കോവിഡ്-19 പശ്ചാത്തലത്തിൽ അഭിമുഖീകരിക്കുന്ന സാമ്പത്തിക ലോക്ക്‌ഡൗണും സാമ്പത്തിക പ്രതിസന്ധിയും യഥാർത്ഥത്തിൽ ഇതുവരെ കണക്കാക്കിയതിനേക്കാള്‍ ഗുരുതരമായ ആഗോള പ്രതിസന്ധിയാണെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. ആഗോള തലത്തില്‍ തന്നെ സമ്പദ് വ്യവസ്ഥകളുടെ വീണ്ടെടുക്കലിന്റെ പാത അഗാധമായ അനിശ്ചിതത്വത്തിലാണെന്നും ബ്ലോഗിലെ കുറിപ്പില്‍ അവര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കാലങ്ങളിലെ പ്രതിസന്ധികൾ ആഴമേറിയതും കഠിനവുമായിരുന്നു. എന്നാൽ അത് 1980 കളിൽ ലാറ്റിൻ അമേരിക്കയിൽ തുടങ്ങി 1990 കളിൽ ഏഷ്യ വരെ ലോകത്തിന്റെ ചെറിയ ഭാഗങ്ങളിൽ മാത്രം ഒതുങ്ങി. 10 വർഷം മുമ്പുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി പോലും ആഗോള ഉൽപാദനത്തിൽ മിതമായ സ്വാധീനം മാത്രമേ ചെലുത്തിയിട്ടുള്ളൂ. എന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധി ഉല്‍പാദന മേഖലകളേക്കാള്‍ സേവന മേഖലയെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു.

യഥാര്‍ത്ഥ സമ്പദ്‌വ്യസ്ഥയില്‍ നിന്ന് ധനവിപണി വ്യതിചലിക്കുന്ന പ്രവണതയാണ് നിലവിലുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത് ധന വിപണികളില്‍ കൂടുതല്‍ ചാഞ്ചാട്ടത്തിനും മൂര്‍ച്ചയുള്ള തിരുത്തലുകള്‍ക്കും കാരണമാകും. പല രാജ്യങ്ങളിലെയും സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും ഉയർത്തെഴുന്നേൽക്കലിന്റെ സൂചനകള്‍ നൽകിയെങ്കിലും പുതിയ വൈറസ് ബാധാ തരംഗങ്ങളും ലോക്ക്ഡൗണ്‍ നടപടികളും കാരണം കാര്യങ്ങള്‍ വീണ്ടും അപകടത്തിലായി.
ലോക്ക്‌ഡൗൺ കർശനമാക്കിയ മാസങ്ങളിൽ സേവനങ്ങളിലെ സങ്കോചം ഉൽപാദനത്തേക്കാളും വലുതാണ്, മാത്രമല്ല ഇത് വികസിതവും വളർന്നുവരുന്നതുമായ വിപണി സമ്പദ്‌വ്യവസ്ഥകളിൽ ഒരുപോലെ കാണപ്പെടുന്നു. ലോക്ക്ഡൗണില്‍ നിന്ന് നേരത്തേ തന്നെ പുറത്തുകടന്ന ചൈനയും സേവന മേഖലയുടെ വീണ്ടെടുക്കലിൽ പിന്നിലാണ്.
ഹോസ്‌പിറ്റാലിറ്റി, യാത്രാ മേഖലകൾ എന്നിവയിലും തിരിച്ചുവരവ് മന്ദഗതിയിലാണ്. ടൂറിസത്തെ ആശ്രയിക്കുന്ന സമ്പദ്‌വ്യസ്ഥകളിലെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാന്ദ്യം പ്രധാന ആശങ്കയാണ്. തൊഴിലവസരം ചുരുങ്ങുന്ന മേഖലകളില്‍ നിന്ന് മെച്ചപ്പെട്ട മേഖലകളിലേക്ക് തൊഴിലാളികളെ പുനര്‍വിന്യസിക്കുന്നതിനുള്ള നയങ്ങള്‍ സര്‍ക്കാരുകള്‍ പിന്തുടരണമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.
കോവിഡ്-19 ഒരു ആരോഗ്യ അടിയന്തരാവസ്ഥയായി ആരംഭിച്ചെങ്കിലും താമസിയാതെ തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി. പല രാജ്യങ്ങളും ലോക്ക്‌ഡൗണുകൾ നീട്ടാനും കർശനമാക്കാനും തുടങ്ങി. യൂറോപ്യൻ രാജ്യങ്ങൾ ലോക്ക്‌ഡൗണിന്റെ ആദ്യ ആഴ്ചകളിലായിരിക്കുമ്പോൾ തന്നെ 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ആഗോള സമ്പദ്‌വ്യവസ്ഥ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് ഐഎംഎഫ് പറഞ്ഞിരുന്നു.


Click it and Unblock the Notifications