കടത്തില്‍ മുങ്ങി നില്‍ക്കുന്ന അനില്‍ അംബാനിക്ക് ആശ്വാസ വാര്‍ത്ത. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് നല്‍കാനുള്ള 6,330 കോടി രൂപയുടെ നഷ്ട പരിഹാരത്തുക വേഗം കൊടുത്തു തീര്‍ക്കണമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനോട് (ഡിഎംആര്‍സി) ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. 2017-ല്‍ തര്‍ക്ക പരിഹാര കോടതിയില്‍ നിന്നും കമ്പനിക്ക് അനുകൂലമായി ലഭിച്ച വിധി നടപ്പാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് റിലയന്‍സ് ഇന്‍ഫ്രാ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസിലാണ് കഴിഞ്ഞ ദിവസം അനുകൂല വിധിയുണ്ടായത്. ഇതോടെ വെള്ളിയാഴ്ച ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ് നില്‍ക്കുന്നത്.
2008-ല്‍ ഡല്‍ഹി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന മെട്രോ റെയിലിന് വേണ്ടിയുള്ള നിര്‍മാണ കരാറിനായാണ് ഡിഎംആര്‍സിയും റിലയന്‍സ് ഇന്‍ഫ്രായുടെ ഉപകമ്പനിയായ ഡിഎഎംഇപിഎല്ലുമായി കരാറൊപ്പിട്ടത്. എന്നാല്‍ നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 2012-ല്‍ ഡിഎംആര്‍സി കരാര്‍ റദ്ദാക്കി. ഇതിനെതിരെ റിലയന്‍സ് ഇന്‍ഫ്രാ തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുകയും 2017-ല്‍ അനുകൂലമായ വിധി നേടുകയും ചെയ്തു. അന്ന് വിധിച്ച നഷ്ടപരിഹാരത്തുക പലിശയും കൂട്ടി നല്‍കാന്‍ ഡിഎംആര്‍സിയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ റിലയന്‍സ് ഇന്‍ഫ്രാ സമീപിക്കുകയായിരുന്നു.
റിലയന്‍സ് ഇന്‍ഫ്രാ
രാജ്യത്തെ സ്വകാര്യ മേഖലയിലെ വമ്പന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളിലൊന്നാണ് അനില്‍ അംബാനി ഗ്രൂപ്പിന് കീഴിലുള്ള റിലയന്‍സ് ഇന്‍ഫ്രാ ലിമിറ്റഡ്. ഊര്‍ജോത്പാദനം, അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധം തുടങ്ങിയ മേഖലകളിലാണ് കമ്പനി പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. റിലയന്‍സ് ഇന്‍ഫ്രായുടെ കീഴില്‍ 50-ലേറെ ഉപകമ്പനികളും 8 അസോസിയേറ്റ് കമ്പനികളും പ്രവര്‍ത്തിക്കുന്നു. താപ വൈദ്യുത നിലയങ്ങളും, വമ്പന്‍ റോഡ്, പാലങ്ങളും മെട്രോ റെയില്‍ പദ്ധതികളുടേയും നിര്‍മാണം ഏറ്റെടുത്തിട്ടുണ്ട്. നിലവില്‍ 3,221 കോടി രൂപയാണ് വിപണി മൂല്യം.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷമായി റിലയന്‍സ് ഇന്‍ഫ്രായുടെ (BSE: 500390, NSE: RELINFRA) വരുമാനത്തില്‍ 14 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 26 ശതമാനവും വീതം വാര്‍ഷികാടിസ്ഥാനത്തില്‍ ഇടിവ് ദൃശ്യമാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 4,202 കോടി രൂപയാണ്. ഇത് മുന്‍ വാര്‍ഷത്തേക്കാള്‍ 10 ശതമാനത്തോളം വര്‍ധന കാണിക്കുന്നു. മൂന്നാം പാദത്തിലെ അറ്റാദായം 107 കോടിയിലേക്ക് ഉയര്‍ന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 236 ശതമാനം വര്‍ധനയാണ്. ഇതോടെ പ്രതിയോഹരി വരുമാനവും 3.04-ല്‍ നിന്നും 4.07-ലേക്ക് ഉയര്‍ന്നു.
ഓഹരി വിശദാംശം
വെള്ളിയാഴ്ച റിലയന്‍സ് ഇന്‍ഫ്രായുടെ ഓഹരികള്‍ 10 ശതമാനം ഉയര്‍ന്ന് 122.50 രൂപ നിരക്കിൽ അപ്പര്‍ സര്‍ക്യൂട്ടിലാണ് നില്‍ക്കുന്നത്. 52 ആഴ്ചയിലെ ഓഹരികളുടെ ഉയര്‍ന്ന വില 150 രൂപയും കുറഞ്ഞ വില 31.15 രൂപയുമാണ്. അതേസമയം, കഴിഞ്ഞ ഒരാഴ്ചക്കിടെ 19 ശതമാനത്തോളവും ഒരു വര്‍ഷത്തിനിടെ 213 ശതമാനവും ഓഹരി വില വര്‍ധിച്ചു. റിലയന്‍സ് ഇന്‍ഫ്രായുടെ ഓഹരികളില്‍ 88.42 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ കൈവശമാണ്. പ്രമോട്ടറിന്റെ പക്കല്‍ 5 ശതമാനം ഓഹരികള്‍ മാത്രമേയുള്ളൂ. ഇതില്‍ 94 ശതമാനം ഓഹരികളും ഈട് നില്‍കിയിരിക്കുകയുമാണ്. അതേസമയം, ഓഹരിയുടെ ബുക്ക് വാല്യൂ 432.91 രൂപയാണെന്നതും ശ്രദ്ധേയം.
കട ബാധ്യത
ഫോബ്സ് മാഗസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2006-2008 കാലയളവില്‍ ഇന്ത്യയിലെ മൂന്നാമത്തെയും ലോകത്ത് ആദ്യ പത്തിനകത്തും സ്ഥാനമുള്ള അതിസമ്പന്നനായിരുന്നു അനില്‍ അംബാനി. എന്നാല്‍ ഇന്ന് അതിഭീകരമായ കടത്തില്‍ മുങ്ങിയ സംരംഭകനായും ബാധ്യത ഒഴിവാക്കാന്‍ ഗ്രൂപ്പ് കമ്പനികള്‍ ഒന്നൊന്നായി വിറ്റുകൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ വര്‍ഷം റിലയന്‍സ് ഇന്‍ഫ്രായുടെ മുംബൈയിലെ ആസ്ഥാന മന്ദിരവും യെസ് ബാങ്കിന് വില്‍ക്കേണ്ടി വന്നു. കടം തിരിച്ചടയ്ക്കുന്നതിനായി 1,200 കോടി രൂപയ്ക്കാണ് സാന്താക്രൂസിലെ ആസ്ഥാന മന്ദിരം വിറ്റത്. 2021-ല്‍ ഡല്‍ഹി ആഗ്ര ടോള്‍ റോഡ്, വൈദ്യുതി ട്രാന്‍സ്മിഷന്‍ അസറ്റ്, ഇന്‍ഡിഗ്രിഡി തുടങ്ങിയ റിലയന്‍സ് ഇന്‍ഫ്രായുടെ മൂന്ന് പ്രധാന ആസ്തികളും വിറ്റൊഴിവാക്കിയിരുന്നു.


Click it and Unblock the Notifications