ഇന്ത്യൻ സമ്പന്നരിൽ ആദ്യ സ്ഥാനത്ത് മുകേഷ് അംബാനിയും ഗൗതം അദാനിയുമാണ്. ഒരു നാല് പടി താഴോട്ടിറങ്ങിയാൽ ആദ്യ പത്തിൽ ഉൾപ്പെടുന്ന ആദ്യ വനിതയെ കാണാൻ സാധിക്കും. 73-ാം വയസിലും സമ്പത്ത് വർധിപ്പിച്ച് ഫോബ്സ് ഇന്ത്യ പട്ടികയിലെ വനിതാ സമ്പന്നരിൽ ഒന്നാം സ്ഥാനത്താണ് സാവിത്രി ദേവി ജിൻഡാലുള്ളത്. ഒരു കാലത്ത് വീട് ഭരിച്ചിരുന്ന, ബിസിനസുകളിൽ നിന്ന് മാറി നിന്നിരുന്ന സ്ത്രീ പെട്ടെന്ന് ബിസിനസ് നേതൃത്വത്തിലേക്ക് വരേണ്ടി വന്ന കഥയാണ് സാവിത്രി ജിൻഡാലിന്റേത്.
ഇന്ത്യയിലെ മുന്‍നിര സ്റ്റീല്‍, പവര്‍ കമ്പനിയായ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിന്റെ ചെയര്‍പേഴ്‌സനാണ് സാവിത്രി ജിന്‍ഡാല്‍. ബിസിനസുകാരി എന്നതിനൊപ്പം ഹരിയാനയിലെ ഹിസാര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നിയമസഭാ അംഗവുവും 2005- 2009 സമയത്തും 2013-2015 വരെയും 2 തവണ സംസ്ഥാന മന്ത്രിയുമായിരുന്നു സാവിത്രി ദേവി. ബിസിനസ് ജീവിതം ഒന്ന് പരിശോധിക്കാം.

സാവിത്രി ദേവി സാവിത്രി ജിൻഡാലാകുന്നു
1950 മാര്‍ച്ച് 20 നാണ് സാവിത്രി ദേവി ജനിക്കുന്നത്. 1970 ലാണ് സാവിത്രി ദേവിയും ജിന്‍ഡാല്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഓം പ്രകാശ് ജിന്‍ഡാലും തമ്മിലുള്ള വിവാഹം നടക്കുന്ന്. ബിസിനസുകാരന്‍ എന്നിതിലുപരി ഹരിയാന മന്ത്രിസഭയിലെ മന്ത്രിയും ഹിസാര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസാഭാംഗവുമായിരുന്നു ഒപി ജിന്‍ഡാല്‍. 2005-ല്‍ ഒപി ജിന്‍ഡാല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടതോടെയാണ് സാവിത്രി ജിന്‍ഡാല്‍ ബിസിനസിലേക്ക് എത്തുന്നത്.
കമ്പനി ചെയർപേഴ്സൺ
ഭർത്താവിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങൾ പൂർണമായും സാവിത്രി ജിൻഡാൽ ഏറ്റെടുത്തു. ഒമ്പത് കുട്ടികളുടെ അമ്മയായിരുന്ന സാവിത്രി ജിന്‍ഡാല്‍ 55 വയസിലാണ് ബിസിനസ് നേതൃത്വത്തിലെത്തുന്നത്. സാധാരണയായി ജോലിയില്‍ നിന്ന് വിരമിക്കുന്ന പ്രായത്തിലാണ് സാവിത്രി ജിന്‍ഡാല്‍ ബിസിനസുകാരിയും രാഷ്ട്രീയക്കാരിയും സാമൂഹിക പ്രവര്‍ത്തയും കോടീശ്വരിയുമായി മാറുന്നത്.
ജിന്‍ഡാല്‍ ഗ്രൂപ്പ് കമ്പനികള്‍ നിലവില്‍ മക്കളാണ് നടത്തുന്നത്. 9 മക്കളില്‍ നാല് പേര്‍ക്കായാണ് ഗ്രൂപ്പ് കമ്പനികള്‍ വിഭജിച്ചത്. ജെഎസ്ഡബ്ല്യു സ്റ്റീലും മറ്റ് സംരംഭങ്ങളും ഉള്‍പ്പെടെ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന്ത്. സജ്ജന്‍ ജിന്‍ഡാലാണ്. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ മാനേജ്മെന്റിന്റെ ചുമതല ഇളയ മകന്‍ നവീനാണ്.
അടുക്കളയിൽ നിന്ന് ബിസിനസിലേക്ക്
ഫോർബ്സ് ഇന്ത്യയ്ക്ക് നൽകിയൊരു അഭിമുഖത്തിൽ കുടുംബത്തിലെ സ്ത്രീകൾ ബിസിനസിലേക്ക് ഇറങ്ങാറില്ലെന്ന് സാവിത്രി ജിൻഡാൽ പറഞ്ഞിരുന്നു. "ഞങ്ങളുടെ കുടുംബത്തിലെ സ്ത്രീകള്‍ പ്രാഥമികമായി വീട്ടുകാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്.ബിസിനസ് കാര്യങ്ങളിൽ പുരുഷന്മാർ ഇടപെടുമ്പോൾ സ്ത്രീകൾ വീടിന്റെ ചുമതല വഹിക്കുന്നു" എന്നായിരുന്നു സാവിത്രി ജിൻഡാലിന്റെ പ്രതികരണം. എന്നാല്‍ ഇവിടെ നിന്നാണ് ഭര്‍ത്താവിന്റെ ആകസ്മിക മരണ ശേഷം ബിസിനസിലേക്ക് കടക്കുന്നതും കമ്പനിയുടെ നേതൃപദവിയിലേക്ക് എത്തുന്നതും.

സാവിത്രി ജിന്‍ഡാല്‍ ആസ്തി
ജിന്‍ഡാല്‍ ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ഗ്രൂപ്പ് കമ്പനികളുടെ ആസ്തിയാണ് സാവിത്രി ജിന്‍ഡാലിനെ ഫോബ്‌സ് പട്ടികയില്‍ ആദ്യ പത്തിലെത്തിച്ചത്. രണ്ട് വര്‍ഷത്തിനിടയില്‍ സമ്പത്തില്‍ ശ്രദ്ധേയമായ കുതിപ്പ് ഉണ്ടായിട്ടുണ്ട്. 2020 ല്‍ 4.8 ബില്യണ്‍ ഡോളറായിരുന്ന ആസ്തി 2022 ല്‍ 17.7 ബില്യണ്‍ ഡോളറായി കുതിച്ചു. ഈ കാലയളവില്‍ അവളുടെ ആസ്തിയില്‍ 12 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയുണ്ടായി. നിലവില്‍ 17.4 ബില്യണ്‍ ഡോളറാണ് സാവിത്രി ജിന്‍ഡാലിന്റെ ആസ്തി.
കാരുണ്യ പ്രവർത്തനങ്ങൾ
73-ാം വയസുകാരിയായി സാവിത്രി ജിൻഡാൽ ബിസിനസ് കാര്യങ്ങളിൽ നിന്ന് ഏറെകുറെ വിട്ടുനിൽക്കുകയാണ്. ഫാക്ടറി തൊഴിലാളികൾക്കും പാവപ്പെട്ടവർക്കുമായി ജിൻഡാൽ ഗ്രൂപ്പ് ആരംഭിച്ച വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികളിലെ വിവിധ സാമൂഹിക ക്ഷേമ പരിപാടികളുടെ മേൽനോട്ടമാണ് അവർ നിർവഹിക്കുന്നത്.
ഫോബ്സ് പട്ടിക
2023 ലെ ഫോബ്‌സ് പട്ടികയിലെ ഇന്ത്യക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 166 പേരായിരുന്നു കഴിഞ്ഞ വര്‍ഷം ഫോബ്‌സിന്റെ സമ്പന്നരുടെ പട്ടികയിലുണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷത്തില്‍ 169 ആയി ഉയര്‍ന്നു. അതേസമയം സമ്പത്ത് 10 ശതമാനം ഇടിഞ്ഞു. 750 ബില്യണ്‍ യുഎസ് ഡോളറായിരുന്ന സമ്പത്ത് 675 ബില്യണ്‍ ജോളരായി. കൂടാതെ 10 പുതുമുഖങ്ങൾ ഇത്തവണ പട്ടികയിലുണ്ട്. ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്.


Click it and Unblock the Notifications