ദില്ലി: സാംസങിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നു. കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചെന്നാണ് പരാതി. മുംബൈയിലും ദില്ലിയിലുമുള്ള അവരുടെ ഓഫീസുകളില്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗം പരിശോധന നടത്തിയിരിക്കുകയാണ്. നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത സംഭവത്തിലാണ് നികുതിവെട്ടിപ്പ് നടത്തിയെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. അതേസമയം ഇതുവരെ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. പരിശോധനയിലും യാതൊന്നും കണ്ടെത്തിയിട്ടില്ല.

അതേസമയം കമ്പനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം വളരെ ഗൗരവമേറിയതാണ്. സാംസങിന്റെ മുംബൈ ഓഫീസിലാണ് ആദ്യ റെയ്ഡ് നടന്നത്. കമ്പനിയുടെ നെറ്റ്‌വര്‍ക്ക് നഗരത്തിന് പുറത്താണ് പ്രവര്‍ത്തിക്കുന്നത്. റീജ്യണല്‍ ഹെഡ് ക്വാട്ടേഴ്‌സായി കമ്പനി കാണുന്നത് ഗുരുഗ്രാമിലെ ഓഫീസാണ്. ഇറക്കുമതിയുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ സാംസങ് റവന്യൂ ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷമേ നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനാവൂ.
അതേസമയം സാംസങ് ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ ഫോര്‍ജി സ്മാര്‍ട്ട് ഫോണ്‍ കമ്പനികളില്‍ ഏറ്റവും വലുതാണ് സാംസങ്. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് ഫോര്‍ജി ഉപകരണങ്ങള്‍ നല്‍കുന്നതും സാംസങാണ്. നിലവില്‍ സാംസങിന് നികുതി കൊടുക്കാതെ തന്നെ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കും. ദക്ഷിണ കൊറിയയിലും വിയറ്റ്‌നാമിലും ഇവ നിര്‍മിക്കുന്നത്. സൗജന്യ വ്യാപാര കരാര്‍ പ്രകാരമാണിത്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണ കൊറിയയില്‍ നിന്നുള്ള നെറ്റ്‌വര്‍ക്ക് ഗിയര്‍ വിതരണ ശ്യംഖലകളെല്ലാം നികുതി കൊടുക്കേണ്ട കാര്യമില്ല. ദക്ഷിണ കൊറിയയും ഇന്ത്യയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറുണ്ട്. ഇതുപ്രകാരമാണ് ഇറക്കുമതി തീരുവ ഇല്ലാതിരിക്കുന്നത്. ടെലികോ സര്‍വീസുകളും നെക്‌സ്റ്റ് ജെന്‍ വയര്‍ലെസ് നെറ്റ്‌വര്‍ക്കുകള്‍ എന്നിവയുടെ ആധുനികവത്കരണത്തിനും വികസനത്തിനുമായി ഇരുരാജ്യങ്ങളും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
സാംസംഗ് ദക്ഷിണ കൊറിയയിലും വിയറ്റ്‌നാമിലും അല്ലാതെ നിര്‍മിച്ച ഉല്‍പ്പന്നമാണ് ഇന്ത്യയിലേക്ക് നികുതി കൊടുക്കാതെ കൊണ്ടുവന്നതെന്ന് വിവരം ലഭിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ റെയ്ഡ് നടന്നത്. പരിശോധനയില്‍ ഇത് തെളിഞ്ഞാല്‍ സാംസങ് നികുതി അടയ്‌ക്കേണ്ടി വരും. ദക്ഷിണ കൊറിയയ വഴിയോ വിയറ്റ്‌നാം വഴിയോ ആണ് ഈ ഉല്‍പ്പന്നം സാംസങ് ഇന്ത്യയിലെത്തിച്ചതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.


Click it and Unblock the Notifications