കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകളില്‍ മുന്നില്‍ ഇവര്‍; പട്ടികയില്‍ വോള്‍ട്ടാസും

വീണ്ടുമൊരു ദീപാവലിക്കാലം കടന്നുവരുന്നു. വിപണിയില്‍ ഉത്സവമേളങ്ങള്‍ക്ക് തിരിതെളിയുകയായി. 'കണ്‍സ്യൂമര്‍ ഡ്യൂറബിള്‍' എന്ന വിശാലമായ കുടയ്ക്ക് കീഴില്‍ നിരവധി കമ്പനികള്‍ പുത്തനുണര്‍വ് കൈവരിക്കുന്ന സമയമാണിത്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ എന്ന കേള്‍ക്കുമ്പോള്‍ പുരികം ചുളിക്കുന്നവരുണ്ടോ?

ഒരു തവണ വാങ്ങിയാല്‍ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളാണ് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉത്പന്നങ്ങള്‍. ടിവി, വാഷിങ് മെഷീന്‍, ഫ്രിഡ്ജ്, എസി, മൊബൈല്‍ ഫോണ്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്ന കമ്പനികള്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഗണത്തിലാണ് പെടുന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022 സാമ്പത്തിക വര്‍ഷം കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ രംഗം 48.37 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം തൊടും. ഈ അവസരത്തില്‍ ഇന്ത്യയില്‍ വളര്‍ച്ചാ സാധ്യത കുറിക്കുന്ന 7 കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്‌റ്റോക്കുകള്‍ ചുവടെ പരിചയപ്പെടാം.

1. ഡിക്‌സോണ്‍ ടെക്‌നോളജീസ്

1. ഡിക്‌സോണ്‍ ടെക്‌നോളജീസ്

നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്‌സ് കമ്പനിയാണ് ഡിക്‌സോണ്‍ ടെക്‌നോളജീസ് ലിമിറ്റഡ്. സാംസങ്, ഷവോമി, പാനസോണിക്, ഫിലിപ്പ്‌സ് തുടങ്ങിയ മുന്‍നിര ഇലക്ട്രോണിക്‌സ് കമ്പനികള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഇവര്‍ ഉത്പന്നങ്ങളും ഘടകങ്ങളും നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. ടിവി, വാഷിങ് മെഷീന്‍, സ്മാര്‍ട്ട്‌ഫോണ്‍, എല്‍ഇഡി ബള്‍ബ്, സിസിടിവി സംവിധാനം എന്നിവയെല്ലാം ഇതില്‍പ്പെടും.

1993 -ലാണ് ഡിക്‌സോണ്‍ ടെക്‌നോളജീസ് സ്ഥാപിതമാവുന്നത്. 30,082.54 കോടി രൂപ വിപണി മൂല്യം കമ്പനി കുറിക്കുന്നുണ്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ 46.41 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ഡിക്‌സോണ്‍ ടെക്‌നോളജീസ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കിനെക്കാളും (31 ശതമാനം സിഎജിആര്‍) കൂടുതലാണിത്.

ഓഹരി വില

കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് 1,075.78 ശതമാനം നേട്ടം തിരിച്ചുനല്‍കാന്‍ സ്റ്റോക്കിന് സാധിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ നിഫ്റ്റി മിഡ്കാപ്പ് 100 സൂചിക 90.6 ശതമാനം ഉയര്‍ച്ചയാണ് കയ്യടക്കിയതെന്ന കാര്യവും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ഇതേകാലത്ത് ബിഎസ്ഇ കാപിറ്റല്‍ ഗൂഡ്‌സ് സൂചിക 62.39 ശതമാനം മുന്നേറ്റമാണ് അവകാശപ്പെടുന്നതും. തിങ്കളാഴ്ച്ച 5.91 ശതമാനം ഇടിവ് സ്റ്റോക്ക് നേരിടുന്നത് കാണാം (ഒക്ടോബര്‍ 25). 5,135 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 4,810 രൂപയില്‍ അവസാനിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തിലും 17.27 ശതമാനം തകര്‍ച്ച ദൃശ്യമാണ്.

ഇതേസമയം, ഒരു മാസത്തിനിടെ 7 ശതമാനവും ആറു മാസത്തിനിടെ 23.49 ശതമാനവും നേട്ടം സമര്‍പ്പിക്കാന്‍ ഡിക്‌സോണ്‍ ടെക്‌നോളജീസിന് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം മാത്രം 76.55 ശതമാനം ഉയര്‍ച്ചയാണ് സ്‌റ്റോക്ക് രേഖപ്പെടുത്തുന്നത്. ജനുവരി 1 -ന് 2,724.38 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 6,243.60 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1,800 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഡിക്‌സോണ്‍ ഓഹരികള്‍ സാക്ഷിയായിട്ടുണ്ട്.

2. വൈഭവ് ഗ്ലോബല്‍

2. വൈഭവ് ഗ്ലോബല്‍

വൈഭവ് ജെംസ് എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന വൈഭവ് ഗ്ലോബല്‍ ലിമിറ്റഡ് ഫാഷന്‍ ജ്വല്ലറി കമ്പനിയായാണ് ബഹുരാഷ്ട്ര ബിസിനസ് നടത്തുന്നത്. അമേരിക്കയില്‍ ഷോപ്പ് എല്‍സി എന്ന കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിലൂടെയും ബ്രിട്ടണില്‍ ടിജെസി എന്ന ഹോം ഷോപ്പിങ് ചാനലിലൂടെയും കമ്പനി ഉത്പന്നങ്ങള്‍ വില്‍ക്കുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ആര്‍ഓഇ) പതിവായി ഉയര്‍ത്താന്‍ വൈഭവ് ഗ്ലോബലിന് സാധിച്ചിട്ടുണ്ട്. ലഭ്യമായ പണമുപയോഗിച്ച് വരുമാനം ഉണ്ടാക്കാനുള്ള മാനേജ്‌മെന്റിന്റെ കഴിവിനെയാണ് റിട്ടേണ്‍ ഓണ്‍ ഇക്വിറ്റിയെന്ന് വിളിക്കുന്നത്. നിലവില്‍ 27.82 ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ച കമ്പനി അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കിനെക്കാള്‍ കൂടുതലാണിത് (17.2 ശതമാനം സിഎജിആര്‍).

വ്യാപാരം

കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് 456.57 ശതമാനം നേട്ടം തിരിച്ചുനല്‍കാന്‍ സ്റ്റോക്കിന് സാധിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ നിഫ്റ്റി മിഡ്കാപ്പ് 100 സൂചിക 90.6 ശതമാനമാണ് ഉയര്‍ന്നത്. 1989 -ല്‍ സ്ഥാപിതമായ വൈഭവ് ഗ്ലോബല്‍ ഇന്ന് 11,407.91 കോടി രൂപ വിപണി മൂല്യമുള്ള മിഡ്കാപ്പ് കമ്പനിയാണ്.

തിങ്കളാഴ്ച്ച 4.78 ശതമാനം ഇടിവ് സ്റ്റോക്ക് നേരിടുന്നത് കാണാം (ഒക്ടോബര്‍ 25). 702.10 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 663 രൂപയില്‍ അവസാനിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 12.42 ശതമാനവും ഒരു മാസത്തെ ചിത്രത്തില്‍ 6.60 ശതമാനവും ആറു മാസത്തെ ചിത്രത്തില്‍ 19.32 ശതമാനവും തകര്‍ച്ച ദൃശ്യമാണ്.

ഇതേസമയം, ഈ വര്‍ഷത്തെ കണക്കുകളില്‍ 29.89 ശതമാനം നേട്ടം സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. ജനുവരി 1 -ന് 510.42 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,050 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 369 രൂപ വരെയുള്ള താഴ്ച്ചയ്ക്കും വൈഭവ് ഗ്ലോബല്‍ ഓഹരികള്‍ സാക്ഷിയായിട്ടുണ്ട്.

3. ആംബര്‍ എന്റര്‍പ്രൈസസ്

3. ആംബര്‍ എന്റര്‍പ്രൈസസ്

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കേവലം 1.85 ശതമാനം ട്രേഡിങ് സെഷനുകളില്‍ മാത്രമാണ് ആംബര്‍ എന്റര്‍പ്രൈസസ് 5 ശതമാനത്തില്‍ കൂടുതല്‍ ഇന്‍ട്രാ-ഡേ ഇടിവ് നേരിട്ടത്. നിഫ്റ്റി മിഡ്കാപ്പ് 100 സൂചികയുടെ 90.6 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് 281.2 ശതമാനം നേട്ടം സമര്‍പ്പിക്കാന്‍ സ്റ്റോക്കിന് സാധിച്ചിട്ടുണ്ട്.

ഇതേസമയം, പോയവര്‍ഷം വില്‍പ്പന 22.85 ശതമാനം ഇടിഞ്ഞതിനെത്തുടര്‍ന്ന് കമ്പനിയുടെ വരുമാനം താഴേക്ക് പോയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് ആംബര്‍ എന്റര്‍പ്രൈസസിന്റെ വരുമാനത്തില്‍ കുറവ് സംഭവിക്കുന്നത്. 1990 -ല്‍ സ്ഥാപിതമായ ആംബര്‍ എന്റര്‍പ്രൈസസ് ഇന്ന് 11,272.24 കോടി രൂപ വിപണി മൂല്യമുള്ള മിഡ്കാപ്പ് കമ്പനിയാണ്.

 
ഓഹരി ചിത്രം

തിങ്കളാഴ്ച്ച 4.70 ശതമാനം ഇടിവ് സ്റ്റോക്ക് നേരിടുന്നത് കാണാം (ഒക്ടോബര്‍ 25). 3,391.75 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 3,233 രൂപയില്‍ അവസാനിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തിലും 11.50 ശതമാനം തകര്‍ച്ച ദൃശ്യമാണ്. ഇതേസമയം, ഒരു മാസത്തെ ചിത്രത്തില്‍ 4.60 ശതമാനവും ആറു മാസത്തെ ചിത്രത്തില്‍ 1.94 ശതമാനവും നേട്ടവും കണ്ടെത്താന്‍ ആംബര്‍ എന്‍ര്‍പ്രൈസസ് ഓഹരികള്‍ക്ക് കഴിഞ്ഞു. ഈ വര്‍ഷത്തെ കണക്കുകളില്‍ 35.48 ശതമാനം ഉയര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. ജനുവരി 1 -ന് 2,386.30 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 3,788.65 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 2,081.45 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ആംബര്‍ എന്റര്‍പ്രൈസസ് ഓഹരികള്‍ സാക്ഷിയായിട്ടുണ്ട്.

4. ഓറിയന്റ് ഇലക്ട്രിക്

4. ഓറിയന്റ് ഇലക്ട്രിക്

സികെ ബിര്‍ള ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓറിയന്റ് ഇലക്ട്രിക് ലിമിറ്റഡ്, ഇന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാതാക്കളാണ്. ഫാനുകള്‍, ലൈറ്റുകള്‍ ഉള്‍പ്പെടെ നിരവധി വീട്ടുപകരണങ്ങള്‍ കമ്പനി നിര്‍മ്മിക്കുന്നുണ്ട്. കൊല്‍ക്കത്ത, ഫരീദാബാദ്, നോയിഡ എന്നിവടങ്ങളിലാണ് ഓറിയന്റ് ഇലക്ട്രിക്കിന്റെ നിര്‍മ്മാണശാലകള്‍. ആകസ്മികമായി സംഭവിക്കുന്ന ബാധ്യതകള്‍ നികത്താനുള്ള പണം ആവശ്യത്തിന് കമ്പനിയുടെ കൈവശമുണ്ട്.

ഇതേസമയം, 2021 സാമ്പത്തിക വര്‍ഷം ഓറിയന്റ് ഇലക്ട്രിക്കിന്റെ വരുമാനത്തില്‍ കുറവ് സംഭവിച്ചത് കാണാം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവവും. 2020-21 കാലഘട്ടത്തില്‍ പ്രവര്‍ത്തന വരുമാനത്തിന്റെ 1.02 ശതമാനം പലിശ നിരക്കുകള്‍ക്കും 8.81 ശതമാനം ജീവനക്കാരുടെ ചെലവുകള്‍ക്കുമായി കമ്പനി വകയിരുത്തുകയുണ്ടായി.

ആറു മാസത്തെ ചിത്രം

കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് 172.94 ശതമാനം നേട്ടമാണ് ഓറിയന്റ് ഇലക്ട്രിക് സമര്‍പ്പിച്ചത്. തിങ്കളാഴ്ച്ച 3.54 ശതമാനം നേട്ടം സ്റ്റോക്ക് കയ്യടക്കുന്നത് കാണാം (ഒക്ടോബര്‍ 25). 328.30 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 335.95 രൂപയില്‍ അവസാനിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 0.44 ശതമാനം തകര്‍ച്ച ദൃശ്യമാണ്. ഒരു മാസത്തെ ചിത്രത്തിലുമുണ്ട് 1.06 ശതമാനം ഇടിവ്.

എന്തായാലും ആറു മാസം കൊണ്ട് 18.86 ശതമാനവും ഈ വര്‍ഷം ഇതുവരെ 45.12 ശതമാനവും ഉയര്‍ച്ച കണ്ടെത്താന്‍ ഓറിയന്റ് ഇലക്ട്രിക് ഓഹരികള്‍ക്ക് കഴിഞ്ഞു. ജനുവരി 1 -ന് 231.50 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 368 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 194 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഓറിയന്റ് ഇലക്ട്രിക് ഓഹരികള്‍ സാക്ഷിയായിട്ടുണ്ട്.

5. ബജാജ് ഇലക്ട്രിക്കല്‍

5. ബജാജ് ഇലക്ട്രിക്കല്‍

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജാജ് ഇലക്ട്രിക്കല്‍ ലിമിറ്റഡ് മറ്റൊരു കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളാണ്. പേരു സൂചിപ്പിക്കുന്നതുപോലെ ബജാജ് ഗ്രൂപ്പിന് കീഴിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. വിപണി മൂല്യം 380 ബില്യണ്‍ രൂപ. ലൈറ്റ് ഉപകരണങ്ങള്‍, ഫാനുകള്‍, എല്‍പിജി അടിസ്ഥാനമാക്കുന്ന ജനറേറ്റുകള്‍ തുടങ്ങിയവയെല്ലാം കമ്പനി നിര്‍മ്മിക്കുന്നുണ്ട്. കഴിഞ്ഞ 14 വര്‍ഷത്തിനിടെ കേവലം 3.3 ശതമാനം ട്രേഡിങ് സെഷനുകളില്‍ മാത്രമാണ് ബജാജ് ഇലക്ട്രിക്കല്‍ 5 ശതമാനത്തില്‍ കൂടുതല്‍ ഇന്‍ട്രാ-ഡേ ഇടിവ് നേരിട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 136.55 ശതമാനം നേട്ടം തിരിച്ചുനല്‍കാന്‍ സ്റ്റോക്കിന് സാധിച്ചിട്ടുണ്ട്.

 
ഇടിവ്

തിങ്കളാഴ്ച്ച 0.06 ശതമാനം നേട്ടം സ്റ്റോക്ക് കയ്യടക്കുന്നത് കാണാം (ഒക്ടോബര്‍ 25). 1,159.60 രൂപ എന്ന നിലയ്ക്കാണ് ബജാജ് ഇലക്ട്രിക്കല്‍ ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 10.32 ശതമാനം തകര്‍ച്ച ദൃശ്യമാണ്. ഒരു മാസത്തെ ചിത്രത്തിലുമുണ്ട് 17.94 ശതമാനം ഇടിവ്.

എന്തായാലും ആറു മാസം കൊണ്ട് 5.20 ശതമാനവും ഈ വര്‍ഷം ഇതുവരെ 89.85 ശതമാനവും ഉയര്‍ച്ച കണ്ടെത്താന്‍ ബജാജ് ഇലക്ട്രിക്കല്‍ ഓഹരികള്‍ക്ക് കഴിഞ്ഞു. ജനുവരി 1 -ന് 610.80 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,588.95 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 480 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ബജാജ് ഇലക്ട്രിക്കല്‍ ഓഹരികള്‍ സാക്ഷിയായിട്ടുണ്ട്.

6. വോള്‍ട്ടാസ്

6. വോള്‍ട്ടാസ്

എസി ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ശീതീകരണ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനാണ് വോള്‍ട്ടാസ് ലിമിറ്റഡ് പേരുകേള്‍ക്കുന്നത്. ടാറ്റ സണ്‍സും വോള്‍ക്കാര്‍ട്ട് ബ്രദേഴ്‌സും തമ്മിലുള്ള സംയുക്ത സംരംഭമാണ് വോള്‍ട്ടാസ് ലിമിറ്റഡ്. 1954 -ല്‍ കമ്പനി സ്ഥാപിതമായി. വിപണി മൂല്യം 38,589.43 കോടി രൂപ. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 75.82 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കാന്‍ വോള്‍ട്ടാസ് ഓഹരികള്‍ക്ക് സാധിച്ചിട്ടുണ്ട്.

തിങ്കളാഴ്ച്ച 1.47 ശതമാനം നേട്ടം സ്റ്റോക്ക് കയ്യടക്കുന്നത് കാണാം (ഒക്ടോബര്‍ 25). 1,194.35 രൂപ എന്ന നിലയ്ക്കാണ് വോള്‍ട്ടാസ് ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 11.82 ശതമാനം തകര്‍ച്ച ദൃശ്യമാണ്. ഒരു മാസത്തെ ചിത്രത്തിലുമുണ്ട് 1.96 ശതമാനം ഇടിവ്. എന്തായാലും ആറു മാസം കൊണ്ട് 26.23 ശതമാനവും ഈ വര്‍ഷം ഇതുവരെ 43.65 ശതമാനവും ഉയര്‍ച്ച കണ്ടെത്താന്‍ വോള്‍ട്ടാസ് ഓഹരികള്‍ക്ക് കഴിഞ്ഞു. ജനുവരി 1 -ന് 831.45 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,356.90 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 687.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും വോള്‍ട്ടാസ് ഓഹരികള്‍ സാക്ഷിയായിട്ടുണ്ട്.

7. ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്

7. ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്

2015 -ല്‍ സ്ഥാപിതമായ ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ഇന്ന് 28,763.11 കോടി രൂപ വിപണി മൂല്യം കുറിക്കുന്ന മിഡ്കാപ്പ് കമ്പനിയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 133.59 ശതമാനം നേട്ടമാണ് ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമര്‍പ്പിച്ചത്. ഇതേസമയം, ത്രൈമാസ പാദങ്ങള്‍ അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഏറ്റവുമൊടുവില്‍ 30.63 ശതമാനം ഇടിവ് വരുമാനത്തില്‍ കമ്പനി അഭിമുഖീകരിക്കുന്നത് കാണാം. തിങ്കളാഴ്ച്ച 3.46 ശതമാനം ഇടിവ് സ്റ്റോക്ക് കുറിക്കുന്നുണ്ട് (ഒക്ടോബര്‍ 25). 474 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 451.90 രൂപയില്‍ അവസാനിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 3.47 ശതമാനവും ഒരു മാസത്തെ ചിത്രത്തില്‍ 4.48 ശതമാനവും തകര്‍ച്ച പിന്തുടരുന്നുണ്ട്.

ഇതേസമയം, ആറു മാസത്തെ കണക്കില്‍ 21.19 ശതമാനം നേട്ടം കണ്ടെത്താന്‍ ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍ ഓഹരികള്‍ക്ക് കഴിഞ്ഞു. ഈ വര്‍ഷം ഇതുവരെ 19.53 ശതമാനം ഉയര്‍ച്ചയാണ് സ്റ്റോക്ക് രേഖപ്പെടുത്തുന്നത്. ജനുവരി 1 -ന് 378.05 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 512.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 285.70 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കമ്പനി സാക്ഷിയായിട്ടുണ്ട്.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X