്‍ക്കാര്‍ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് ശേഷം രാജ്യത്ത് ഇതുവരെ ഇന്ധന വിലയില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ ചുവടുപിടിച്ച് വിവിധ സംസ്ഥാന സര്‍ക്കാരുകളും പെട്രോള്‍, ഡീസല്‍ വില കുറച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള നാലു മാസത്തിനിടെയില്‍ ക്രൂഡ് ഓയില്‍ വില 80 ഡോളര്‍ നിലവാരത്തില്‍ നിന്നും 100 ഡോളറിലേക്ക് എത്തിയിരിക്കുന്നത്. നിര്‍ണായകമായ 5 സംസ്ഥാന തെരഞ്ഞെടുപ്പ് മാര്‍ച്ച 7-ന് സമാപിക്കും. ഇതോടെ പെട്രോള്‍ നിരക്കുകള്‍ വര്‍ധിക്കാനുള്ള എല്ലാവിധ സാധ്യതകളുമുണ്ട്.


Click it and Unblock the Notifications