വ്യോമയാന മേഖലയിലും പുതിയ പരിഷ്കാരങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. അറ്റകുറ്റപ്പണിയിൽ പണം ലാഭിക്കുന്നതിനായി പ്രതിരോധ, സിവിൽ എംആർഒകളുടെ സംയോജന ഹബ്ബ് രാജ്യത്ത് ആരംഭിക്കുമെന്നും 800 കോടി മുതൽ 2,000 കോടി രൂപ വരെ ആനുകൂല്യങ്ങൾ ഇതുവഴി വ്യോമയാന മേഖലയ്ക്ക് ലഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 12 വിമാനത്താവളങ്ങളിൽ 13,000 കോടിയുടെ സ്വകാര്യ നിക്ഷേപം നടത്തും.
വ്യോമപാതയുമായി ബന്ധപ്പെട്ട പരിഷ്കരണങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു. വ്യോമപാതയിലെ നിയന്ത്രണങ്ങൾ നീക്കും. കൂടുതൽ മേഖലകളിലേക്ക് സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രഭരണ പ്രദേശങ്ങളിലെ ഊർജ്ജ വിതരണ കമ്പനികൾ സ്വകാര്യവൽക്കരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഉപഭോക്തൃ അവകാശങ്ങൾ, വ്യവസായത്തിലെ ഉന്നമനം, മേഖലയുടെ സുസ്ഥിരത എന്നിവയടക്കം പരിഷ്കാരങ്ങളുള്ള ഒരു താരിഫ് നയം പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
8,100 കോടി രൂപയുടെ നവീകരിച്ച എബിലിറ്റി ഗ്യാപ് ഫണ്ടിംഗ് പദ്ധതിയിലൂടെ സാമൂഹിക അടിസ്ഥാന സൌകര്യ പദ്ധതികളിൽ സ്വകാര്യമേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുമെന്നും കേന്ദ്രവും സംസ്ഥാനവും മൊത്തം പദ്ധതിച്ചെലവിന്റെ 30 ശതമാനം വരെ സർക്കാർ എബിലിറ്റി ഗ്യാപ് ഫണ്ടിംഗിന്റെ അളവ് വർദ്ധിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
പ്രതിരോധ മേഖലയിലെ സ്വകാര്യ വിദേശ നിക്ഷേപം 74 ശതമാനമാക്കി ഉയത്തുമെന്നും സീതാരാമൻ പറഞ്ഞു. വിദേശ നിക്ഷേപ പരിധി 49 ശതമാനത്തിൽ നിന്നാണ് 74 ശതമാനമായി ഉയർത്തുന്നത്. ആയുധ നിർമ്മാണ ശാലകൾ കോർപ്പറേറ്റ്വത്ക്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.