രാജ്യത്തെ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സർക്കാർ നിർദ്ദേശിച്ച പ്രകാരം വായ്പ പലിശയ്ക്ക് ഈടാക്കുന്ന 'പലിശയുടെ മേൽ പലിശ' അല്ലെങ്കിൽ കോമ്പൗണ്ട് പലിശയ്ക്ക് അർഹരായ വായ്പക്കാർക്ക് പണം തിരികെ നൽകാൻ തുടങ്ങി. യോഗ്യതയുള്ള വായ്പക്കാർക്ക് സാധാരണ പലിശയും കോംമ്പൌണ്ട് പലിശയും തമ്മിലുള്ള വ്യത്യാസം നവംബർ 5-നോ അതിനുമുമ്പോ തിരികെ നൽകണമെന്ന് സർക്കാർ നേരത്തെ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.
ക്യാഷ്ബാക്ക് ക്രെഡിറ്റ്
അതിനാൽ, എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും യോഗ്യതയുള്ള വായ്പക്കാർക്ക് റീഫണ്ട് അല്ലെങ്കിൽ ക്യാഷ്ബാക്ക് ക്രെഡിറ്റ് ഇന്ന് തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരിന്റെ വായ്പ മൊറട്ടോറിയം കോമ്പൗണ്ട് പലിശ ഒഴിവാക്കൽ പദ്ധതി പ്രകാരം രണ്ട് കോടി രൂപ വരെ വായ്പ എടുത്തിട്ടുള്ള എല്ലാ വ്യക്തിഗത വായ്പക്കാർക്കും ചെറുകിട ബിസിനസുകൾക്കും റീഫണ്ടിനോ ക്യാഷ്ബാക്കിനോ അർഹതയുണ്ട്. മൊറട്ടോറിയം തിരഞ്ഞെടുക്കാത്ത വായ്പക്കാർ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ റീഫണ്ടിന് അർഹതയുണ്ട്.
റിസർവ് ബാങ്ക് നിർദ്ദേശം
ലോൺ മൊറട്ടോറിയം കേസ് ഇപ്പോഴും സുപ്രീം കോടതിയിൽ വാദം കേട്ടുകൊണ്ടിരിക്കുകയാണ്. രണ്ടു കോടി രൂപവരെ വായ്പയെടുത്തവര്‍ക്കാണ് എക്‌സ് ഗ്രേഷ്യയെന്ന പേരില്‍ ആനുകൂല്യം ലഭ്യമാക്കുന്ന പദ്ധതി സർക്കാർ അടുത്തിടെ പാസാക്കിയത്. ഈ പദ്ധതി പ്രകാരം യോഗ്യരായ എല്ലാ വായ്പക്കാർക്കും സാധാരണ പലിശയും കോമ്പൗണ്ട് പലിശ തമ്മിലുള്ള വ്യത്യാസം തിരികെ നൽകാൻ റിസർവ് ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടു.
ക്യാഷ്ബാക്ക് ലഭിച്ചോ?
ഉപയോക്താക്കൾക്ക് പണം തിരികെ ലഭിച്ചിട്ടുണ്ടോ അല്ലെങ്കിൽ ക്യാഷ്ബാക്ക് ലഭിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം? ബന്ധപ്പെട്ട വായ്പക്കാരന് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒരു ടെക്സ്റ്റ് മെസേജ് ബാങ്കുകൾ അയയ്ക്കാൻ സാധ്യതയുണ്ട്. സന്ദേശത്തിൽ, യോഗ്യരായ വായ്പക്കാർക്ക് നൽകിയ കൃത്യമായ റീഫണ്ട് തുക അല്ലെങ്കിൽ ക്യാഷ്ബാക്ക് ബാങ്കുകൾ പങ്കിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാധകമായ വായ്പകൾ
നവംബർ 3 മുതൽ ചില ബാങ്കുകൾ യോഗ്യതയുള്ള വായ്പക്കാർക്ക് പണം തിരികെ നൽകാൻ ആരംഭിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. ഭവന വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വാഹന വായ്പകൾ, എംഎസ്എംഇ വായ്പകൾ, കണ്‍ സ്യൂമര്‍ ലോണ്‍, വ്യക്തിഗത-പ്രൊഫഷണല്‍ ലോണുകള്‍ എന്നിവയ്ക്ക് ഗവൺമെന്റിന്റെ ഈ പദ്ധതി ബാധകമാണ്. കൃഷിയും അനുബന്ധമേഖലകളിലെയും വായ്പകള്‍ക്ക് ആനുകൂല്യം ലഭിക്കില്ല.
റീഇംബേഴ്സ്മെൻറ് ക്ലെയിം
പലിശ ക്രെഡിറ്റ് ചെയ്യുന്ന പ്രക്രിയ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പൂർത്തിയാക്കിയാലുടൻ അവർക്ക് സർക്കാരിൽ നിന്ന് പണം ആവശ്യപ്പെടാം. ഡിസംബർ 15 വരെ ബാങ്കുകൾക്ക് റീഇംബേഴ്സ്മെൻറ് ക്ലെയിം ചെയ്യാം.


Click it and Unblock the Notifications