രാജ്യത്ത് മെയ് 25 മുതൽ ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ബുധനാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു. എല്ലാ വിമാനത്താവളങ്ങളും വിമാന കമ്പനികളും മെയ് 25 മുതൽ പ്രവർത്തനത്തിന് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യാത്രക്കാർക്കായുള്ള നിർദ്ദേശങ്ങളും മന്ത്രാലയം ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

നാലാം ഘട്ട ലോക്ക്ഡൌൺ അവസാനിക്കുന്നതിനു മുമ്പ് തന്നെ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന ചില സൂചനകൾ ഹർദീപ് സിംഗ് പുരി കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഏതുദിവസവും വിമാന സർവീസുകൾ പുനരാരംഭിക്കാൻ സർക്കാർ തയ്യാറാണെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയിരുന്നത്.
വിവിധ നഗരങ്ങളിലെ വിമാനത്താവളങ്ങൾ, വിവിധ വിമാന കമ്പനികൾ തുടങ്ങിയവ , കഴിഞ്ഞ ഒരാഴ്ചയായി സേവനം ആരംഭിക്കാൻ തയ്യാറാണെന്ന് മന്ത്രാലയത്തെ അറിയിച്ചിരുന്നതായും മന്ത്രി വ്യക്തമാക്കിയിരുന്നു. സമയബന്ധിതമായ നടപടി മൂലം ഇന്ത്യയ്ക്ക് വൈറസ് പടരുന്നത് തടയാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിയ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും 15 ലക്ഷത്തോളം യാത്രക്കാരെ ഇന്ത്യയിൽ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും പുരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിരവധി വിമാനക്കമ്പനികൾ ജൂൺ മുതലുള്ള യാത്രകൾക്ക് ആഭ്യന്തര വിമാന സർവീസുകൾക്കായി യാത്രക്കാരിൽ നിന്ന് ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇൻഡിഗോ, വിസ്താര തുടങ്ങിയ സ്വകാര്യ വിമാനക്കമ്പനികൾ ആഭ്യന്തര വിമാന സർവീസുകൾക്കായി ബുക്കിംഗ് ആരംഭിച്ചതായാണ് വിവരം.
കൊറോണ വൈറസ് പകർച്ചവ്യാധിയുടെ വെളിച്ചത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ച മാർച്ച് അവസാന വാരം മുതൽ രാജ്യത്തെ വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. അതിനുശേഷം, ലോക്ക്ഡൌൺ മൂന്ന് തവണ നീട്ടി. എന്നാൽ ഇക്കാലയളവിൽ ഒന്നും വിമാന സർവ്വീസുകൾക്ക് രാജ്യത്ത് ഇളവ് അനുവദിച്ചിരുന്നില്ല. രാജ്യത്ത് കൊറോണ വൈറസ് കേസുകൾ ഒരു ലക്ഷം കടന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ 106,000 കോവിഡ് -19 കേസുകളും 3,300 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ഉള്‍പ്പെടെ 6 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്ക്കരിക്കും


Click it and Unblock the Notifications